ജീവനെടുക്കുന്ന കെണി
നിലമ്പൂർ വഴിക്കടവിൽ പന്നിക്കണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അനന്തു എന്ന 15 കാരൻ നാടിന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. വേദനാജനകവും ഹൃദയഭേദകവുമാണ് സംഭവം. ബന്ധുക്കളായ അഞ്ചു കുട്ടികൾക്കൊപ്പം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അനന്തുവിന് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റത്. പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടും. വൈദ്യുതി കെണി ഒരുക്കിയത് കാട്ടുപന്നിയുടെ ഇറച്ചിക്കായാണെന്ന് പിടിയിലായ മുഖ്യ പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനിടയിൽ സംഭവത്തെ രാഷ്ട്രീയമായി വലിച്ചിഴച്ചത് അംഗീകരിക്കാവുന്നതല്ല. ശ്രീനിവാസൻ – സത്യൻ അന്തിക്കാട് സിനിമയിലെ രംഗം പോലെ മൃതദേഹത്തെ, അപകടത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് അൽപ്പത്തരമാണ്. ദാരുണമായ സംഭവത്തിൽ പ്രതിഷേധമുണ്ടാവും, അതിന് വൈകാരിക തലവമുണ്ടാവും. പക്ഷേ, മുതലെടുപ്പ് രാഷ്ട്രീയത്തിന് മുതിരരുത്. രാത്രിയിൽ പ്രതിഷേധത്തിന്റെ പേരിൽ തെരുവിലിറങ്ങിയവർ ഉയർത്തിയത് ജനകീയ രോഷമായിരുന്നില്ല, അത് രാഷ്ട്രീയ പ്രകടനമായിരുന്നു. ജനപ്രതിനിധിയല്ലാത്ത സി.പി.എം നേതാവിന്റെ വാഹനം തടഞ്ഞുവെക്കുന്നത് ഈ ആരോപണത്തെ ശരിവെക്കുന്നുണ്ട്.
എരിവ് പകർന്ന് സംഭവത്തിൽ രാഷ്ട്രീയമായ ഗൂഢാലോചന ആരോപിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്ത് വരാനിടയായത് ഈ രാഷ്ട്രീയ പ്രകടനമാണ്.
കഴിഞ്ഞ മൂന്നു നാല് വർഷമായി സംസ്ഥാനത്ത് അനിയന്ത്രിതമായ രീതിയിൽ വന്യജീവി ആക്രമണങ്ങൾ വർധിക്കുകയാണ്. മനുഷ്യനഷ്ടത്തിനൊപ്പം തന്നെ ഭൗതിക നഷ്ടവും പൊതുജനങ്ങൾക്കും പ്രത്യേകിച്ച് മലയോര ജനതയ്ക്കും ഉണ്ടാകുന്നുണ്ട്. ഉറക്കം നഷ്ടപ്പെട്ട ദിനങ്ങളാണ് മലയോര ജനതയുടെ ഏക സമ്പാദ്യം. ബാക്കിയെല്ലാം വന്യമൃഗങ്ങൾ കവർന്നെടുത്തു. ജനജീവിതത്തിന്റെ സ്വസ്ഥതക്കും സമാധാനത്തിനും അവസരമൊരുക്കേണ്ട സംവിധാനങ്ങളുടെ നിഷ്ക്രിയത്തിൻ്റെ അവസാനത്തെ ഇരയാണ് അനന്തു. പക്ഷേ, അനന്തുവിന്റേത് അങ്ങനെ വന്യജീവി ആക്രമണമെന്ന് ന്യായീകരിക്കാമോ?. വന്യജീവികളെ വേട്ടയാടി കൊന്ന് മാംസം വിൽപ്പനക്കെന്നാണ് പ്രതി മൊഴി നൽകിയത്. അതു കൊണ്ടു തന്നെ അനന്തുവിനെ കൊന്നത് വന്യജീവികളല്ല, മനുഷ്യനാണ്.
വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് വേട്ടയാടലിനുള്ള നിയമഭേദഗതിക്ക് കേന്ദ്രത്തിൽനിന്ന് പിന്തുണ തേടുകയാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ കേരളം സ്വീകരിച്ച മറ്റൊരു സമീപനം. ഈ വിഷയത്തിൽ നിലവിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്ന കാട്ടു മൃഗങ്ങളെ കൊല്ലാൻ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതേ രീതിയിൽ പ്രത്യേക പ്രദേശങ്ങളിൽ അതിക്രമം സൃഷ്ടിക്കുന്ന കുരങ്ങുകൾ മുള്ളൻപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ വേട്ടയാടുന്നതിനാണ് കേന്ദ്രത്തിന്റെ അനുവാദത്തിനായി കേരളം സമീപിച്ചിരിക്കുന്നത്. നിർദ്ദേശാ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കാട്ടുപന്നികളെ കൊല്ലുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് അധികാരം നൽകിക്കൊണ്ടുള്ള ഉത്തരവ് ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകാനും കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.
നിയന്ത്രിത വേട്ടയാടലിന് അനുമതി തേടുന്നതിന്റെ ഭാഗമായി കേന്ദ്രം നിയമഭേദഗതി കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അത്തരം ഇടപെടലുകൾക്കൊക്കെ അപ്പുറം ഗൗരവതരമായ പ്രവർത്തികളാണ് വന്യജീവി ശല്യത്തെ സംബന്ധിച്ച് അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും പരിഹാരം കാണാൻ വേണ്ടത് എന്നുള്ളതിന്റെ സാഹചര്യമാണ് ഇവിടെ നിലമ്പൂരിൽ സംഭവിച്ചത്.
മലയോര പ്രദേശങ്ങളിലും വന പ്രദേശങ്ങളുടെ ഭാഗമായും ജീവിക്കുന്നവരുടെ സുരക്ഷിതത്വം ഇപ്പോഴും തുലാസിൽ ആണ്. വനാന്തരങ്ങളിലും പല പ്രദേശങ്ങളിലും വനവകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിയം സജീവമല്ലാത്തതിന്റെ ഭാഗമായി കൂടിയാണ് അനധികൃതമായി കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതി ഊറ്റിയെടുത്തു കൊണ്ട് അന്യായമായി സ്വകാര്യ വ്യക്തികൾ വൈദ്യുതി കെണി സ്ഥാപിച്ചത്. കേരളത്തിന്റെ പൊതുശല്യവും പൊതു പ്രശ്നവുമായി മാറിയ വന്യമൃഗ ശല്യത്തെ സംബന്ധിച്ച് നാൾക്ക് നാൾ സാഹചര്യങ്ങൾ പ്രതികൂലമായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പൊതു സമൂഹത്തിനും വ്യക്തമായ ഒരു പരിഹാരം കണ്ടെത്താനോ നടപ്പിലാക്കാനോ കൂടിയാലോചന നടത്താനോ കഴിയാത്തത് ദൗർഭാഗ്യകരമാണ്.