Editorial

വയനാട് തുരങ്കപാത ശാസ്ത്രീയ പഠനം അനിവാര്യം

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. 60 ഉപാധികളോടെയാണ് അന്തിമ പാരിസ്ഥിതിക അനുമതി കൊടുത്തിരിക്കുന്നത്. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട നാല് വരി തുരങ്ക പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്.
മെയ് മാസം 14, 15 തിയതികളിൽ ചേർന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം യോഗത്തിൽ ആനക്കാംപെയിൽ കള്ളാടിമേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് നടപ്പിലാക്കാൻ ശുപാർശ ചെയ്തത്. കേരളത്തിൻ്റെ വിദഗ്ധ സമിതി യോഗം ചേർന്ന് മാർച്ചിൽ അനുമതി നൽകിയിരുന്നുവെങ്കിലും നിർദ്ദേശങ്ങൾക്ക് അന്തിമ രൂപം കൊടുക്കേണ്ട സംസ്ഥാന പരിസ്ഥിതി സമിതിയുടെയും ആഘാതങ്ങൾ വിലയിരുത്തൽ നടത്തുന്ന അതോറിറ്റി അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി പൂർത്തിയായിരുന്നു. ഇതിനാലാണ് ഫയൽ കേന്ദ്ര പരിസ്ഥിതി വകുപ്പിലേക്ക് പോയത്.
ഒടുവിൽ ശുപാർശകൾക്ക് ഔദ്യോഗിക അംഗീകരമാകുമ്പോൾ ചിലത് ശ്രദ്ധിക്കേണ്ടതും പറയേണ്ടതുമായിട്ടും, കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉടലെടുത്ത പുതിയ പ്രതിസന്ധിയാണ് കൂടുതൽ ആശങ്കയുണ്ടാക്കുന്നത്. ദേശീയ പാതകളിൽ അടിക്കടിയുള്ള തകർച്ച. മലപ്പുറം ജില്ലയിലെ കുരിയാട് നിന്ന് ഉയർന്ന വിള്ളൽ പ്രശ്നം അനുദിനം സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആ സാഹചര്യത്തിൽ വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പഠനം അനിവാര്യമാണ്.
പ്രത്യേകിച്ച് കേരളം മുഴുവൻ വേദനയോടെ കൂടി മാത്രം ഓർക്കുന്ന മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളെ ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം സൗത്ത് വയനാട് ഡിവിഷനിലെ പുഞ്ചിരി മട്ടം-വെള്ളോലി പാറയിലെ നിത്യഹരിത മഴനിഴൽക്കാടുകളാണ്. കൂടാതെ വയനാട് ജില്ലയ്ക്ക് പുറമേ കോഴിക്കോട് മലപ്പുറം ജില്ലകളുടെയും വനാതിർത്തി പങ്കിടുന്നു ഈ പ്രദേശം. വെള്ളോലി മലയുടെ ഒരു ചെരിവ് 10 മുതൽ 15 അടി ഒരു വ്യാസത്തിലുള്ള ഉരുളൽപ്പാറകളാൽ നിറഞ്ഞ പ്രദേശത്താണ് ഈ തുരങ്കപാത കടന്നുപോകുന്നത്.
മലനിരകൾ തുരങ്കപാതയുടെ പ്രധാന മേഖലകളിൽ ഒന്നാണ്.ഉരുൾപൊട്ടലുകൾ സംഭവിച്ച പുത്തുമല, കവളപ്പാറ,മുണ്ടക്കൈ എന്നീ പ്രദേശങ്ങൾ വയനാട് തുരങ്ക പാത കടന്നുപോകുന്നത് ഇടത്തോട് ചേർത്താണ് കിടക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ ഘട്ടത്തിൽ ആ പ്രദേശത്തിന്റെ കിലോമീറ്റർ അപ്പുറം വരെ അതിന്റെ ആഘാതവും സംഭവിച്ചിട്ടുണ്ട്. വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തുടർന്ന് അതിശക്തമായ വെള്ളപ്പൊക്കം ഇരു വഞ്ചി പുഴയിലും ചാലിയാറിലും ഉണ്ടായിരുന്നു. പ്രളയസമാനമായ ജലനിരപ്പിൽ ആ ജലപ്രവാഹം ഉയർന്നതാണ്. അതുകൊണ്ട് വയനാട് തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ പഠനങ്ങളും പാരിസ്ഥിതികമായ പഠനങ്ങളും നിർബന്ധമായും ഗൗരവമായും ഉന്നത സംഘത്തെ നിയമിച്ചുകൊണ്ട് സർക്കാർ നടത്തണം.
