കേരള രാഷ്ട്രീയത്തിൽഅൻവറിന്റെ നാലാംമുന്നണി വരുമ്പോൾ
എല്ലാ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക നൽകിയതോടെ നിലമ്പൂരിൻ്റെ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഈ ഫ്രെയിമിലാണ് കേരളത്തിൽ നാലാം മുന്നണിയ്ക്ക് ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയ്ക്ക് പി.വി അൻവർ രൂപം കൊടുക്കുന്നത്. വലിയ ആഘോഷമായി ആൾക്കൂട്ടമായാണ് മുന്നണിയുടെ പേര് അച്ചടിച്ച ബനിയനുകളും അണിഞ്ഞ് ആളുകൾ അൻവറിന് പിന്തുണ കൊടുത്ത് തിങ്കളാഴ്ച്ച പത്രിക സമർപ്പണത്തിൽ പങ്കെടുത്തത്. ആം ആദ്മി അടക്കമുള്ള വിവിധ സംഘടനകളും ഇതിൻ്റെ ഭാഗമാണ്.
ഇടത്-വലത് മുന്നണികളെ കൂടാതെ സംസ്ഥാനത്ത് ഉള്ള മറ്റൊരു മുന്നണി സംവിധാനം എൻ.ഡി.എ അത് ഉള്ളതും ഇല്ലാത്തതും ഒരു പോലെയാണ്. നിലമ്പൂരിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് അറിയാത്തവരാണ് അതിലെ അംഗങ്ങളായ കക്ഷികൾ. പാരമ്പര്യമായ രാഷ്ട്രീയ പരിസരങ്ങളെ സജീവമാക്കുന്നത് ഇടത്-വലത് കക്ഷികളാണ്. അടുത്ത കാലത്തായി ചിലയിടങ്ങളിലെ വോട്ട് വർധനവും നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊണ്ടും ദേശീയ തലത്തിൽ മൂന്നാം തവണ അധികാരമുള്ളതിനാലും രാഷ്ട്രീയ ചിത്രത്തിൻ്റെ ഭാഗമാണ് ബി.ജെ.പി. പക്ഷേ, ദേശീയ തലത്തിലോ അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലോ ഉള്ളത് പോലെ എൻ.ഡി.എ മുന്നണി എന്ന ടാഗ് ലൈൻ ഇവിടെ പ്രസക്തമല്ല. അവിടെയാണ് നാലാം മുന്നണിയുമായി അൻവർ കടന്നു വരുന്നത്.
അൻവറിൻ്റെ വാക്കുകൾ കേട്ട് ഏത് രീതിയിൽ വന്നവരാണെങ്കിലും, ഇതിന് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പ് പണം കൊടുത്ത് വാടകയ്ക്ക് ആളുകളെ പ്രചരണത്തിനിറക്കിയതും അൻവർ തന്നെയാണ്. അതുകൊണ്ട് സെൽഫ് പബ്ലിസിറ്റിയ്ക്കും എസ്റ്റാബ്ലിഷ്‌മെന്റിനും വേണ്ടി ഏത് തരം വേലത്തരവും നടത്തുന്ന അൻവറിൻ്റെ മറ്റൊരു മണ്ടത്തരം മാത്രമായി ഇതും കലാശിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.
തിങ്കളാഴ്ച്ച നിലമ്പൂരിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിലെ മുഴുവൻ നേതാക്കളും അൻവർ ഉയർത്തി വിട്ട ചോദ്യങ്ങളാണ് പ്രചരണായുധങ്ങളായി ഉയർത്തിയത്. അൻവറിനെ പൂർണമായും അവഗണിക്കുമ്പോഴും നിലമ്പൂരിലെ യു.ഡി.എഫ് ബസിൻ്റെ പ്രധാന ഇന്ധനം അൻവർ പുറത്തു വിട്ടത് തന്നെ. അവിടെയും പാളി പോകുന്നത് അൻവറിനാണ്.
ദിവസം മാറിമറിഞ്ഞു പോകുന്നത് കണക്കെ പ്രസ്താവനകളും വിഷയങ്ങളും മാറ്റി മാറ്റി സ്വന്തം വിശ്വാസ്യതയാണ് അൻവർ കളഞ്ഞത്. അജിത്ത് കുമാറിൽ തുടങ്ങി പി. ശശിയിലും മുഖ്യമന്ത്രി പിണറായി വിജയനെ ഏറ്റവും മേശമായ ഭാഷയിലും സംസാരിച്ച് ആരോപണങ്ങൾ നിരത്തിയതിനു മുഹമ്മദ് റിയാസിനെതിരെയും വിമർശനങ്ങൾ നടത്തി മുസ്ലീം വോട്ട് ലക്ഷ്യമാക്കിയും മലയോര ജനതയുടെ പ്രതിനിധിയാണെന്ന തരത്തിൽ മറ സൃഷ്ടിക്കാനും വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പറഞ്ഞ് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കായി നിലകൊള്ളുന്നതായി വരുത്തി തീർക്കാനും ശ്രമങ്ങൾ നടത്തിയതൊന്നും ഏൽക്കുന്നില്ലായെന്ന് കണ്ടപ്പോഴാണ് പുതിയ മുന്നണി. ഈ അടവിന്റെ ആയുസ് ജൂൺ 23 ന് അവസാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
ഇവിടെ ഉയരുന്ന പ്രധാന ചോദ്യത്തിന് അൻവർ മറുപടി പറയേണ്ടി വരുമെന്നതാണ് മുന്നണി സംവിധാനത്തേക്കാളുപരി അൻവറിനെ വശം കെടുത്തുക. കേരള രാഷ്ട്രീയത്തിൽ നിലമ്പൂർ തെരഞ്ഞെടുപ്പ് വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പാണ്. കേവലമായ മാസങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രവൃത്തിക്കാനാവൂ. പിറവം – നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് പോലെ സർക്കാരിൻ്റെ ജീവന് ഭീഷണിയുമല്ല. പക്ഷേ പി.വി അൻവറെന്ന രാഷ്ട്രീയക്കാരനെ കയ്യാലപ്പുറത്തെ തേങ്ങയെക്കാൾ പരിതാപകരമായ അവസ്ഥയിലേക്ക് ഉപതെരഞ്ഞെടുപ്പ് നയിക്കുമോയെന്നതാണ് അറിയാനുള്ളത്.