വിലയ്ക്കു വാങ്ങിയ വേദന; മാപ്പർഹിക്കാത്ത വീഴ്ച്ച
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൻ്റെ വിജയാഘോഷത്തിനിടയിൽ ഉണ്ടായ അനിയന്ത്രിതമായ തിരക്കിൽ ആളുകൾ മരണപ്പെടുകയും അമ്പതിലധികം വരുന്നവർ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന സാഹചര്യത്തിലും പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. പൊലീസ് നൽകിയ നിർദ്ദേശങ്ങളെയും മറ്റ് മുൻ കരുതലുകളും ഗൗരവത്തിലെടുക്കാതെയാണ് ആർ.സി.ബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനും വിജയാഘോഷ പരിപാടികളുമായി മൂന്നോട്ട് പോയത്.
ചൊവ്വാഴ്ച രാത്രി തുടങ്ങിയ ഫൈനൽ മത്സരം അവസാനിച്ചത് ബുധനാഴ്ച്ച പുലർച്ചെയോടെയായിരുന്നു. അപ്പോൾ ആരാധകർ തെരുവിൽ ഇറങ്ങി നടത്തിയ സന്തോഷ പ്രകടനങ്ങൾ പൊലീസിനെ വല്ലാതെ വലച്ചിരുന്നു. ബുധനാഴ്ച്ച വിജയാഘോഷവും വിക്ടറി പരേഡും നടത്തരുതെന്നും ഫൈനലിന് തൊട്ട് പിറ്റേന്നുള്ള പരിപാടികളിൽ ജനങ്ങളുടെ വികാര പ്രകടനങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്നും അതിനാൽ ഞായറാഴ്ച്ച എല്ലാ പരിപാടികളും മാറ്റിവെയ്ക്കണമെന്നും സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടതാണ്. ഇത്രയും വലിയ രീതിയിൽ ഒരു ഓപ്പൺ പ്ലാറ്റ്ഫോമിൽ പരിപാടി നടക്കുമ്പോൾ വിപുലമായ ക്രമീകരണങ്ങൾ നടത്താനുള്ള സമയം പോലീസിനും ലഭിച്ചിരുന്നില്ല. അല്ലെങ്കിൽ ഒരു വേദിയിലേക്ക് മാത്രം പരിപാടി ചുരുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
ആവശ്യമായ ഒരുക്കങ്ങൾ സുരക്ഷ സംബന്ധിയായി ചെയ്യാൻ വേണ്ട സമയത്തിൻ്റെ അപര്യാപ്തത സർക്കാരിനെയും കർണാടക ക്രിക്കറ്റ് അസോസിയേഷനെയും ആർസിബിയെയും പോലീസും അറിയിച്ചതാണ്. നിയമപരമായ ലംഘനം നടത്തി വിലയ്ക്ക് വാങ്ങിയ ദുരന്തം നിറയെ മനുഷ്യർക്ക് തീരാവേദനയായി. വിക്ടറി പരേഡ് നടക്കുമെന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതും പൊലീസിനെ അവഗണിച്ചാണ്.
കർണാടക ഉപമുഖ്യമന്ത്രി തന്നെ തെറ്റ് സംഭവിച്ചതായി ഏറ്റുപറഞ്ഞ് വ്യാഴാഴ്ച ക്ഷമാപണം നടത്തിയിരിക്കുകയാണ്. 35000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് മൂന്ന് ലക്ഷം പേരാണ് കടന്നു വന്നത്. ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് ഉണ്ടാകുന്ന വലിയ അപര്യാപ്തങ്ങൾക്ക് ഇരകളായി മാറുന്നത് ജനങ്ങൾക്കാണ്. പബ്ലിസിറ്റിയ്ക്കു ശേഷം താരപരിവേഷത്തിനുമായി വെള്ളം ചേർക്കാനുള്ളതല്ല നീതിയും നിയമവും. മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് എത്രയും പെട്ടെന്ന് തന്നെ നടപടികൾ പൂർത്തിയാക്കി കുറ്റക്കാർക്ക് മാതൃകപരമായ ശിക്ഷ ഉറപ്പാക്കണം. പൊതുപരിപാടികൾക്കും സ്റ്റേജ് പരിപാടികൾക്കും മാർഗനിർദ്ദേശങ്ങൾ പുതുക്കി അവതരിപ്പിച്ച് പാർലിമെൻ്റിൽ നിയമ നിർമ്മാണം നടത്തണം. നിരന്തരമായി ഇത് പാലിക്കപ്പെടുന്നുണ്ടോയെന്ന് മോണിറ്റർ ചെയ്യപ്പെടണം.