കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തീരുന്നു; ഇനിമുതൽ എല്ലാ മാസവും ഒന്നാംതീയതി തന്നെ ശമ്പളമെന്ന് മന്ത്രി
തിരുവനന്തപുരം: എല്ലാ മാസം ഒന്നാം തീയതി തന്നെ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.
ഈ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും. ഇതോടെ കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരും.
ജീവനകാർക്ക് ഒരുമിച്ച് ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെ അധികം സഹായിച്ചു.100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ 2 ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും.
20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും മന്ത്രി അറിയിച്ചു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകും മന്ത്രി അറിയിച്ചു.