തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തെ തുടർന്ന് ബ്ലോക്കിലുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും ഉടൻ സുരക്ഷിതമായി മാറ്റി. 33 പേർ ഉണ്ടായിരുന്ന ഐസിയുവിൽ നിന്നുള്ള രോഗികളെ സമീപത്തെ ട്രോമ ഐസിയുവിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ആര്‍ക്കും പരിക്കുകളില്ലെന്നും എല്ലാവരുടെയും ആരോഗ്യനില പരിശോധിച്ചതായും അധികൃതർ വ്യക്തമാക്കി.
വെന്റിലേറ്ററിൽ നിന്നാണ് പുക ഉയർന്നതെന്ന് റിപ്പോർട്ട്. വിവരം ലഭിച്ചതോടെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ചില മെഡിക്കൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും അറിയുന്നു.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നും കോർപ്പറേഷൻ മേയർ വി.വി. രാജേഷ് അറിയിച്ചു. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആശങ്ക അകറ്റുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

