അൻവർ യു.ഡി.എഫിനെ ഭീഷണിപ്പെടുത്തുന്നോ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചത് മുതൽ യു.ഡി.എഫുമായി പരസ്പരമായ യുദ്ധം നടത്തുകയാണ് പി.വി അൻവർ. താൻ പറയുന്നയാളെ സ്ഥാനാർഥിയാക്കണമെന്ന് പറയുന്ന ദാർഷ്ട്യം രാജ്യം ഭരിച്ചിരുന്ന, രാജ്യത്തെ ഏറ്റവും ശക്തമായ പാർട്ടിയായ കോൺഗ്രസിന് മുന്നിൽ വെക്കുന്നത് അനുവദിച്ച് കൊടുക്കാവുന്നതല്ല. അത് അങ്ങനെ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച കോൺഗ്രസ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. എന്നാൽ അതേ സമയം, കോൺഗ്രസിനെ, യു.ഡി.എഫ് സംവിധാനത്തെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് അൻവറിനെ വളർത്തുന്നതിൽ വളം ഇട്ട് നൽകിയത് കോൺഗ്രസ് തന്നെയാണെന്ന് പറയാതിരിക്കാനുമാവില്ല.
പിണറായി വിജയനെയും ഇടതുപക്ഷത്തെയും വിമർശിക്കുന്ന സകലയാളുകളെയും കയറി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ പ്രത്യേകിച്ച് യതൊരുവിധ രാഷ്ട്രീയ മര്യാദയും തൊട്ടും തീണ്ടിയിട്ടില്ലാത്ത പി.വി. അൻവറിനെ വാക്കുകൾ കൊണ്ട് പ്രവൃത്തികൾ കൊണ്ടും രാഷ്ട്രീയ സംരക്ഷണമൊരുക്കുമ്പോൾ ശ്രദ്ധിക്കുകയും പരിഗണിക്കുകയും വേണമായിരുന്നു.
കോൺഗ്രസ് പാർട്ടിയുടെ കേരളഘടകം എല്ലാവരുമായും കൂടിയാലോചനകൾ നടത്തി പാർട്ടി ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ പരസ്യമായി വിമർശിക്കുകയും യു.ഡി.എഫിന് ഉപതെരഞ്ഞെടുപ്പിൽ പിന്തുണ നൽകേണ്ട കാര്യം രണ്ട് ദിവസത്തിനുള്ളിൽ ആലോചിച്ചിട്ട് പറയാം അതിനു തൊട്ടു മുൻപ് യു.ഡി.എഫ് ഏത് ചെകുത്താനെ നിർത്തിയാലും ഞാൻ പിന്തുണയ്ക്കും വിജയിപ്പിക്കുമെന്ന് പറഞ്ഞ കോൺഗ്രസിൻ്റെ സ്ഥാനാർഥിയെ പൊതു ജനമധ്യത്തിൽ തേജോവധം ചെയ്യുക.
ഇമ്മാതിരി അരാഷ്ട്രീയ ചെയ്തികൾ ചെയ്യുന്ന ഒരാളുടെ മുന്നിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 48 മണിക്കൂർ പിന്നിട്ടിട്ടും യു.ഡി.എഫ് വാതിലടിച്ചിട്ടില്ലായെന്ന് കാണുമ്പോൾ ജയിക്കാനായി ഏത് നെറികേടിനും കുട പിടിക്കുന്ന നിലയിലേക്ക് തരം താഴുകയാണോയെന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റു പറയാനാവില്ല. രാഷ്ട്രീയ കയ്യകലം നിറുത്തേണ്ടയാളാണ് താനെന്ന് എപ്പോഴേ അൻവർ തന്നെ തെളിയിച്ച് കഴിഞ്ഞതാണ്.
രാഷ്ട്രീയ ബാനറിൽ കോൺഗ്രസിൻ്റെ മണ്ണ് ആണ് നിലമ്പൂർ. മരിച്ചിട്ടും മരിക്കാത്ത ആര്യാടൻ മുഹമ്മദ് ഇന്നും നിലമ്പൂരിൻ്റെ കുഞ്ഞാക്കയും കാരണവരുമാണ്. കൂടാതെ കേരളത്തിലെ പ്രതിപക്ഷ സംവിധാനത്തിൻ്റെ കേന്ദ്രീകൃതമായ പ്രവർത്തനവും ഇനി നിലമ്പൂർ തെരഞ്ഞെടുപ്പിനെ ചലനാത്മകമാക്കും. അങ്ങനെയെല്ലാമുള്ള സാധ്യതകളെ തൃണവൽക്കരിച്ച് ഒരാളുടെ തീരുമാനവും നിലപാടും കാത്ത് നിൽക്കുന്നത് ഐക്യ ജനാധിപത്യമുന്നണിയുടെ അന്തസ് ഇല്ലായ്മയാണ്.
അൻവറില്ലെങ്കിൽ അൻവർ ഇടതുപക്ഷത്തിനും പിണറായി വിജയനും സംസ്ഥാന ആഭ്യന്തര വകുപ്പിനുമെതിരെ ഉയർത്തിയ ആരോപണ ശരങ്ങൾ അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ടല്ലേ.. പിന്നെന്ത്.. പ്രതിപക്ഷ ധർമ്മം പലപ്പോഴും മറന്നു പോവുകയാണ് യു.ഡി.എഫ്. നിലമ്പൂരിൽ അൻവർ എന്ന വ്യക്തിയെക്കാൾ അയാൾ ഉയർത്തിയതും സംസ്ഥാനത്ത് നിലവിലുള്ളതുമായ ഒട്ടനവധി പ്രശ്നങ്ങൾ തത്സമയം നിലനിൽക്കെ. അത് ഒന്നും വേണ്ട രീതിയിൽ ഉപയോഗിക്കാതെ സർക്കാരിനെതിരെ ജനവികാരം ഉണർത്താതെ തീരുമാനം അൻവറിന് വിടുന്നു. എന്നിട്ട് ഞങ്ങളുടെ അഭിപ്രായം പറയാം.
പ്രതിപക്ഷ നേതാവിനെതിരെയും യു.ഡി.എഫിനെതിരെയും കുറച്ചു നാൾ മുമ്പ് അൻവർ സ്വീകരിച്ച കാര്യങ്ങളും അഴിമതിയാരോപണങ്ങൾ യു.ഡി.എഫിൽ ഇടം കിട്ടാൻ അൻവർ മാപ്പ് പറഞ്ഞ് കൈ ഒഴിഞ്ഞാലും അത് കേട്ട ജനങ്ങൾ മറന്നു കാണില്ല. അതു കൊണ്ട് അവസരവാദ രാഷ്ട്രീയത്തിൻ്റെയും സമ്മർദ രാഷ്ട്രീയത്തിൻ്റെയും അൻവറിനു മുന്നിൽ യു.ഡി.എഫ് കടുത്ത നിലപാട് എടുക്കണം. അൻവറിനു മുന്നിൽ സമസ്ത അപരാധങ്ങളെല്ലാം ഏറ്റു പറഞ്ഞ് സ്വീകരിച്ച് ഇരുത്തിയാൽ നാളെ ഒഴിയാബാധയാകുമെന്നുറപ്പ്.