ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കുള്ള ചുവടുമാറ്റത്തിന് ശേഷം ചെപ്പോക്കിൽ കളിച്ചതിന്റെ ആവേശം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസൺ. ലഭിച്ച സ്വീകരണവും സ്നേഹവും അത്ഭുതപ്പെടുത്തിയെന്നും എന്നാൽ ഇപ്പോൾ ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടം നിലനിർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സഞ്ജു പറഞ്ഞു.
ചെന്നൈയിലെ കാണികളുടെ പ്രതികരണം കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്. പക്ഷേ, ആ ആവേശമൊക്കെ ഞാൻ തൽക്കാലം മാറ്റി വെച്ചിരിക്കുകയാണ്. ഈ നിമിഷം ടി20 ലോകകപ്പാണ് എനിക്ക് ഏറ്റവും പ്രധാനം. ഈ ടൂർണമെന്‍റിലാണ് ഇപ്പോള്‍ പൂര്‍ണ ശ്രദ്ധയെന്നും സിംബാബ്‌വെക്കെതിരായ മത്സരശേഷം സഞ്ജു സഞ്ജു സഞ്ജന ഗണേശനോട് പറഞ്ഞു.
സഞ്ജുവിന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലഭിച്ച സ്വീകരണം അത്ഭുതപൂർവമായിരുന്നു. ടോസ് സമയത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഞ്ജു ടീമിലുണ്ടെന്ന് പ്രഖ്യാപിച്ചതും കരഘോഷം ഉയർന്നു. മികച്ച പ്രകടനവും സഞ്ജു നടത്തി.
സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം മികച്ച തുടക്കമാണ് സഞ്ജു ഇന്ത്യക്ക് നൽകിയത്. 22 പന്തിൽ 48 റൺസാണ് ഓപ്പണിംഗ് സഖ്യം കൂട്ടിച്ചേർത്തത്. 15 പന്തിൽ 24 റൺസുമായി സഞ്ജു തന്‍റെ റോൾ ഭംഗിയാക്കിയാണ് മടങ്ങിയത്.
ഐപിഎല്ലിലെ അടുത്ത സീസണ് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസിൽ നിന്നും സഞ്ജു ചെന്നൈയിലേക്ക് മാറിയത്. സഞ്ജുവിന് പകരമായി രാജസ്ഥാനിലേക്ക് രവീന്ദ്ര ജഡേജയും സാം കരനും മാറി.
