Kerala

കടലിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ(Kannur): തിങ്കളാഴ്ച കണ്ണൂർ മീൻകുന്ന് കടലിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാമ്പലം ബീച്ചിന് ഏതാനും അകലെ കരയ്ക്ക് ഒഴുകി എത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാനൂർ കൊടോളിപ്രം അനന്ദ നിലയത്തിൽ പി.കെ ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലോടെ കള്ളക്കടപ്പുറം ഭാഗത്താണ് യുവാക്കളെ കാണാതായത്. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുത്ത ശേഷം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപെടുകയായിരുന്നു. ബീച്ചിലെത്തിയ ദമ്പതികളാണ് യുവാക്കൾ ഒഴുക്കിൽപ്പെടുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ സമീപവാസികളെ വിവരം അറിയിച്ചു. എന്നാൽ അവരെത്തിയപ്പോഴേക്കും നീന്തിച്ചെന്ന് രക്ഷപ്പെടുത്താൻ സാധിക്കാത്ത വിധം ദൂരത്തേക്ക് യുവാക്കൾ ഒഴുകിപ്പോയിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ഗണേശന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പകൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും പ്രിനീഷിനെ കണ്ടെത്താനായില്ല. കടലിൽ കനത്ത തിരയായിരുന്നതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് പ്രിനീഷിന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Highlights: Body of second youth missing at sea found

error: