മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയത് കാപ്പ കേസ് പ്രതിയാണെന്ന് പോലീസ്. പ്രതിയായ മുഹമ്മദ് റോഷൻ ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് വ്യാജ പ്രചാരണം നടത്തിയതെന്ന് പെരിന്തൽമണ്ണ പോലീസ് വ്യക്തമാക്കി.
വ്യാജ ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് സാദിഖലി തങ്ങളുടെ ബന്ധുവിനോട് പ്രതി 15 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ബന്ധുക്കൾ നിരസിച്ചതോടെയാണ് പ്രതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് തങ്ങൾക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടത്. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

