Editorial

തുടർച്ചയായ കപ്പലപകടം ആശങ്കയുണ്ടാക്കുന്നു

കേരളത്തെ ഭീതിയിലും ആശങ്കയിലുമാക്കി വീണ്ടും കടൽദുരന്തവാർത്തകൂടിയെത്തുന്നു. കോഴിക്കോട് ബേപ്പൂർ അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ചരക്ക് കപ്പലിലാണ് തീപിടിത്തമുണ്ടാവുന്നത്. കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ കണ്ടെയ്നറുകൾ കടലിൽ വീണ് മുങ്ങിത്താഴ്ന്ന ആശങ്കക്ക് രണ്ടാഴ്ചയെത്തുമ്പോഴാണ് മറ്റൊരു കടൽ ദുരന്തം നെഞ്ചിടിപ്പേറ്റിയുണ്ടാവുന്നത്.
രണ്ടാഴ്ച മുമ്പ് കൃത്യമായി പറഞ്ഞാൽ മെയ് 24ന് കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയാണ് ആദ്യ അപകടം കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ കപ്പലപകടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപനാളുകളിലായി അടിക്കടി ഉണ്ടാകുന്ന ഈ ദുരന്തങ്ങൾ സംബന്ധിച്ച് ഗൗരവകരമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ മുഖവും രാജ്യത്തിന്റെ അഭിമാനവുമായി മാറിയ വിഴിഞ്ഞം തുറമുഖം പ്രവർത്തനസജ്ജമായും മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ കൂടി.
തുടർച്ചയായ അപകടങ്ങൾ മൂലം വലിയ രീതിയിലുള്ള അസുഖങ്ങളും വ്യാജപ്രചരണങ്ങളും കാട്ടുതീ പോലെ തന്നെ വളർന്നിരുന്നു. കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കടൽ മത്സ്യങ്ങൾ യാതൊരു കാരണവശാലും കഴിക്കരുതെന്നും മാരകമായ വിഷാംശം അതിൽ അടങ്ങിയിട്ടുണ്ടെന്നുമുള്ള കുപ്രചരണങ്ങൾ ഒരു തിരശീലയിൽ എന്നപോലെ വന്നു പോയിക്കൊണ്ടിരുന്നു. കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും പോലും മത്സ്യ ബന്ധനമേഖലയെ ഈ പ്രചരണം ബാധിച്ചത് ചെറുതല്ല. നിരവധി കുടുംബങ്ങളാണ് മൽസ്യ ബന്ധനമേഖലയെയും അനുബന്ധമായും ആശ്രയിച്ച് കഴിയുന്നത്.
അപകടത്തെ സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യക്തമായ വിശദീകരണം പൊതുജന താൽപര്യാർത്ഥം പുറത്തിറക്കണമെന്നുള്ള നിർദ്ദേശങ്ങൾ ചർച്ചകൾക്ക് വിധേയമായി കൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു ദുരന്തം കുടി ഉണ്ടായിരിക്കുന്നത്. കേരളം തന്നെയാണ് വീണ്ടും ആ ദുരന്തത്തിന്റെ വേദിയായി മാറിയതെന്നതാണ് സംശയവും ആശങ്കയുമുയർത്തുന്നത്.
ലോകത്തെ ഏറ്റവും വലിയ ചരക്ക്‌ കപ്പൽ എം.എസ്‌.സി ഐറിന വിഴിഞ്ഞത്ത്‌ നങ്കൂരമിട്ടതിന്റെ അഭിമാന നിറവിലിരിക്കെയാണ് വടക്കേയറ്റത്ത് നിന്നും അപകട വാർത്തയും വന്നത്. ഇത്തരം ദുരന്തങ്ങൾ വലിയ രീതിയിലുള്ള ആശങ്കകൾക്കും കൂടി വഴി തുറക്കുന്നുണ്ട്. പരിസ്ഥിതികമായി വിനാശം വിതയ്ക്കുമെന്നുള്ളതാണ് പ്രധാന കാര്യം. കപ്പലിൽ നിന്ന് പുറത്ത് വീണിട്ടുള്ള കണ്ടെയ്നറുകൾ മാത്രമല്ല അനുബന്ധമായി കണ്ടെയ്നറുകളിൽ ഉള്ളതിനേക്കാൾ ഉപരിയായി കപ്പൽ സംബന്ധിയായ എല്ലാ തരം മാലിന്യങ്ങളും കടലിന്റെ സ്വാഭാവികതയ്ക്കും പരിസ്ഥിതിക്കും ഒട്ടും ഗുണകരമല്ല.
കപ്പലിലെ ഇന്ധനം കടലിൽ പരക്കുന്നത് അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും എന്നാണ് പറയപ്പെടുന്നത്. കൊച്ചിയിൽ നടന്ന അപകടത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തമാകുന്നതിന് മുമ്പ് കോഴിക്കോടിന്റെ പടിഞ്ഞാറൻ തീരങ്ങളിൽ ഉണ്ടായ ഈ സംഭവം ജാഗ്രതയോടു കൂടെ തന്നെ മുന്നോട്ടു പോകേണ്ട സാഹചര്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിന്റെ തീരദേശ പ്രദേശങ്ങൾ എല്ലാ സാഹചര്യങ്ങളെയും നേരിടാൻ കഴിയാവുന്ന തരത്തിൽ പ്രതിരോധിക്കാൻ സജ്ജമാകേണ്ടതുണ്ട്.0
കോസ്റ്റ് ഗാർഡിനൊപ്പം തീരദേശ പൊലീസ് സ്റ്റേഷനുകൾ സംബന്ധിച്ച് കൂടുതൽ സംവിധാനങ്ങൾ നടപ്പിലാക്കണം. വിദഗ്ധരായ വ്യക്തികളെ ഉൾപ്പെടുത്തി ഇത്തരം സാഹചര്യങ്ങളിൽ നേരിടാനായിട്ടുള്ള ടീം നിർബന്ധമായും തയ്യാറാക്കേണ്ടതുണ്ട്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും ദുരന്തത്തിന്റെ ബാക്കിപത്രങ്ങൾ മാത്രം അവശേഷിക്കാനും ഇടയാവാതിരിക്കാൻ കാര്യമായ പ്രവർത്തനങ്ങളും അന്വേഷണങ്ങളും അനുബന്ധമായി താമസമില്ലാതെ പൂർത്തിയാക്കണം.
നാടിന് നന്മയും സമൃദ്ധിയും ആവോളം നൽകിയ നമ്മുടെ നാടിന്റെ തീരപ്രദേശങ്ങൾ ആശാന്തിയും ആശങ്കയും മാറി പ്രതീക്ഷയോടെ സന്തോഷത്തോടെ മുന്നോട്ട് പോവാൻ സ്വസ്ഥമായി ജീവിക്കാൻ അവർ ജീവരക്തമായി തന്നെ കാണുന്ന കടൽ ശുദ്ധമാവണം.

error: