കൊല്ലം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദു കൃഷ്ണനാണ് ഗണേഷ്‌കുമാറിനെതിരെ പരാതി നൽകി. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടതായി പരാതിയിൽ ആരോപിക്കുന്നു. മന്ത്രിയുടെ ഭാര്യ തന്നെ ഇത് നേരിൽ കണ്ടതായും തുടർന്ന് 112 ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ പരാതിയില്‍ തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് യദു കൃഷ്ണന്റെ ആവശ്യം. ഗണേഷ് കുമാറും സ്റ്റാഫും ചേർന്ന് ഭാര്യ ബിന്ദുവിനെ ആക്രമിച്ചെന്നും പരാതി പറയുന്നു. മന്ത്രിക്കും ബന്ധപ്പെട്ട സ്റ്റാഫിനുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും യദു കൃഷ്ണൻ പരാതിയിൽ ആവശ്യപ്പെടുന്നു.
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതിന് പിന്നാലെയാണ് കെഎസ്‍യു പരാതിയുമായി രംഗത്തെത്തിയത്. ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നും ഗണേഷിന്റെ ഭാര്യ ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും ബിന്ദു പറഞ്ഞു. പൊലീസിനെ വിളിച്ചതിന് പിന്നാലെ ആ സ്ത്രീയെ കാറിൽ കയറ്റി വിട്ടു. സ്ത്രീ പോയതിന് പിന്നാലെ ഗണേഷ് കുമാർ മുറിയിൽ കയറി വാതിൽ അടക്കുകയും ചെയ്തു. പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ഗണേഷിന്റെ ഭാര്യ ബിന്ദു പറഞ്ഞു.

