ഷൈന്‍ ടോമിനെയും അമ്മയേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു, പിതാവ് ചാക്കോയുടെ മൃതദേഹം മോര്‍ച്ചറിയില്‍
തൃശൂർ(Thrissur): സേലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോമിനെയും അമ്മ മരിയേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രി എട്ടരയോടെ ഇരുവരെയും തൃശൂര്‍ സണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മരിയയ്ക്ക് ഗുരുതരമായ പരുക്കുകളാണ് ഉള്ളത്. ഇവരുടെ ഇടുപ്പിനാണ് പരുക്കേറ്റത്. അതിനാല്‍ വിദഗ്ധ ചികിത്സ വേണ്ടിവരും.
ഇന്നലെ ഉച്ചയോടെ അപകട സ്ഥലത്ത് നിന്ന് പരുക്കേറ്റവരെ 2 ആംബുലന്‍സുകളിലായാണ് എത്തിച്ചത്. ഷൈനിന്റെ ഇടതു കൈയ്ക്ക് പൊട്ടലുണ്ട്. തൃശൂരില്‍ ചികിത്സ മതിയെന്ന നിര്‍ബന്ധത്തിലാണ് ഷൈനിനെയും അമ്മയെയും സേലത്ത് പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം ഇവിടേക്ക് എത്തിച്ചത്. നേരത്തെ ഷൈനിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് കുടുംബം ബംഗളൂരുവിലേക്ക് പോയത്.
അതേസമയം അപകടത്തില്‍ മരിച്ച ഷൈനിന്റെ പിതാവ് ചാക്കോയുടെ മൃതദേഹം ഇന്നലെ രാത്രി വൈകി തൃശൂരിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ വന്നതിനുശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. പുതുതായി നിര്‍മിച്ച ദേശീയപാത 844-ലിലൂടെ പോകുമ്പോഴായിരുന്നു അപകടം. ധര്‍മപുരിയെയും ഹൊസൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണിത്.
Highlights: Shine Tom and his mother were taken to a private hospital in Thrissur