Home Techonologyചാന്ദ്രമണ്ണിൽ നിന്നും ഓക്‌സിജൻ; നാസയുടെ നിർണായക പരീക്ഷണം വിജയം

ചാന്ദ്രമണ്ണിൽ നിന്നും ഓക്‌സിജൻ; നാസയുടെ നിർണായക പരീക്ഷണം വിജയം

by news_desk
0 comments

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും പങ്കാളികളും ചേർന്ന് ചന്ദ്രന്റെ ഉപരിതല മണ്ണിൽ നിന്ന് ഓക്സിജൻ പുറത്തെടുക്കാൻ സൗരോർജത്തെ ഉപയോഗിക്കുന്ന പുതിയ പ്രോട്ടോടൈപ്പ് സംവിധാനം വിജയകരമായി പരീക്ഷിച്ചു. മനുഷ്യരുടെ സ്ഥിര താമസം ചന്ദ്രനിൽ സ്ഥാപിക്കുന്നതിനുള്ള നിർണായക ഘട്ടമായാണ് ഈ മുന്നേറ്റം വിലയിരുത്തപ്പെടുന്നത്. ചന്ദ്രന്റെ മണ്ണിൽ ഓക്സിജൻ സ്വതന്ത്ര രൂപത്തിൽ ഇല്ല. ചന്ദ്ര ഉപരിതല വസ്തുക്കളിൽ ഓക്സിജൻ ധാതു ബോണ്ടുകളിൽ ബന്ധിപ്പിച്ചിരിക്കുന്ന നിലയിലാണ് ഓക്സിജൻ ഉള്ളത്. ഈ ബോണ്ടുകളെ തകർത്താണ് ഓക്സിജൻ പുറത്തെടുക്കേണ്ടത്.

‘കാർബോതെർമൽ റിഡക്ഷൻ ഡെമോൺസ്ട്രേഷൻ’ (CaRD) എന്നറിയപ്പെടുന്ന പദ്ധതിയിലൂടെ നാസ സൗരോർജം കേന്ദ്രീകരിച്ച് ഉയർന്ന ചൂട് സൃഷ്‍ടിക്കുന്നു. വലിയ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശം ശേഖരിച്ച് റിയാക്ടറിൽ ചന്ദ്രനിലെ മണ്ണിനെ ചൂടാക്കുന്നു. ഈ പ്രക്രിയയിൽ കാർബൺ ചേർത്താണ് ഓക്സിജൻ വേർതിരിക്കുന്നത്. പരീക്ഷണങ്ങൾ പ്രകാരം,

സൂര്യന്‍റെ ചൂട് ഉപയോഗിച്ച് കാർബൺ മോണോക്സൈഡ് ഉൽപാദിപ്പിക്കാൻ സാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. തുടർന്ന് കാർബൺ മോണോക്സൈഡിനെ ശുദ്ധ ഓക്സിജനായി മാറ്റാം. ഭാവിയിലെ ചാന്ദ്ര യാത്രകൾക്ക് ആവശ്യമായ ഇന്ധനം ചന്ദ്രനിൽ തന്നെ നിർമ്മിക്കാൻ ഈ സാങ്കേതിക വിദ്യ സഹായകരമാകുമെന്ന് നാസ വ്യക്തമാക്കുന്നു.

ഇതിനൊപ്പം ആഗോളതലത്തിലും സമാന ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയായ യൂറോപ്യൻ സ്‍പേസ് ഏജൻസി സൗരോർജം ഉപയോഗിച്ച് ഒരു ദിവസത്തിൽ 50 മുതൽ 100 ഗ്രാം വരെ ഓക്സിജൻ പുറത്തെടുക്കാൻ ലക്ഷ്യമിട്ട ചെറിയ ഉപകരണ പദ്ധതിയെ പിന്തുണക്കുന്നു. ചന്ദ്രന്‍റെ മണ്ണിൽ ഭാരത്തിന്റെ 40 മുതൽ 45 ശതമാനം വരെ ഓക്സിജൻ അടങ്ങിയിട്ടുണ്ട് എന്ന് അവരുടെ പഠനങ്ങൾ പറയുന്നു. യൂറോപ്യൻ സ്‍പേസ് ഏജൻസി ലബോറട്ടറിയിൽ ഉരുകിയ ലവണങ്ങൾ ഉപയോഗിച്ച് ചന്ദ്രനിലെ പൊടികൾ ചൂടാക്കി വൈദ്യുതിയുടെ സഹായത്തോടെ ഓക്സിജൻ വേർതിരിക്കുന്നു.

ഇതിനിടെ ഓസ്ട്രേലിയയും നാസയും ചേർന്ന് ചന്ദ്രനിൽ നിന്ന് മണ്ണ് ശേഖരിക്കാൻ ഒരു റോവർ വിക്ഷേപിക്കാൻ പദ്ധതിയിടുന്നു. സ്വകാര്യ കമ്പനികളും ഈ മേഖലയിലേക്ക് കടന്നിട്ടുണ്ട്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിനജിന്‍റെ ‘ബ്ലൂ ആൽക്കമിസ്റ്റ്’ സംവിധാനം സൗരോർജം ഉപയോഗിച്ച് ചന്ദ്രമണ്ണ് ഉരുക്കി ഇലക്ട്രോളിസിസ് വഴി ഓക്സിജൻ പുറത്തെടുക്കാനാണ് ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ സ്വയംപര്യാപ്‍തമായ മനുഷ്യവാസം സാക്ഷാത്കരിക്കാൻ ഈ സാങ്കേതിക മുന്നേറ്റങ്ങൾ നിർണായക ചുവടുവയ്പായി കണക്കാക്കപ്പെടുന്നു.

You may also like