International

‘മാസ്ക് വച്ച് ആരെ കണ്ടാലും അറസ്റ്റ് ചെയ്യാന്‍’ ഉത്തരവിട്ട് ട്രംപ്; യുഎസില്‍ പ്രതിഷേധം ശക്തമാകുന്നു

ലോസ് ഏഞ്ചല്‍സിലെ കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ ലോസ് ഏഞ്ചല്‍സില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയെങ്കിലും വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധം കൂടുതൽ ശക്തമാവുകയും തെരുവിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ 2,000 നാഷണൽ ഗാര്‍ഡുകളെ വിന്യസിക്കാന്‍ സർക്കാര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരില്‍ മുഖംമൂടി ധരിച്ചവരെ കണ്ടാൽ ഉടനെ അറസ്റ്റ് ചെയ്യാന്‍ ട്രംപ് ഉത്തരവിട്ടത്.

അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരത്തില്‍ ഞായറാഴ്ച പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് മാസ്ക് ധരിച്ചവരെ അറസ്റ്റഅ ചെയ്യാന്‍ ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ ആവശ്യപ്പെട്ടത്. ഒപ്പം കലാപകാരികളെ നേരിടാന്‍ നാഷണല്‍ ഗാര്‍ഡുകളെ ഇറക്കിയ ലോസ് ഏഞ്ചൽസ് ഗവര്‍ണർ അഭിനന്ദിച്ചു. ‘ARREST THE PEOPLE IN FACE MASKS, NOW’ എന്നായിരുന്നു ട്രംപ് തന്‍റെ അക്കൗണ്ടിലൂടെ എഴുതിയത്. മാസ്ക് ധരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും മാസ്ക് ധരിച്ചവരെ അറസ്റ്റ് ചെയ്യാന്‍ പറയുന്നത് ആദ്യമാണ്. അതേസമയം ലോസ് ഏഞ്ചല്‍സ് നഗരത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാര്‍ തീവച്ചത് സംഘര്‍ഷം രൂക്ഷമാക്കി.

ലാറ്റിനോ വംശജർ തിങ്ങിപ്പാര്‍ക്കുന്ന പാരമൗണ്ട് മേഖലയിലാണ് പ്രധാനമായും പ്രകടനങ്ങൾ അരങ്ങേറിയത്. പാരമൗണ്ട് മേഖലയിലും ലോസ് ഏ‌‌‌ഞ്ചല്‍സ് സിറ്റി ഹാളിന് സമീപത്തും ഇന്നലെ അതിരാവിലെ മുതല്‍ തന്നെ നാഷണല്‍ ഗാര്‍ഡുകൾ നിരന്ന് നില്‍ക്കുന്ന ദൃശ്യങ്ങൾ ടിവികളില്‍ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനിടെ ഫെഡറൽ ഭരണകൂടത്തിനെതിരെ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി യുഎസ് ലേബർ പാര്‍ട്ടി നേതാവ് ഡേവിഡ് ഹുവര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തതതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 7,50,000 അംഗങ്ങളുള്ള സര്‍വ്വീസ് എംപ്ലോയീസ് ഇന്‍റർനാഷണല്‍ യൂണിയന്‍റെ കാലിഫോര്‍ണിയിലെ പ്രസിഡന്‍റാണ് ഡേവിഡ് ഹുവര്‍ട്ട്.

Highlights: Trump orders arrest of anyone seen wearing a mask; protests intensify in US

error: