Home International‘വെടിനിർത്തൽ ഖമേനിയുടെ രക്തത്തിന്റെ ഫലം’; അമേരിക്ക നിബന്ധനകൾ അംഗീകരിച്ചെന്ന് ഇറാൻ പ്രസിഡന്റ്

‘വെടിനിർത്തൽ ഖമേനിയുടെ രക്തത്തിന്റെ ഫലം’; അമേരിക്ക നിബന്ധനകൾ അംഗീകരിച്ചെന്ന് ഇറാൻ പ്രസിഡന്റ്

by news_desk
0 comments

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നാൽപ്പതാം നാളിലേക്ക് കടക്കവേ, അമേരിക്ക പ്രഖ്യാപിച്ച അപ്രതീക്ഷിത വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇറാൻ. തങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിച്ചതുകൊണ്ടാണ് വെടിനിർത്തലിന് തയ്യാറായതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ അറിയിച്ചു. ഇപ്പോഴത്തെ ഈ നയതന്ത്ര വിജയം അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ രക്തത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെ പൂർണ്ണമായി തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിലാണ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്.

രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായും വെള്ളിയാഴ്ച മുതൽ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ അമേരിക്കയുമായി ചർച്ചകൾ ആരംഭിക്കുമെന്നും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു. എന്നാൽ ഈ നീക്കം യുദ്ധത്തിന്റെ അവസാനമല്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ശക്തമായ ബലപ്രയോഗത്തിലൂടെ മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാൻ വെടിനിർത്തൽ പാലിക്കുകയും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറന്നുനൽകുകയും ചെയ്താൽ ആക്രമണ ഭീഷണികളിൽ നിന്ന് പിന്മാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളാണ് ഒടുവിൽ ഫലം കണ്ടത്.

നയതന്ത്ര മേഖലയിലായാലും പ്രതിരോധ മേഖലയിലായാലും ഇറാൻ ഒരുമിച്ച് മുന്നേറുമെന്ന് പ്രസിഡന്റ് മസൂദ് പെഷെഷ്കിയാൻ തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ കുറിച്ചു. വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചില മേഖലകളിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇറാന്റെ ചില ഭാഗങ്ങളിൽ മിസൈൽ മുന്നറിയിപ്പുകൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കലാശക്കൊട്ടിലേക്ക് നീങ്ങുന്ന വേളയിൽ പശ്ചിമേഷ്യയിൽ നിന്നുള്ള ഈ സമാധാന വാർത്ത പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. തനിനിറം മെഗാ പ്രീ-പോൾ സർവേ ഫലങ്ങളിൽ പശ്ചിമേഷ്യൻ സാഹചര്യം വോട്ടർമാരെ സ്വാധീനിക്കുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ, എണ്ണവിലയിലെ കുറവും യുദ്ധഭീതി ഒഴിയുന്നതും രാഷ്ട്രീയ ചർച്ചകളിൽ സജീവമാകും. പ്രവാസി കുടുംബങ്ങളുടെ സുരക്ഷയും ആഗോള സമാധാനവും മുൻനിർത്തി വോട്ടർമാർ എങ്ങനെ പ്രതികരിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ പശ്ചിമേഷ്യയിൽ സ്ഥിരമായ സമാധാനം ഉറപ്പാക്കുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ.

You may also like