Editorial

സ്കൂൾ സമയമാറ്റം തർക്കിക്കാനുള്ളതല്ല

കേരളത്തിലെ സ്കൂളുകളിൽ പഠനസമയം ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചർച്ചകളാണ് വിമാന അപകടത്തിന്റെയും കപ്പലപകടത്തിന്റെയും കാലവർഷത്തിന്റെയും വാർത്തകൾക്കിടയിലും നിശബ്ദമായി എന്നാൽ പരുഷമായി തന്നെ പല ഘട്ടങ്ങളിലായി ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ തർക്ക വിഷയമായി മാറ്റേണ്ട ഒന്നല്ല സ്കൂളുകളിലെ സമയമാറ്റം.
വെള്ളിയാഴ്ച ഒഴികെ ഉള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് 15 മിനിറ്റുമാണ് വർദ്ധിപ്പിക്കുന്നത്. എട്ടു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ക്ലാസ് സമയം ആ മാറ്റത്തിന് അനുസൃതമായി 9.45 മുതൽ 4.15 വരെ ആയിരിക്കും. മതപഠനത്തിന് അവസരമില്ല എന്ന സാഹചര്യത്തെ ഉയർത്തിയാണ് സമസ്തയിലെ ഒരു വിഭാഗം ഈ സമയമാറ്റത്തെ എതിർക്കുന്നത്, എന്നാൽ സമസ്തയിലെ എംപി വിഭാഗം സ്കൂൾ സമയമാറ്റം മദ്രസ പഠനത്തെ പ്രതികൂലമായി ബാധിക്കും എന്നതിൽ മാത്രം ഒതുക്കരുത് എന്നും വ്യക്തമാക്കുന്നു. വിദ്യഭ്യാസം പൗരന്റെ മൗലീകവകാശമാണ്.
ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ജനാധിപത്യ ഇടത്തിൽ സർവ്വാത്മനാ അംഗീകരിക്കപ്പെട്ടു പാസാക്കിയ നിയമമാണ് എല്ലാവർക്കും സർവ്വത്രിക വിദ്യഭ്യാസം. അറിവ് തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് സമാനതകളില്ലാത്ത ജ്ഞാന യാത്രയ്ക്ക് അനുബന്ധമായ മുന്നൊരുക്കത്തിന് ഒരു സമൂഹത്തിന് ഒന്നാകെ നൽകാൻ കഴിയുന്ന കരുത്തും ആത്മവിശ്വാസവും ആയിരുന്നു വിദ്യഭ്യാസം സർവ്വത്രികമാക്കുക എന്ന തീരുമാനം. അത്തരമൊരു മഹനീയമായ പാരമ്പര്യവും ഉദ്ദേശശുദ്ധിയും അവകാശപ്പെടുന്ന ഒരു കാര്യത്തിന്റെ പിൻപറ്റി സങ്കുചിതമായ താല്പര്യങ്ങളെ കൂട്ടിച്ചേർത്ത് അവതരിപ്പിക്കുമ്പോൾ വിദ്യഭ്യാസം എന്ന മഹത്തായ മൂല്യത്തിന്റെ തന്നെ അന്തസ്സിന് കളങ്കം നിൽക്കുകയാണ് ചെയ്യുന്നത്.
മതപഠനം മതം ജാതി കുലം ഗോത്രം എന്നിങ്ങനെയൊക്കെ വേര് തിരിച്ച് അവതരിപ്പിക്കുന്നതും പറയുന്നതും പോലും 100 ശതമാനം സാക്ഷരത എന്ന് അവകാശപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്തിന്റെ അസ്തിത്വത്തെ പോലും ചോദ്യം ചെയ്യുന്നതാണ്. സ്കൂൾ പഠന നിലവാരം ഉയർത്തണമെന്നും കാലാലുഷിതമായ മാറ്റങ്ങൾ വിദ്യഭ്യാസ രീതിയിലും സ്കൂളുകളിലും കൊണ്ടുവരണമെന്നുമുള്ള പോസിറ്റീവായ ആശയ സംവാദങ്ങൾക്കും ഇടപെടലുകൾക്കും പ്രതികരണങ്ങൾക്കും പകരം മദ്രസ പഠനത്തെയും മറ്റ് ഇതര മതങ്ങളിലെ പഠനത്തെയും സംബന്ധിച്ച് പൊതു വിദ്യഭ്യാസ മണ്ഡലത്തിൽ ഉണ്ടായിയേക്കാവുന്ന അല്ലെങ്കിൽ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതായിട്ടുള്ള മാറ്റങ്ങളെ സമൂഹമധ്യത്തിൽ വലിച്ചിഴച്ച് അനാവശ്യമായ ചർച്ചകൾക്ക് വേദിയാകുന്നത് ഒട്ടും ശരിയായ ഒന്നല്ല.
