Editorial

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ

ഇടവപ്പാതി തിമിർത്തു പെയ്യുകയാണ്. ചരിത്രവും പോരാട്ടവും ഗജ വീര പെരുമയോടെ തലപൊക്കി നിൽക്കുന്ന തേക്ക് മരങ്ങളും ജനാധിപത്യത്തിന്റെ പോരാട്ടത്തിന് ഒരുങ്ങുകയാണ് നിലമ്പൂർ. ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന് വോട്ടെണ്ണൽ ജൂൺ 23 നും നടക്കും. മാസങ്ങൾക്കപ്പുറം പടിവാതിൽക്കൽ എത്തി നിൽക്കുന്നു തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകളുടെ സെമി ഫൈനലിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.
പതിനൊന്ന് മാസങ്ങൾ മാത്രം നിയമസഭാ തെരഞ്ഞെടുപ്പിന് ബാക്കി ഉള്ളതിനാൽ തെരഞ്ഞെടുപ്പ് വേണോയെന്ന് സർക്കാരിൻ്റെയും കമ്മീഷൻ്റെയും അടക്കം ആലോചനകൾക്കിടയിൽ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കളമൊരുങ്ങുന്നത്.
ജൂൺ 23 ന് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് കേവലം എട്ട് മാസങ്ങൾ മാത്രമെ പ്രവർത്തിക്കാൻ സാധിക്കു. 2025 ൻ്റെ തുടക്കത്തിൽ ജനുവരി 13 നാണ് പി.വി അൻവർ എം.എൽ.എ സ്ഥാനം രാജിവെക്കുന്നത്. അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫിനെതിരെ രൂക്ഷമമായ വിമർശനമാണ് അൻവർ ഉന്നയിച്ചത്.
ഇടതുപക്ഷത്തിൻ്റെ ഭാഗമായി നിന്ന വേളയിൽ വി.ഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ അഴിമതിയാരോപണത്തിനടക്കം പരസ്യമായ മാപ്പ് പറയുകയും ചെയ്തു. തെറ്റാണെന്ന് അറിഞ്ഞിട്ടും യാതൊരു ഉള്ളപ്പുമില്ലാതെ നിയമസഭ പോലെയൊരു ഔദ്യോഗിക ഇടത്തിൽ സംസാരിച്ചിട്ട് പിന്നീട് തനിക്ക് തെറ്റു പറ്റി എന്ന അൻവറിൻ്റെ രാഷ്ട്രീയ ധാർമികത സംശയകരമാണ്. തനിക്ക് പകരം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിഎസ് ജോയിയെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കണമെന്നും ആര്യാടൻ ഷൗക്കത്ത് ബുദ്ധി ജീവിയാണ് വലിയ മനുഷ്യനാണ് അദ്ദേഹത്തിന് ജനങ്ങളുമായി ഇടപെടൻ കഴിവില്ലെന്നും അന്ന് പറഞ്ഞ്. പിന്നീട് യു.ഡി.എഫ് നേതാക്കൾ വാളെടുത്തപ്പോൾ അതിൽ നിന്നെല്ലാം മലക്കം മറിഞ്ഞ് യു.ഡി.എഫ് ഏത് ചെകുത്താനെ നിർത്തിയാലും പിന്തുണയ്ക്കുമെന്ന് പറയുന്നു.
അധികാരത്തിനും യു.ഡി.എഫിൽ ഒരിടം കിട്ടാനും വേണ്ടി എന്തും ചെയ്യുകയും പറയുകയും ചെയ്യുന്ന ഒരാളായി മാറിയ അൻവറിനെ നേരായി ഉപയോഗിച്ചില്ലെങ്കിൽ അത് നാളെ തലവേദനയാകും. ഷൗക്കത്തും ജോയിയുമാണ് കോൺഗ്രസ് സാധ്യത പട്ടികയിലുള്ളത്. ഇതിൽ ആരെ മൽസരിപ്പിച്ചാലും കോൺഗ്രസ് മറ്റ് ഉപതെരഞ്ഞെടുപ്പുകളിൽ കാണിച്ച ജാഗ്രതയുടെ പ്രവർത്തനങ്ങളുടെയും നൂറിരട്ടി അനിവാര്യമാണ്.
ഒട്ടനവധി ആരോപണങ്ങളും പൊതു പ്രശ്നങ്ങളും നാട്ടിൽ നിലനിൽക്കെ പ്രതിപക്ഷം സർക്കാരിനെ തിരുത്തുന്നതിലും രാഷ്ട്രീയമായി നേരിടുന്നതിലും എത്ര കണ്ട് വിജയിച്ചുവെന്നു നിലമ്പൂർ ഫലം വഴി അറിയാൻ കഴിയും. കെ.പി.സി.സിയുടെ പുതിയ ടീം നിലവിൽ വന്നതിനു ശേഷം വളരെ പ്രധാനപ്പെട്ട ഒരു ടാസ്ക്ക് ആണ് കൈവന്നിരിക്കുന്നത്. ‌
ഇലക്ഷൻ മാനേജ്മെന്റ് വിദഗ്ധർ എന്ന് പേര് എടുത്ത ടീമിൻ്റെ വർക്ക് പെർഫോർമൻസ് വേദി കൂടിയാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്. പുന സംഘടനയടക്കമുള്ള ആസ്വാരസ്യങ്ങൾ നിലനിൽക്കുന്ന കോൺഗ്രസ് രാഷ്ട്രീയ അന്തരീക്ഷം പരിപൂർണ്ണമായി തെരഞ്ഞെടുപ്പിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നതിൽ ‘ടീം വർക്ക് അനിവാര്യമാണ്. ചരിത്രപരമായ തുടർ ഭരണത്തിൽ പിണറായി സർക്കാർ നേരിടുന്ന അഞ്ചാം നിയമസഭ ഉപതെരഞ്ഞെടുപ്പാണിത്. നാലാം വാർഷികാഘോഷങ്ങളുടെ കർട്ടൻ താഴുന്ന ഉടനെയാണ് ഉപതെരഞ്ഞെടുപ്പ് കർട്ടൻ ഉയരുന്നത്.
ഒരാഴ്ച്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ മാധ്യമങ്ങളോട് പറഞ്ഞത്. ചേലക്കര ഒഴികെ നാല് ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങൾ ഇടതുപക്ഷ മുന്നണി കാണിച്ച അനാവശ്യ തിടുക്കവും അമിത ആത്മവിശ്വാസവും സ്ഥാനാർത്ഥി നിർണായത്തിലെ പാളിച്ചയും വീണ്ടും ആവർത്തിച്ചാൽ പ്രധാന തെരഞ്ഞെടുപ്പുകളെ ബാധിക്കാൻ സാധ്യതയുണ്ട്.
പോഗ്രാസ് റിപ്പോർട്ടിൽ ദേശീയ പാതകളുടേത് ഉൾപ്പെടെ കൊട്ടിഘോഷിച്ച കാര്യങ്ങളിൽ പിന്നീട് അതിൽ വീഴ്ചകൾ പുറത്ത് വരുമ്പോൾ തങ്ങൾക്ക് പങ്കില്ലായെന്ന് പറഞ്ഞ് കൈ കഴുകുന്ന രീതി പൊതു സമുഹത്തിൽ അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. പിണറായി വിജയൻ സർക്കാരിന്റെ മൂന്നാമൂഴം ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും ഗൗരവപൂർണമായ ഇടപെടൽ നിലമ്പൂർ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നുണ്ട്.
രാഷ്ട്രീയ കേരളം. അൻവറും പ്രതിപക്ഷവും ഉയർത്തുന്ന ആരോപണങ്ങൾക്ക് ജനങ്ങൾ യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണ് ഇടതുപക്ഷത്തെ സംബന്ധിച്ച് നിലമ്പൂർ ഇലക്ഷൻ. 20025ൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് പ്രഥമ പരിഗണന എന്നതിനാൽ ബി.ജെ.പി തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ വാക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്.
രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബി.ജെ.പി കേരള രാഷ്ട്രീയത്തിൽ ഇടം കണ്ടെത്താൻ ഒരുങ്ങുമ്പോൾ നിലമ്പൂരിൽ ബിജെപി സ്വീകരിക്കുന്ന രാഷ്ട്രീയ നയവും നിലപാടും ശ്രദ്ധേയമാണ്. ജനാധിപത്യത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് വലിയ വില നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. സ്വന്തം ജനപ്രതിനിധികളെ നയിക്കുന്നവരെ തെരഞ്ഞെടുക്കാൻ അവരവർക്ക് തന്നെ അവകാശം നൽകുന്ന മഹിതവും മാതൃകാപരവുമായ സംവിധാനം. സുതാര്യവും സുശക്തവുമായ ഇലക്ഷൻ പ്രക്രിയ രാജ്യത്തിന്റെ കരുത്തുറ്റ ഭരണനിർവഹണ സംവിധാനത്തിന്റെ അടിത്തറയാണ്. പക്ഷേ, അഞ്ചുവർഷം പൂർത്തിയാക്കുന്നതിന് മുമ്പ് വ്യക്തിപരവും രാഷ്ട്രീയപരവുമായ ഇഷ്ടാനിഷ്ടങ്ങൾക്കും ലാഭനഷ്ടങ്ങൾക്കും അനുസരിച്ച് ജനപ്രതിനിധികൾ അവരുടെ സ്ഥാനം രാജിവെക്കുമ്പോൾ അഞ്ചുവർഷം ഉറപ്പ് എന്ന പ്രഖ്യാപനം വിശ്വസിച്ച് വോട്ട് ചെയ്ത ജനങ്ങൾ യഥാർത്ഥത്തിൽ വിഡ്ഢികളാവുകയല്ലേ.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വരുത്തി വെച്ചതാണെന്ന് വ്യക്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് വലിയ ദുരന്തവും ബാധ്യതയും ആണ് സമകാലീന സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് വരുത്തിവെക്കുന്നത്.

error: