National

ചൈനയേക്കാൾ അഞ്ച് കോടി കൂടുതൽ, 2025ൽ ഇന്ത്യയുടെ ജനസംഖ്യ 146 കോടി

ന്യൂഡൽഹി(New Delhi): ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ ജനസംഖ്യ 2025-ൽ 1.46 ബില്യൺ (146 കോടി) ആയിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. അതേസമയം, രാജ്യത്തെ മൊത്തം ജനനനിരക്ക് (TFR) കുറയുന്നതായും റിപ്പോർട്ട് പറയുന്നു.

യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) 2025 ലെ ലോക ജനസംഖ്യാ റിപ്പോർട്ട് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ഇന്ത്യയിൽ ജനസംഖ്യ കുറയാൻ തുടങ്ങുന്നതിനുമുമ്പ് ഏകദേശം 170 കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ചൈനയുടെ ജനസംഖ്യ 1.41 ബില്യണിലെത്തുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ വർഷം ജൂലൈയിൽ പുറത്തിറങ്ങിയ ഐക്യരാഷ്ട്രസഭയുടെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ്സ്-2024 റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 144 കോടിയായിരുന്നു.

അതേസമയം, ടിഎഫ്ആർ 1.9 ആയി കുറഞ്ഞു. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന റീപ്ലേസ്മെന്റ് ലെവലിനേക്കാൾ താഴെയാണ് നിലവിലെ ജനന നിരക്ക്.

ജനനനിരക്ക് കുറയ്ക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനങ്ങൾ, ജാതികൾ, വരുമാനം എന്നിവയിലുടനീളം ആഴത്തിലുള്ള അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ദില്ലി, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിൽ പ്രസവ നിരക്ക് കുറയുകയാണ്. അതേസമയം, തങ്ങളുടെ പ്രത്യുത്പാദന ജീവിതത്തെക്കുറിച്ച് സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുന്നതിന് സ്ത്രീകൾക്ക് ഇപ്പോഴും കാര്യമായ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Highlights: India’s population will be 1.46 billion in 2025, 50 million more than China

error: