Special Features

ജുഡീഷ്യറി സംശയത്തിലോ…

മോഹൻദാസ് പാറപ്പുറത്ത്

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അടുത്തിടെ സങ്കീര്‍ണകരമായ ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.

ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ബംഗ്ലാവില്‍നിന്ന് കറന്‍സി നോട്ടുകള്‍ നിറഞ്ഞ ചാക്കുകളുടെ കേസില്‍ ഇതുവരെ പുറത്തുവന്ന തെളിവുകള്‍, ജസ്റ്റിസ് വര്‍മ്മയുടെ സാമ്പത്തിക സത്യസന്ധതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ആരെയും വിശ്വസിപ്പിക്കുന്നു.

എന്നിരുന്നാലും, ഈ വിഷയത്തില്‍ ഇപ്പോള്‍ ഉണ്ടാകുന്ന വഴിത്തിരിവ് അത്ര വ്യക്തമല്ല. മാര്‍ച്ച് 14 ന് ഹോളിക്ക് തലേന്ന് തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കല്ലേറ് അകലെയുള്ള യശ്വന്ത് വര്‍മ്മയുടെ ബംഗ്ലാവിന്റെ ഒരുമുറിയില്‍ തീപിടുത്തമുണ്ടായി. ജസ്റ്റിസ് വര്‍മ്മയും ഭാര്യയും നഗരത്തിന് പുറത്തായിരുന്ന സമയത്താണ് തീപിടുത്തമുണ്ടായത്.

കുടുംബാഗങ്ങളോ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളോ ഫയര്‍ ബ്രിഗേഡിനെ വിളിച്ചു. തീപിടുത്തത്തിനിടെ മുറിയില്‍ കറന്‍സി നോട്ടുകള്‍ നിറച്ച ചാക്കുകള്‍ ഉണ്ടെന്നും ചില ചാക്കുകളില്‍ തീ പിടിച്ചതായും വലിയ അളവില്‍ കറന്‍സികള്‍ കത്തിയതായും ഫയര്‍മാന്‍മാര്‍ ആദ്യം ശ്രദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

തീ അണയ്ക്കാന്‍ ശ്രമിക്കുന്ന ഫയര്‍മാന്‍മാരുടെ വീഡീയോയില്‍ കറന്‍സി നോട്ടുകള്‍ കത്തുന്നതിനെക്കുറിച്ച് ഒരാള്‍ പറയുന്നുണ്ട്. പൊലിസുകാരും സ്ഥലത്തെത്തി.

വി.ഐ.പി ബംഗ്ലാവിന് കാവല്‍ നില്‍ക്കാന്‍ 24 മണിക്കൂറും പൊലീസ്/സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് 21 ന് തലസ്ഥാനത്തെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം തീപിടുത്തത്തെയും കറന്‍സി നോട്ടുകള്‍ കത്തിച്ചതിനെയും കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

ഏഴ് ദിവസത്തേക്ക് സര്‍ക്കാരിന്റെയും ഉന്നത നീതിന്യായ വ്യവസ്ഥയുടെയും പവിത്രമായ പ്രദേശങ്ങള്‍ക്ക് പുറത്തുള്ള ആര്‍ക്കും ഈ ഞെട്ടിക്കുന്ന സംഭവവികാസത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

ഭൂമി കുലുങ്ങുന്ന തീപിടിത്തമല്ല, മറിച്ച് ഡല്‍ഹി ഹൈക്കോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജിയുടെ ബംഗ്ലാവില്‍ കറന്‍സി നോട്ടുകള്‍ നിറഞ്ഞ ചാക്കുകള്‍ കത്തിയതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.

ഡല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി പിന്നീട് മനസിലായി. മാര്‍ച്ച് 15 ന് വൈകുന്നേരം ആഭ്യന്തര മന്ത്രാലയം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായയെ അറിയിച്ചു. അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. വാര്‍ത്ത പുറത്തുവന്നതിന്റെ പിറ്റേന്ന് ജസ്റ്റിസ് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ സ്ഥലം മാറ്റിയതായി അറിയിച്ചു.

എന്നാല്‍ അലഹബാദ് ഹൈക്കോടതിയിലെ ബാര്‍ അസോസിയോഷന്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നിരുന്നാലും, സുപ്രീം കോടതി തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ജസ്റ്റിസ് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് അയക്കാന്‍ ഉത്തരുവുകള്‍ പുറപ്പെടുവിച്ചു. എന്നിരുന്നാലും, സുപ്രീം കോടതിയോ സര്‍ക്കാരോ ഇതുവരെ ശിക്ഷാ നടപടിയെക്കുറിച്ച് ആലോചിക്കുന്നതോ സൂക്ഷിച്ചിരിക്കുന്നതും കത്തിച്ചതുമായ കറന്‍സി നോട്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള അംഗീകൃത വിശദാംശങ്ങളോ ഇതുവരെ പറഞ്ഞിട്ടില്ല.

ഒരേയൊരു കാര്യം, അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്നതിന്റെയും വീഡിയോ ചീഫ് ജസ്റ്റിസ് മാധ്യമങ്ങള്‍ക്ക് നല്‍കി എന്നതാണ്. ആ മുറി താന്‍ ഉപയോഗിക്കാത്തതിനാലും വിശാമായ ബംഗ്ലാവിന്റെ ഏറ്റവും അറ്റത്താണ് സ്ഥിതി ചെയ്യുന്നതെന്നും അതിനാല്‍ ഇതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് വര്‍മ്മ കൈകഴുകി.

ഏറ്റവും ഒടുവില്‍ സുപ്രീം കോടതി പറയുന്നത് ചീഫ് ജസ്റ്റിസിന്റെ മുമ്പില്‍ ഉള്ള രണ്ടു മൂന്നു ഉപാദികളാണ്. കേസിന്റെ ഉള്ളടക്കം പാര്‍ലിമെന്റിന് സമര്‍പ്പിച്ച് ജസ്റ്റിസ് വര്‍മ്മയെ നീക്കം ചെയ്യാം, മറ്റൊന്ന് എഫ്.ഐ.ആര്‍ രജിസിറ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്താം. അതേ സമയം ജസ്റ്റിസ് വര്‍മ്മയെ അലഹാബാദ് ഹൈകോര്‍ട്ടിലേക്ക് സ്ഥലംമാറ്റിയും അദ്ദേഹത്തിന് ഒരു തരത്തിലുള്ള ജുഡീഷ്യല്‍ ജോലിയും നല്‍കരുത് എന്ന ഉത്തരവും ആണ് ഇപ്പോള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളത്.

2017-ൽ കോടതിയലക്ഷ്യക്കുറ്റത്തിന് ആറു മാസം തടവിലാക്കപ്പെട്ട ആദ്യത്തെ സിറ്റിംഗ് ഹൈക്കോടതി ജഡ്ജി എന്ന ബഹുമതിയാണ് ജസ്റ്റിസ് സി.എസ്. കര്‍ണന്. 1917 ല്‍ കല്‍ക്കട്ട ഹൈകോര്‍ട്ട് ജഡ്ജിയായിരിക്കെ അദ്ദേഹം സു
പ്രീം കോടതയിലെ 20 സിറ്റിംഗ് ജഡ്ജിമാരുടെയും വിരമിച്ച ജഡ്ജിമാരുടേയും അഴിമതിയുടെ വിശദാംശം പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചു. വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാര്‍, സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ അസഹ്യമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് ജസ്റ്റിസ് കര്‍ണന്‍ കുറ്റക്കാരനാണെന്ന് സുപ്രീംകോടതി വിധിച്ചു.

അതെല്ലാം തെറ്റാണെന്ന് പറഞ്ഞ ജസ്റ്റിസ് കര്‍ണന്റെ ഈ പ്രസ്താവനകള്‍ക്ക് യാതൊരു ആത്മാര്‍ഥമായ ഉദ്ദേശ്യവുമില്ലെന്ന് വിധിച്ചു. അസ്വീകാര്യമായ ഒരു പൊതു പ്രസ്താവന നടത്തുകയും കോടതിയുടെ മാന്യതയെ അപമാനിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഇന്ത്യന്‍ ജൂഡീഷ്യറിയോടുള്ള അനാദരാവായി.

അതിനാല്‍ ജസ്റ്റിസ് കര്‍ണനെ കോടതി അലക്ഷ്യത്തിന് കുറ്റക്കാരനാണെന്നും ആറുമാസം തടവിന് ശിക്ഷിക്കപ്പെടുന്നുവെന്നും വിധിച്ചു.
എട്ടു വര്‍ഷത്തിനുശേഷം ജസ്റ്റിസ് കര്‍ണന്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ എത്രത്തോളം ശരിയാണ്!

ജസ്റ്റിസ് വര്‍മ്മയുടെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പക്ഷേ കേന്ദ്ര ഗവ. നേരത്തേ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന ദേശീയ ജൂഡീഷ്യന്‍ നിയമന കമ്മീഷന്‍ വീണ്ടും കൊണ്ടുവരുമോ എന്നതാണറിയേണ്ടത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം പാര്‍ലിമെന്റിന്റെ ആദ്യത്തെ സമ്മേളനത്തിലായിരുന്നു ജുഡീഷ്യന്‍ കമ്മീഷന്‍ വേണമെന്ന അഭിപ്രായം മുന്നോട്ട് വച്ചത്.

പിന്നീട് അത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് സു
പ്രീം കോടതി റദ്ദാക്കി. തുടര്‍ന്ന് സുപ്രീം കോടതിയുടെ നേതൃത്ത്വത്തിലുള്ള കൊളീജിയം സംവിധാനം തുടര്‍ന്നു. എന്നാല്‍ ജസ്റ്റിസ് വര്‍മ്മയുടെ സംഭവ വികാസം സര്‍ക്കാരിന് ജുഡീഷ്യന്‍ കമ്മീഷന്‍ പുനരുജ്ജീവിപ്പിക്കാന്‍ സഹായകമാവുമോ എന്നതാണറിയേണ്ടത്.

ഉന്നതനീതി വ്യവസ്ഥയിലെ നിയമനങ്ങള്‍, സ്ഥലം മാറ്റങ്ങള്‍, സ്ഥാനകയറ്റങ്ങള്‍ എന്നിവയാണ് കൊളീജിയം എന്ന സംവിധാനം കൈകാര്യം ചെയ്യുന്നത്. ഇതിനോടൊപ്പം അറിയേ മറ്റൊന്നുകൂടി ഉണ്ട്. ഇന്ത്യയിലെ 25 ഹൈക്കോര്‍ട്ടുകളിലും കൂടിയുള്ള 769 ജഡ്ജിമാരില്‍ വെറും 95 ജഡ്ജിമാര്‍, അതായത് 12.35 ശതമാനം, മാത്രമേ അവരവരുടെ സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടുള്ളൂ.

സുപ്രീം കോടതിയിലെ ആകെ 33 ജഡ്ജിമാരില്‍ എല്ലാവരും അവരവരുടെ സ്വത്തു വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. കേരള ഹൈക്കോര്‍ട്ടിലെ 44 ജഡ്ജിമാരില്‍ 41 പേരും സ്വത്ത് വിവരം വെളിപ്പെടുത്തി.

Highlights: Is the judiciary in doubt

error: