സര്‍ക്കാരുമായി ഉടക്കാനില്ലെന്നു രാജ്ഭവന്; ഔദ്യോഗിക ചടങ്ങുകളില്‍ ഭാരത് മാതാ ചിത്രം ഒഴിവാക്കും
ഔദ്യോഗിക ചടങ്ങുകളില്‍ ഭാരത് മാതാ ചിത്രം ഒഴിവാക്കും. സര്‍ക്കാരുമായി ഉടക്കാനില്ലെന്ന് രാജ്ഭവന്. നിലവിളക്കും ഒഴിവാക്കാന്‍ തീരുമാനം. സത്യപ്രതിജ്ഞ ചടങ്ങുകളിലായിരിക്കും ഈ ഒഴിവാക്കലുകള്‍. കേരള ശ്രീ പുരസ്കാരദാനച്ചടങ്ങിലും ഒഴിവാക്കും. രാജ്ഭവന്റെ ചടങ്ങുകളില്‍ ചിത്രവും വിളക്കും തുടരും. നാളത്തെ പ്രഭാഷണവേദിയിലും ഇവ ഉണ്ടാകും.
രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതു വിവാദമായിരുന്നു. ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതോടെ രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്കരിക്കുകയും ചെയ്തു.
ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ കഴിയില്ലെന്നു നിലപാടെടുത്ത മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ചടങ്ങ് നടത്തുകയും ചെയ്തു. അതേസമയം, രാജ്ഭവനിൽ സർക്കാർ പരിപാടിക്കായി ഒരുക്കിയ വേദിയിൽ ഗവർണറുടെ നേതൃത്വത്തിലും പരിസ്ഥിതി ദിനാഘോഷം നടന്നു.
ദേശീയഗാനത്തിനും പ്രാർഥനയ്ക്കും ശേഷം ഉദ്ഘാടനച്ചടങ്ങ് എന്ന ക്രമത്തിൽ പരിപാടി അംഗീകരിച്ച് രാജ്ഭവനിൽനിന്നു കൃഷിമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നെങ്കിലും രാത്രി ഇതിൽ മാറ്റം വരുത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പുതിയ അറിയിപ്പിൽ ദേശീയഗാനത്തിനു ശേഷം, ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും വിളക്കു തെളിക്കലും ചേർത്തിരുന്നു. മന്ത്രി ആവശ്യപ്പെട്ടപ്രകാരം ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽനിന്ന് അയച്ചു നൽകിയപ്പോഴാണ്, ആർ എസ്എസിന്റെ പരിപാടികളിൽ ഉപയോഗിക്കുന്ന, കാവിക്കൊടിയേന്തിയ ചിത്രമാണെന്നു മനസ്സിലായത്.
Highlights: Raj Bhavan says no break with government; will avoid Bharat Mata image at official functions