ആഴക്കടലിന്റെ ആശങ്ക
കേരള തീരത്ത് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഉണ്ടായ രണ്ടാമത്തെ കപ്പൽ അപകടത്തോടെ വലിയ ആശങ്കകളാണ് പരന്നിരിക്കുന്നത്. ഔദ്യോഗികമായി പുറത്തു വന്ന കപ്പലിലെ പദാർത്ഥങ്ങളുടെ ലിസ്റ്റിൽ അതി ഭീകരമായ കൊടുംവിഷങ്ങളാണ് ഉള്ളത്. വാൻഹായ് 503- തീപ്പിടുത്തമുണ്ടായ കപ്പലിൽ ഇപ്പോഴും തീ ആളിക്കത്തുകയാണ്. കപ്പൽ പൂർണ്ണമായും കത്തിനശിച്ചാൽ മാത്രമെ ഇതിനൊരു പരിഹാരം ഉണ്ടാകൂവെന്നാണ് പറയുന്നത്.
പരിസ്ഥിതികമായ വൻ പ്രത്യാഘാതങ്ങൾക്കിടനൽകുന്ന രാസ പദാർത്ഥങ്ങളാണ് കപ്പലിൽ ഉള്ളത്. തെക്ക് കിഴക്കൻ ദിശയിലാണ് കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകളടക്കമുള്ള രാസവസ്തുകളും മറ്റ് വസ്തുക്കളും ഒഴുകി പോകുകയെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്.
പ്രകൃതിയ്ക്കും മനുഷ്യ ജീവനും ഭീഷണിയാണ് കപ്പലിൽ കത്തുന്ന ഓരോ രാസവസ്തുക്കളും. രക്ഷാപ്രവർത്തകരും കടുത്ത ഭീഷണി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.
അപകടം ഉണ്ടായ ആദ്യ ഘട്ടത്തിൽ കടലിൽ പതിച്ച കണ്ടെയ്നറുകളിൽ കപ്പലിൽ ബാക്കിയുള്ള 157 എണ്ണത്തിൽ നൈട്രോ, സെല്ലുലോസ് ബൈൻസോഫെനോൻ തുടങ്ങിയവ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്. ഹൈഡ്രോബ്രേറ്റിക് ആസിഡും പെട്രേ എയ്ഫലിൻ എയ്ഡനും കടലിൻ്റെ ജലഘടനയിലും രാസഘടനയിലും മാറ്റങ്ങൾക്ക് കാരണമാക്കും. കപ്പലിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും കടലിനെയും അന്തരീക്ഷത്തെയും മലിനീകരിക്കും. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഈ രണ്ട് കപ്പൽ അപകടങ്ങളും ജനങ്ങളെയും പ്രത്യേകിച്ച് മത്സ്യാത്തൊഴിലാളികളെയും എല്ലാ രീതിയിലും ബാധിച്ചിട്ടുണ്ട്.
കടലിൽ ആദ്യം സ്ഫോടനം ഉണ്ടായപ്പോൾ കണ്ടെയ്നറിൽ നിന്ന് മാരകമായ രാസവസ്തുക്കൾ കടലിൽ പതിച്ച സാഹചര്യത്തിൽ മീനുകളിൽ വിഷാംശം ഉണ്ടെന്നും യാതൊരു കാരണവശാലും മത്സ്യം കഴിക്കരുതെന്നുമുള്ള വ്യാപകമായ പ്രചരണം ഉണ്ടായതോടെ മത്സ്യത്തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. പരിസ്ഥിതിക്ക് നാശം വിതച്ച സാഹചര്യത്തിൽ സംസ്ഥാന ദുരന്തമായി കേരള സർക്കാർ ആദ്യ കപ്പൽ അപകടത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അർഹമായ ധനസഹായം അർഹമായ കരങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ഇതിനിടയിലാണ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കേസ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടുള്ളത്. ഈ നിലപാടിനെ കേന്ദ്രസർക്കാർ പിന്തുണക്കുകയാണ്.
നിലവിൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനവും ബേപ്പൂർ തീരത്തെ കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിലും മത്സ്യത്തൊഴിലാളികൾക്ക് സംരക്ഷണം ആവശ്യമായിരിക്കുകയാണ്. നാളെകളിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാനതലത്തിൽ കൂടിയാലോചനകൾ നടത്തി സജ്ജമാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ കടലിൽ വിവിധതരം രാസവസ്തുക്കളും വിഷാംശങ്ങളും കലർന്നിരിക്കുന്നതിനാൽ ശാസ്ത്രീയമായി പരിഹാരം കണ്ടെത്താൻ ആവശ്യമായ നടപടികളും സ്വീകരിക്കേണ്ടതാണ്.
വിഴിഞ്ഞം തുറമുഖത്തെ കേന്ദ്രീകരിച്ച് അന്തർദേശീയ കപ്പലുകൾ അടക്കം ഇനിയും എത്താനിരിക്കുന്ന പശ്ചാത്തലത്തിലും അത് അത്യാവശ്യമാണ്. കൂടാതെ പ്രതികൂല സാഹചര്യങ്ങളിൽ കടലിനുള്ളിൽ സംഭവിക്കുന്ന ഇത്തരത്തിലുള്ള അപകടങ്ങൾക്ക് പ്രതിരോധ മാർഗങ്ങളും കണ്ടെത്തേണ്ടിയിരിക്കുന്നു. അതിലുപരി തുടർച്ചയായുള്ള കപ്പലപകടങ്ങൾ കേരളത്തിന്റെ തീരത്തെ മാത്രമല്ല, കേരളജനതയുടെ മനസിന്റെ ആഴക്കടലിലാണ് ആശങ്കയുണ്ടാക്കിയിരിക്കുന്നത്. അത് ആളിപ്പടരുകയാണ്. പരിഹരിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ട്. അനിവാര്യമായ പരിശോധനയും ഇടപെടലും തുറന്നു പറച്ചിലും ഉടൻ ഉണ്ടാവേണ്ടതുണ്ട്.