കരുവന്നൂരിൽ ഇ.ഡിയുടേത് രാഷ്ട്രീയ കുറ്റപത്രമോ
കേരളത്തിലെ അടിസ്ഥാന ജനവിഭാഗത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ സ്ഥാപനങ്ങൾ. സാധാരണക്കാരായ ജനങ്ങൾ അവരുടെ നിത്യ ജീവിതത്തിന്റെ വലിയൊരു ഭാഗം നിക്ഷേപിച്ചിരിക്കുന്നത് ഈ സഹകരണ സ്ഥാപനങ്ങളിൽ. അത്രമേൽ ജനജീവിതത്തോട് ചേർന്നു കിടക്കുന്ന ഈ മേഖലയിൽ വലിയ വേദനകളുടെയും കൊള്ളയുടെയും വിവരങ്ങളാണ് അടുത്ത കാലത്തായി പുറത്തു വന്നത്.
ഇതിൽ ഞെട്ടിപ്പിക്കുന്നതായിരുന്നു കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന അഴിമതി. 150 കോടിയുടെ തട്ടിപ്പാണ് കരുവന്നൂരിൽ നടതെന്നാണ് കണ്ടെത്തൽ. സി.പി.എം ജില്ലാ നേതൃത്വത്തിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് ഇ.ഡിയുടെ കണ്ടെത്തലും അനുബന്ധമായി കുറ്റപത്രവും തിങ്കളാഴ്ച്ച സമർപ്പിക്കപ്പെട്ടിരിക്കുകയാണ്.
മൂന്ന് കാലയളവുകളിൽ സി.പി.എമ്മിൻ്റെ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ. രാധാകൃഷ്ണൻ, എ.സി മൊയ്തീൻ, എം.എം വർഗീസ് എന്നിവരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി ചെറുതും വലുതുമായ തട്ടിപ്പുകൾ നടന്നു എന്ന കണ്ടെത്തലുകൾ പുറത്തു വന്ന അഴിമതിയാരോപണത്തിൽ പൊടുന്നനെ കുറ്റപത്രം നൽകിയതിലെ സാങ്കേതികത്വം സംശയനിഴലിലലാണ്.
സംസ്ഥാനം നിർണായകമായ ഒരു ഉപതെരഞ്ഞെടുപ്പിന് പ്രഖ്യാപനം വന്നതിൻ്റെ പിറ്റേന്ന് തന്നെ കുറ്റപത്രം പുറത്ത് വിട്ടതിൽ ഇ.ഡിയുടെ രാഷ്ട്രീയം സംശയിച്ചാൽ തെറ്റ് പറയാനാവില്ല. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നിട്ടും അന്വേഷണം ചില കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശാനുസരണം വേഗത കൂട്ടിയും കുറച്ചും കൊണ്ടു പോകുന്നതെന്ന് നേരത്തെ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾ പൂർത്തിയായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ സർക്കാരിനെ സമ്പൂർണ്ണമായി സമ്മർദ്ദത്തിലാക്കാനുള്ള നീക്കവും ഗുഢാലോചനയും ഇതിൽ കാണുന്നു. ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി സംസ്ഥാനങ്ങൾക്കു മേൽ ഇ.ഡിയുടെ അമിതാധികാര പ്രയോഗമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസമാണ് പറഞ്ഞത്.
കേസുകൾ ഒതുക്കി തീർക്കാൻ കോടികൾ കൈക്കൂലിയായി കൈപ്പറ്റിയെന്ന ആരോപണ നിഴലിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന ഏജൻസിയുടെ തിടുക്കപ്പെട്ട് ഒരു രാഷ്ട്രീയ പാർട്ടിയെ പ്രതി ചേർക്കുന്ന വിധമുള്ള നടപടി സംശയിക്കേണ്ടി വരുന്നതും അതു കൊണ്ടാണ്. നീതിയുടെയും ന്യായത്തിൻ്റെയും തുലാസിൽ പണവും അധികാരസ്ഥാനങ്ങളും വെച്ച് ജനങ്ങൾക്ക് ധർമ്മം ഉറപ്പിക്കാണോ വേണോയെന്ന് ചിന്തിക്കുന്നവർ നേതൃത്വം കൊടുക്കുന്ന നീതി ന്യായ സംവിധാനങ്ങളും സ്വതന്ത്രമായ അന്വേഷണ ഏജൻസികൾ കൈകൾ ശുദ്ധമാകണം.
കരുവന്നൂരിലെ പണം നഷ്ടമായവർക്ക് നീതി വേണം. തെറ്റ് ചെയ്തവർ അതിൻ്റ ഫലം അനുഭവിക്കണം. അവർ ഈ പാപത്തിൽ പങ്കുള്ളവരുമായിരിക്കണം. രാഷ്ട്രീയ നാടകത്തിന് രാജ്യത്തെ ഒരു ഏജൻസി നിന്ന് കൊടുക്കുന്നത് അപകടകരമാണ്.