പരിസ്ഥിതി പ്രവർത്തകരും പ്രദേശവാസികളും ഉൾപ്പെടെയുള്ളവരുടെ ഒറ്റക്കെട്ടായ ആവശ്യമാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രാധാന്യത്തോടുകൂടി തന്നെ ഈ നിർദ്ദേശങ്ങളെ സ്വീകരിക്കേണ്ട സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളത്. മലപ്പുറം കൂരിയാട് ദേശീയപാത തകർച്ചയുമായി ബന്ധപ്പെട്ട് ബുധനാഴ്ച പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി സ്ഥലം സന്ദർശിച്ചിരുന്നു. ദേശീയപാത തകർച്ച ഒറ്റപ്പെട്ട സംഭവമല്ലെന്ന പ്രാഥമിക വിലയിരുത്തലാണ് സംഭവ സ്ഥലത്ത് വെച്ച് സംഘം നടത്തിയത്.
വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിൽ ദേശീയപാത ഡിസൈനിങ്ങിൽ വീഴ്ച സംഭവിച്ചിട്ടുള്ളതായും കണ്ടെത്തി. കരാറുകാർ ഉൾപ്പെടെയുള്ളവർ അത് അംഗീകരിക്കുകയും ഉണ്ടായിരിക്കുന്നു. നിർമ്മാണത്തിൽ വേണ്ടത്ര ഗൗരവം നൽകിയിട്ടില്ല എന്നുള്ളതാണ് അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹിക കാലാവസ്ഥ സാഹചര്യത്തിന് അനുസരിച്ചുള്ള ദേശീയപാത ഡിസൈൻ അല്ല നിലവിലുള്ളത്. അയൽ സംസ്ഥാനങ്ങളിൽ ഒന്നായ കർണാടകയിലെ ഇതുപോലെ കേരളത്തിൽ ദേശീയപാത നിർമ്മാണം നടത്തുന്നത് അശാസ്ത്രീയമാണ് എന്ന വിലയിരുത്തലും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശവും സമ്മിശ്ര കാലാവസ്ഥയുമാണ് കേരളത്തിന്റെത്.ആ സാഹചര്യം കൂടി മനസ്സിലാക്കി വേണം കേരളത്തിലെ ഏതുതരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തേണ്ടത്. ദേശീയപാതകളുടെയും തുരങ്കപാതകളുടെയും ഡി.പി.ആര്‍ തയ്യാറാക്കുന്നതും ഡിസൈനിങ് തയ്യാറാക്കുന്നതും ഇതിനോടനുബന്ധമായിട്ട് ആയിരിക്കണം. അല്ലെങ്കിൽ സാമ്പത്തികമായ നഷ്ടത്തിനൊപ്പം തന്നെ ഭൗതികമായ നഷ്ടങ്ങളും ഉണ്ടാകും എന്നുള്ളത് മുൻകാലങ്ങളിലെ പല അനുഭവങ്ങളും നമുക്ക് മുന്നിലുണ്ട്. ആ സാഹചര്യത്തിൽ വയനാട് തുരങ്കപാത നിർമ്മാണത്തിൽ അനാവശ്യമായ വേഗതയോ ധൃതിയോ ആവശ്യമില്ലാത്തതിനാൽ കാര്യമായ പഠനം നടത്തി വേണം മുന്നോട്ടു പോകാൻ.
തുരങ്കപാതയുടെ നിർമ്മാണ സമയത്ത് ഉണ്ടാവാൻ സാധ്യതയുള്ള സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സി.എസ്.ഐ.ആർ, സി.ഐ.എം.എഫ് ആർ എന്നിവ നൽകിയിട്ടുള്ള എല്ലാത്തരം നിർദ്ദേശങ്ങളും പദ്ധതി നിർവഹണ കാലഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതാണ്. വൈബ്രേഷൻ പ്രളയം ഭൂമിശാസ്ത്രപരമായ പഠനങ്ങൾ എന്നിവയിലൂടെയുള്ള നിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കുകയും വേണമെന്ന് അറുപതോളം ഉപാധികൾ അടങ്ങിയ അനുമതിയിൽ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന പാതകളും ജൈവവൈവിധ്യ സമ്പന്നമായതിനാൽ അതിന്റെ സംരക്ഷണവും പരിഗണിക്കപ്പെടേണ്ടതാണ്. കൂടാതെ പ്രത്യേക പരിഗണന പട്ടികയിലുള്ള ബാണാസുര ചില്ലപ്പൻ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനും കാര്യമായ പരിഗണനയും നടപടികളും ഉണ്ടാകേണ്ടതുണ്ട്. കാലാവസ്ഥ പ്രവചനാതീതമായ സാഹചര്യത്തിൽ പരിസ്ഥിതിക്കും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നുള്ള വ്യക്തമായ തെളിവുകളും നിലനിൽക്കെ വികസന പ്രവർത്തനങ്ങൾ പാരിസ്ഥിതിക സൗഹൃദമാക്കി മുന്നോട്ടു കൊണ്ടുപോകാൻ ഭരണകൂടങ്ങൾ കൃത്യമായ മേൽനോട്ടവും ശ്രദ്ധയും കൊടുക്കേണ്ടതുണ്ട്.
ജനങ്ങളുടെയും നാടിന്റെയും ആജീവനാന്ത മുതൽക്കൂട്ടാണ് എല്ലാ വികസന പ്രവർത്തനങ്ങളും. ഭാവി കാലത്തെ മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന വികസനത്തിന്റെ പ്രാഥമിക ഘട്ടവും എല്ലാത്തരം തെറ്റുകുറ്റങ്ങളും അകറ്റിനിർത്തിയാവണം. എങ്കിലേ ആയുഷ്കാലത്തേക്ക് അത് നിലനിൽക്കു.

error: