വിദ്വേഷ പ്രസംഗം; പി സി ജോർജിനെതിരെ കൂടുതൽ പരാതികൾ
കോട്ടയം: പാലായിൽ കഴിഞ്ഞ ദിവസം നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കൂടുതൽ പരാതികൾ. പി സി ജോർജിനെതിരെ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് ലീഗ് പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗിന് പുറമെ ദിശ സംഘടന അംഗങ്ങളും പൊലീസിൽ പരാതി.
ഓൺലൈൻ മുഖേന സംഘടന അംഗം ദിനു വെയിൽ പാലാ പൊലീസ് സ്റ്റേഷനിലേയ്ക്ക് പരാതി നൽകുകയായിരുന്നു. കഴിഞ്ഞമാസം 28-നാണ് പി സി ജോർജിന് ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ജാമ്യം ലഭിച്ചത്. കർശന ഉപാധികളോട് കൂടിയായിരുന്നു ജാമ്യം. സമാനമായ പരാമർശങ്ങൾ ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. വീണ്ടും കുറ്റകൃത്യം ആവർത്തിക്കുന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.
ഇത് തുടരുന്നതിനാൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഉയരുന്ന ആവശ്യം. പൊലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരുടെ തീരുമാനം. പി സി ജോർജ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചു. പരാമർശത്തിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്നും ശക്തമായ നിയമനടപടി വേണമെന്നും ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകർ ആവശ്യപ്പെട്ടു.