സ്വരരാഗ ഗംഗാ പ്രവാഹമെ സ്വര്‍ഗ്ഗീയ സായുജ്യസാരമേ…പ തിനാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ… എന്നീ യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ വ്യത്യസ്ത വൃക്ഷങ്ങളുടെ അടിവേരുകള്‍ സംഗമിക്കുന്നപ്പോലെ മലയാളത്തിന്റെ വ്യതിരിക്തമായ സംസ്കാരങ്ങള്‍ ഇഴച്ചേര്‍ന്ന സ്നേഹാക്ഷരങ്ങളായി മാറി . കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനുമായിരുന്ന അദ്ദേഹത്തിന് സംസ്കൃതത്തില്‍ അനുഭവഭേദ്യമായ പാണ്ഡിത്യമുണ്ടായിരുന്നു. ഇന്ത്യന്‍സിനിമയില്‍ തന്നെ മുഴുവനായും സംസ്കൃത പദങ്ങളില്‍ ഗാനങ്ങള്‍ രചിച്ച ഒരേയൊരു വ്യക്തി യൂസഫലിയായിരുന്നു. ധ്വനി എന്ന ചിത്രത്തിലെ ‘ജാനകീജാനെ…’ സര്‍ഗ്ഗത്തിലെ ‘കൃഷ്ണകൃപാ സാഗരം…’ മഴയെന്ന ചിത്രത്തിലെ ‘ഗേയം ഹരി നാമധേയം …’ പരിണയത്തിലെ സാമജ സഞ്ചാരിണി… എന്നിങ്ങനെ നാല് ഗാനങ്ങള്‍ അദ്ദേഹം സംസ്കൃതത്തില്‍ രചിച്ചു. ഇതിനെല്ലാം അദ്ദേഹത്തിന് ഉള്‍പ്രേരകമായത് കാളിദാസൻ്റെ രഘുവംശം, കുമാരസംഭവം, അഭിജ്ഞാനശാകുന്തളം… അശ്വഘോഷ ന്റെ ബുദ്ധചരിതം, സൗന്ദരനന്ദം… തുടങ്ങിയ മഹത്തായ സംസ്കൃത കൃതികള്‍ ആഴത്തിലും പരപ്പിലും വായിച്ചെടുത്തതിലൂടെ ലഭിച്ച സാഫല്യം കൂടിയായിരുന്നു.
1934 മെയ് 16ന് തൃശ്ശൂര്‍ ജില്ല യിലെ കേച്ചേരിയില്‍ ചീമ്പയില്‍ അഹമ്മദ് സാഹിബിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി യൂസഫലി കേച്ചേരി ജനിച്ചു. തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം നിയമ ബിരുദവുമെടുത്ത് അദ്ദേഹം അഭിഭാഷകനായി പരിശീലനം ആരംഭിച്ചു.
മൂത്തസഹോദരന് എ.വി. അ ഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് അദ്ദേഹത്തെ സാഹിത്യ രംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍
ആദ്യ കവിത ‘കൃതാര്ത്ഥന് ഞാന്‍’ പ്രസിദ്ധീകരിച്ചു. പ്ര ശസ്ത സംസ്കൃതപണ്ഡിതന്‍ കെ.പി. നാരായണ പിഷാരടിയുടെ കീഴില്‍ സംസ്കൃതപഠനം നടത്തി. ചെറുപ്പം മുതല്‍തന്നെ അക്ഷരശ്ലോകത്തിലും, മാപ്പിളപ്പാട്ടിലും കൃത്യമായ അപഗ്രഥനം അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യഗ്രന്ഥം ‘സൈനബ’യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും, ഗാനങ്ങളും യൂസഫലിസാറാണ് നിര്‍വ്വഹിച്ചത്. 1963ലാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. ഭാസ്കരന്മാസ്റ്ററുടെ ആശീര്‍വാദത്തോടെ രാമുകാര്യാട്ടിന്റെ ‘മൂടുപടം’ എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനങ്ങള്‍ രചിച്ചത്. ‘മഴ’ എന്ന ചിത്രത്തിലെ ഗാനരചനക്ക് 2000ല്‍ ദേശീയപുരസ്ക്കാരം ല ഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1979ല്‍ സംവിധാനം ചെയ്ത ‘നീലത്താമര’ എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009ല്‍ ലാല്‍ജോസ് പുനസൃഷ്ടിച്ച് (റീമേക്ക്) ‘നീലത്താമര’ എന്ന പേരി ല്‍ തന്നെ സംവിധാനം ചെയ്ത് പുറത്തിറക്കി.
പ്രമുഖ സംഗീത സംവിധായകരായ ദേവരാജന്‍ മാസ്റ്റര്‍, രാഘവന് മാസ്റ്റര്‍, ബാബുരാജ്, എ.ടി. ഉമ്മര്‍, ശ്യാം, മോഹന്‍ സിത്താര, എം.ജയചന്ദ്രന്, ബോംബെ രവി എന്നിവര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകരുകയും യേശുദാസ്, ജയചന്ദ്രന്, ജാനകി, സുശീല തുടങ്ങി പല പ്രശസ്ത പിന്നണി ഗായകര്‍ ആലപിക്കുകയും ചെയ്തു. മരം, കരുമാടികുട്ടന്, സര്‍ഗം, ധ്വനി, മഴ, ദാദാസാഹിബ്, പരിണയം, പിന്നിലാവ്, ശരപഞ്ചരം തുട ങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹമെഴുതിയ ഗാനങ്ങളെല്ലാം പ്രശസ്തമാ യിരുന്നു. നാദബ്രഹ്മം, കേച്ചേരിപ്പുഴ, ആലില, പേരറിയാത്ത നൊമ്പരം, അഞ്ച് കന്യകകള്‍, ആയിരം നാവുള്ള മൗനം തുടങ്ങി നിരവധി കൃതികളും അദ്ദേഹം രചിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും യൂസഫലിസാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏറെക്കാലം വാര്ദ്ധക്യസഹ ജവും അല്ലാത്തതുമായ വിവിധ രോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടിയ അദ്ദേഹം 2015 മാര്‍ച്ച് 21ന് 81ാം വയസ്സില്‍ നമ്മെ വിട്ടു പിരിഞ്ഞു
( സുരേഷ് കോമ്പാത്ത് )