സംസ്ഥാനത്തെ വിദ്യഭ്യാസ സമ്പ്രദായത്തിന്റെ മൂല്യച്യുതികൾ ഗൗരവത്തോടെ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒരു കാലഘട്ടത്തിൽ അതിന് പരിഹരിക്കാൻ കഴിയാവുന്ന ‘വിദ്യാർത്ഥികൾ ഇന്ന് നേരിടുന്ന പലവിധമായ പ്രശ്നങ്ങളും അതായത് ലഹരി ഉപയോഗം ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതമായ ആസക്തി. വിദ്യാർത്ഥികൾക്കിടയിൽ വളർന്നുവരുന്ന അനൈക്യം സ്വന്തം സഹോദരനെ പോലെ കാണേണ്ട സഹപാഠിയെ കുത്തി കൊല്ലുന്നത്അ, തിനു മുന്നോടിയായി ആ കൊലപാതകത്തെ സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വൈരാഗ്യ ബുദ്ധിയോടെയും ക്രിമിനൽ മനോഭാവത്തോടുകൂടി ചാറ്റ് ചെയ്യുന്നത്, ഇത്തരം സങ്കീർണമായ മനസ്ഥിതിയിലൂടെ നമ്മുടെ തലമുറ കടന്നുപോകുമ്പോൾ വീണ്ടും അവരെ നാല് ചുമരുകൾക്കുള്ളിലേക്ക് തളച്ചിടാനുള്ള വ്യഗ്രതയാണോ അതോ ലോകത്തിന്റെ വിശാലതയിലേക്ക് സാമൂഹിക നന്മയുടെ പുതിയ പാഠഭേദങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയാണോ വേണ്ടത്.
ലോകരാജ്യങ്ങളിൽ വിദ്യാർഥികളുടെ പഠനനിലവാരത്തിന് ഒപ്പം സർഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതും വിദ്യഭ്യാസത്തോടൊപ്പം തന്നെ തൊഴിൽ എന്ന ആശയത്തെയും വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുമ്പോൾ അതിലൂടെ വിദ്യാർഥി സമൂഹത്തിന് സ്ഫടിക സമാനമായ വ്യക്തതയും ജീവിതത്തെ സംബന്ധിച്ച് ലക്ഷ്യബോധവും കൈ വരുമ്പോൾ ഇവിടെ ക്ലാസ് മുറികൾക്കുള്ളിലേക്ക് മാത്രം ഒതുക്കാനുള്ള ശ്രമങ്ങളാണ് പലപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
ചരിത്രവും ഭൂമിശാസ്ത്രവും സയൻസും ഭാഷയും എല്ലാം നല്ലതിനുതന്നെയാണ്. പക്ഷേ അവനവനെ അറിയാൻ പരസ്പരം സ്നേഹിക്കാൻ സാഹോദരത്വത്തോടെ പെരുമാറാൻ സമൂഹത്തിന്റെ പുരോഗതിക്ക് പരിവർത്തനത്തിന് നേതൃത്വം കൊടുക്കാൻ പുസ്തകങ്ങളിലെ അറിവിനൊപ്പം തന്നെ ലോക പരിചയവും അനുഭവങ്ങളും അനിവാര്യമാണ്. അതിനുപകരം തുമ്പിയെക്കൊണ്ട് കല്ലെടിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തികളും മാറ്റങ്ങളും കൊണ്ട് വിദ്യാർത്ഥികളെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ, പ്രവർത്തികളെ സമ്മർദ്ദത്തിലാക്കി വീർപ്പുമുട്ടിക്കുന്നയിടങ്ങൾ ആകരുത് സ്കൂളുകൾ.
ഓരോ വിദ്യാർത്ഥിയെയും സംബന്ധിച്ച് അവന്റെ അല്ലെങ്കിൽ അവളുടെ രണ്ടാം വീടാണ് വിദ്യാലയം. ഒരു കുട്ടി ജനിച്ച് ഒരു പ്രായം കഴിഞ്ഞാൽ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ മുഴുവൻ ചെലവിടുന്നത് അവനെ അവനായി തന്നെ രൂപപ്പെടുത്തുന്നത് അക്ഷരമുറ്റങ്ങളിലാണ്.നന്മയുടെ അറിവിന്റെ സ്നേഹമുട്ടുകൾ വിരിയേണ്ട ഇടങ്ങളിൽ ഫാക്ടറികളിലെ മെഷീനുകൾ ആക്കി തയ്യാറാക്കി എടുക്കരുത്. വിദ്യാർത്ഥികൾ അവരും മനുഷ്യരാണ്.

error: