Home Top Storiesവയനാട് പുനരധിവാസം: സർക്കാരിനെതിരെ 7 ചോദ്യങ്ങളുമായി രാജു പി നായർ; സിപിഐഎമ്മിനെതിരെ കടുത്ത വിമർശനം

വയനാട് പുനരധിവാസം: സർക്കാരിനെതിരെ 7 ചോദ്യങ്ങളുമായി രാജു പി നായർ; സിപിഐഎമ്മിനെതിരെ കടുത്ത വിമർശനം

by news_desk1
0 comments

കൊച്ചി: വയനാട് ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതിയെ ചുറ്റിപ്പറ്റി സർക്കാരിനെയും സിപിഐഎമ്മിനെയും ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാജു പി നായർ രംഗത്തെത്തി. ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ധനശേഖരണവും കരാർ നടപടികളും സംബന്ധിച്ച് ഏഴ് പ്രധാന ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി.എം.ഡി.ആർ.എഫിന് പുറത്തായി പ്രോജക്ട് ഇമ്പ്ലിമെന്റേഷൻ യൂണിറ്റിലൂടെ എത്ര തുക സമാഹരിച്ചതാണ്, ടൗൺഷിപ്പ് നിർമാണത്തിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്ക് ടെണ്ടർ കൂടാതെ എത്ര രൂപയുടെ കരാർ നൽകിയതാണ് തുടങ്ങിയ ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. കരാർ വിശദാംശങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

കൂടാതെ, ദുരിതാശ്വാസ നിധിക്ക് പകരം ഡിവൈഎഫ്ഐ എന്തുകൊണ്ട് പി.ഐ.യുവിലേക്ക് പണം നൽകിയതാണെന്നും, ആ തുക സി.എസ്.ആർ ആയി രേഖപ്പെടുത്തിയതെങ്ങനെ എന്നതും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐക്കായി 20 കോടി രൂപ നൽകിയതിൽ ഊരാളുങ്കൽ സൊസൈറ്റിയുടെ പങ്ക് എന്താണെന്നും അദ്ദേഹം സംശയം ഉന്നയിച്ചു.

രണ്ടുവർഷം പിന്നിടുമ്പോഴും ദുരിതബാധിതർക്കായി താമസയോഗ്യമായ വീടുകൾ നിർമിക്കാനാകാത്തത് സർക്കാരിന്റെ പരാജയമാണെന്നും രാജു പി നായർ വിമർശിച്ചു. സിപിഐഎം ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെയാണെന്നും, ആസൂത്രിതമായ കൊള്ള മറയ്ക്കാനാണ് കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ-പ്രതിപക്ഷ തർക്കം രൂക്ഷമാകുന്നതിനിടയിലാണ് ഈ ആരോപണങ്ങൾ ഉയരുന്നത്. മുൻപ് സമാഹരിച്ച ധനത്തിന്റെ കണക്കുകൾ പുറത്തുവിടുന്നതിനെച്ചൊല്ലിയും ഇരുവിഭാഗങ്ങൾ തമ്മിൽ വാക്‌പോരും ശക്തമായിരുന്നു.

ഇതിനിടെ, കെപിസിസി സമാഹരിച്ച ഫണ്ടിന്റെ വിവരങ്ങൾ സണ്ണി ജോസഫ് പുറത്തുവിട്ടു. 5.38 കോടി രൂപ സമാഹരിച്ചുവെന്നും, ഭവനനിർമാണത്തിനായി ഭൂമി ഏറ്റെടുക്കലടക്കമുള്ള ചെലവുകൾ വിശദീകരിക്കുകയും ചെയ്തു. വീടുകളുടെ നിർമാണച്ചെലവ് പാർട്ടി തന്നെ വഹിക്കുമെന്നും ഇനി ഫണ്ട് സമാഹരണം നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

You may also like