മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി, കസേരയിൽ ഇരുന്നു
വത്തിക്കാൻ: ന്യൂമോണിയയെത്തുടർന്നു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ചികിത്സ ഫലിക്കുന്നതായി രക്തപരിശോധനയിൽ വ്യക്തമായെന്നു വത്തിക്കാൻ അറിയിച്ചു. ഇന്നലെ മാർപാപ്പ എഴുന്നേറ്റു കസേരയിൽ ഇരുന്നിരുന്നു.അദ്ദേഹത്തിന്റെ വൃക്കയുടെ പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ട്. ശ്വാസകോശത്തിന് ആശ്വാസം ലഭിക്കാനുള്ള ഫിസിയോതെറപ്പി തുടരുകയാണ്. അദ്ദേഹം നിവർന്നിരുന്നാണു തെറപ്പി സ്വീകരിച്ചത്. ഓക്സിജൻ നൽകുന്നതും തുടരുന്നുണ്ട്. ശനിയാഴ്ച മുതൽ ശ്വാസതടസ്സം കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നു ഡോക്ടർമാർ പറഞ്ഞു. 88 വയസ്സുള്ള മാർപാപ്പയെ ഫെബ്രുവരി 14 മുതലാണു റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയുടെ ആരോഗ്യത്തിനായി ആശുപത്രിക്കു മുന്നിലും ലോകമാകെയുള്ള പള്ളികളിലും വിശ്വാസികൾ പ്രാർഥനയിലാണ്.