Kerala

പ്രക്ഷോഭം കടുപ്പിച്ച് ആശമാര്‍, നിയമസഭയിലേക്ക് മാര്‍ച്ച്

ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന ഓണറേറിയം നല്‍കുന്നത് കേരളമാണെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: പ്രക്ഷോഭം കടുപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍. സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപകല്‍ സമരത്തിന്റെ 22-ാം ദിവസം ആശാ വര്‍ക്കര്‍മാരുടെ നിയമസഭാ മാര്‍ച്ച് തുടങ്ങി. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സില്‍ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഉറച്ച് നിന്നാണ് ആശാ വര്‍ക്കര്‍മാരുടെ പ്രക്ഷോഭം.

സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവട്ടുകൊട്ടയില്‍ ആകുമെന്ന് ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ കെ രമ പറഞ്ഞു. ഇവിടെ ഒരു സമരത്തിന് സിപിഎമ്മിന്റെ തിട്ടൂരം വേണ്ട. അവരുടെ മുദ്രാവാക്യം ഏറ്റെടുക്കാനല്ല സമരം. ഏത് ആശമാര്‍ക്കാണ് ഇവിടെ 13000 രൂപ കിട്ടുന്നത് മന്ത്രി പച്ചക്കള്ളം പറയുകയാണ്. മുഖ്യമന്ത്രി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കണം. വേണ്ടിവന്നാല്‍ സമരക്കാര്‍ക്കൊപ്പം ഇരിക്കുമെന്ന് കെകെ രമ പ്രഖ്യാപിച്ചു. ആശ വര്‍ക്കര്‍മാരുടെ നിയമസഭ മാര്‍ച്ച് തുടങ്ങും മുമ്പ് വിഷയം ഭരണപക്ഷം സഭയില്‍ ഉയര്‍ത്തി.

അതേസമയം ആശ വര്‍ക്കര്‍മാര്‍ക്ക് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഓണറേറിയം നല്‍കുന്നത് കേരളമാണെന്ന് നിയമസഭയിലും ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്‍എച്ച്എം പദ്ധതിയില്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് കിട്ടേണ്ട 600 കോടി കിട്ടാന്‍ പ്രതിപക്ഷം കൂടി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രാപ്പകല്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരുടെ നിയമസഭാ മാര്‍ച്ച് നടക്കാനാരിക്കെ ഭരണപക്ഷമാണ് ഇന്ന് വിഷയം ശ്രദ്ധക്ഷണിക്കലായി സഭയില്‍ കൊണ്ടുവന്നത്. ശ്രദ്ധ ക്ഷണിക്കല്‍ ഉന്നയിച്ച കെ.ശാന്തകുമാരി എംഎല്‍എ പ്രതിപക്ഷത്തെയും സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെയും കുറ്റപ്പെടുത്തി. നേരത്തെ സിഐടിയു വിഷയത്തില്‍ സമരം ചെയ്തപ്പോള്‍ ഇപ്പോള്‍ സമരം ചെയ്യുന്നവരെ കണ്ടില്ലെന്നായിരുന്നു കുറ്റപ്പെടുത്തല്‍. പ്രതിപക്ഷത്തിന്റേത് മുതലക്കണ്ണീരാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

error: