വിട്ടൊഴിയാതെ ആകാശദുരന്തം
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ 242 യാത്രക്കാരുമായി പറന്നുയർന്ന വിമാനം ഞൊടിയിടയിൽ തീഗോളമായി മാറിയതിൻറെ നടുക്കത്തിലാണ് രാജ്യം. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപത്തെ ബി ജെ മെഡിക്കൽ കോളജ് മെസിന് മുകളിലേക്ക് തകർന്ന് വീണത്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നായി അഹമ്മദാബാദ് എയർ ഇന്ത്യാ വിമാനാപകടം മാറി. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ആയിരുന്നു ദാരുണമായ ദുരന്തം ഉണ്ടായത്. റൺവേയ്ക്ക് സമീപത്തുള്ള ഏറ്റവും ജനസാന്ദ്രതയേറിയ അഹമ്മദാബാദ് നഗരത്തിലെ മേഘാനി എന്ന സ്ഥലത്തെ ബി ജെ മെഡിക്കൽ കോളേജിലെ മെസ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ആണ് ഇടിച്ചിറങ്ങിയത്.
നാല് ഡിഗ്രി വിദ്യാർഥികളും ഒരു പി.ജി വിദ്യാർത്ഥിയും അടക്കം അഞ്ചുപേർ അപകടത്തിൽ മരണപ്പെടുകയുണ്ടായി. കെട്ടിടം ഭാഗികമായി തകരുകയും ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ വിമാന അപകടമാണ് ഉണ്ടായിരിക്കുന്നത്.
242 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിൽ നിന്ന് അപകട സമയത്ത് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെടാൻ ഒരാൾക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ. രമേശ് വിശ്വാസ് കുമാർ എന്ന 40 വയസ്സുകാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 241 ഓളം പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. കേരളത്തെ സംബന്ധിച്ച് വേദനാജനകമായ ഒരു കാര്യം മരണപ്പെട്ടവരിൽ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാർ ഉണ്ടെന്നുള്ളതാണ്. ലണ്ടനിൽ നഴ്സറി ജോലി ചെയ്തുവരുന്ന രജിത നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് തിരുവല്ലയിൽ എത്തിയത്. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത് ലണ്ടനിലേക്ക് അവധി കഴിഞ്ഞ് മടങ്ങുന്നതിനിടയായിരുന്നു ദാരുണമായ അപകടത്തിന് ഇരയാകേണ്ടിവന്നത്. ലണ്ടനിലെ ജോലി രാജിവയ്ക്കാൻ ആയിരുന്നു യാത്ര. വീട്ടിൽ അമ്മയും പത്തിലും പഠിക്കുന്ന രണ്ടു മക്കളും ഉള്ളത്. പുതിയവീട്ടിൽ താമസിക്കണമെന്ന് അടക്കമുള്ള വലിയ സ്വപ്നങ്ങളുമായി കഴിഞ്ഞിരുന്ന രഞ്ജിതയുടെ മരണം നാടിനെ ഒന്നാകെ തീരാ സങ്കടത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്തതിനുശേഷം പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകടം സംഭവിക്കാൻ കാരണമെന്നാണ് ലഭിക്കുന്ന സൂചനകൾ. അതിദാരുണമായ ദുരന്തം തന്റെ ആഴവും പരപ്പും വാക്കുകൾക്ക് അതീതമാണ്.
329 യാത്രക്കാരുടെ മരണത്തിനിടയാക്കിയ കനിഷ്ക വിമാന ദുരന്തത്തിന്റെ 40ാം വർഷത്തിലാണ് ഇപ്പോഴത്തെ ഗുജറാത്തിലെ വിമാനാപകടവും. എയർ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ദുരന്തം ഭീകരാക്രമണം കാരണമാണുണ്ടായത്. ഈ ദുരന്തത്തിന്റെ നാൽപതാം വാർഷികം ജൂൺ 23ന് എത്താനിരിക്കവെയാണു ഗുജറാത്തിൽ ഇപ്പോൾ വിമാനദുരന്തമുണ്ടായിരിക്കുന്നത്. എയർ ഇന്ത്യ ഫ്ലൈറ്റ് 182 എന്ന വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. കാനഡയിലെ മോൺട്രിയോളിൽ നിന്നും ന്യൂഡൽഹിയിലേക്കു സർവീസ് നടത്തിയിരുന്ന ഈ വിമാനം കനിഷ്ക എന്നും അറിയപ്പെട്ടു. 1985 ജൂൺ 23ന് വിമാനം മോൺട്രിയോളിൽ നിന്നു പുറപ്പെട്ടു. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ ഒന്നിറങ്ങി അവിടെ നിന്നു ഡൽഹിയിലെത്താനായിരുന്നു വിമാനത്തിന്റെ ഷെഡ്യൂൾ. എന്നാൽ ലണ്ടനിൽ എത്തുന്നതിനു 45 മിനിറ്റ് മുൻപ് വിമാനത്തിൽ ബോംബ് പൊട്ടിത്തെറിച്ചു. തറനിരപ്പിൽനിന്ന് 31000 അടി ഉയരത്തിൽവച്ചായിരുന്നു അപകടം. കടലിലാണു വിമാനഭാഗങ്ങളും മൃതശരീരങ്ങളും വീണത്. 131 ശരീരങ്ങൾ മാത്രമാണു കണ്ടെടുക്കാനായത്. ഈ കേസിന്റെ അന്വേഷണം ഇന്നും കാനഡയിൽ നടക്കുന്നുണ്ട്.
ഇതിനുമുമ്പ് എയർ ഇന്ത്യയുടെ മറ്റൊരു വിമാനം 2020 കോവിഡ് കാലത്ത് ഓഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂർ അന്താരാഷ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിലൂടെ സാങ്കേതിക തകരാറുമൂലം വലിയൊരു അപകടം സംഭവിച്ചിരുന്നു. അന്നത്തെ അപകടത്തിൽ 18 പേർ മരിച്ചു. നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രിയപ്പെട്ട ഇടങ്ങളിലേക്ക് യാത്രതിരിച്ചവർ ഒറ്റ നിമിഷം കൊണ്ട് ഒരു അഗ്നിഗോളമായി എരിഞ്ഞടങ്ങിയപ്പോൾ അനാഥമായത് ഒട്ടനവധി ജീവിതങ്ങളാണ്.
വിമാന അപകടങ്ങളുടെ കണക്കെടുക്കുമ്പോൾ നാല്പതു വർഷത്തിനിടെ ഞെട്ടിക്കുന്ന ദുരന്തങ്ങളാണ് ഇന്ത്യയിൽ മാത്രം നടന്നിട്ടുള്ളത്. അപകടത്തെ കുറിച്ച് നിരവധി ചോദ്യങ്ങളുയരുന്നുവെന്നും എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും എയർ ഇന്ത്യ സി.ഇ.ഒ തന്നെ വ്യക്തമാക്കുന്നു. ഗൗരവകരമായ പരിശോധനയും അന്വേഷണവും ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട്.