HighlightsKerala

എമ്പുരാന്‍ പുകയുന്നു: ബിജെപിയില്‍ വിവാദം

കോഴിക്കോട്: മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്‍’ സിനിമയെച്ചൊല്ലി ബിജെപിയില്‍ വിവാദം പുകയുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ‘എമ്പുരാന്‍’ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി പശ്ചാത്തലമില്ലാത്ത സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്ളതിനാലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉന്നയിച്ചതായാണ് വിവരം.

സിനിമയുടെ ഉള്ളടക്കം സംബന്ധിച്ച് മുന്നോടിയായി നേതൃത്വത്തെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചില്ലെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. എന്നാല്‍, സിനിമയെ വിലയിരുത്താനും ബഹിഷ്‌കരിക്കേണ്ടതില്ലെന്നുമുള്ള നിര്‍ദേശമാണ് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ട് വെച്ചതെന്നാണ് സൂചന. ബിജെപിയുടെ നയമല്ല ബഹിഷ്‌കരണമെന്ന് കോര്‍ കമ്മിറ്റി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നിരുന്നാലും, ‘എമ്പുരാന്‍’ സിനിമ കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായിട്ടില്ലെന്നതാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീരിന്റെ വിശദീകരണം. “സിനിമ, സിനിമയുടെ വഴിക്കും പാര്‍ട്ടി, പാര്‍ട്ടിയുടെ വഴിക്കും പോകും. സിനിമ എന്താണെന്ന് വിലയിരുത്തേണ്ടത് ആസ്വാദകരാണ്. ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് വിശദമായ പ്രതികരണമൊന്നുമില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്‍’ തിയറ്ററുകളിലെത്തിയതിന് പിന്നാലെ വിവാദം പുകയുകയാണ്. ചിത്രത്തിനെതിരെ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍നിന്ന് വ്യാപകമായ സൈബര്‍ ആക്രമണമുണ്ടായി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളാണ് ഈ ആക്രമണത്തിന് ആധാരമായത്.

Highlights: Empuraan Censor Board did not inform about anti-BJP content criticism

error: