മോഷണക്കേസ് പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു
റോഡരികിൽ നിന്ന വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം
വയനാട്: മോഷണക്കേസ് പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡരികിൽ നിന്ന വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം. ഉന്തുവണ്ടിയിൽ കച്ചവടം നടത്തുകയായിരുന്ന ആറാട്ടുതറ തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. മാനന്തവാടിയിലാണ് സംഭവം.
അമ്പലവയൽ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. മോഷണക്കേസ് പ്രതിയായ കണ്ണൂർ മാഹി സ്വദേശിയേയും കൊണ്ട് വരുമ്പോഴായിരുന്നു അപകടം. മഴ പെയ്തതിനാൽ പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് വിവരം.
സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി.പ്രശാന്ത്, ജോളി സാമുവൽ, വി.കൃഷ്ണൻ എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. ശ്രീധരനെയും, പരിക്കേറ്റ പോലീസുകാരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീധരനെ രക്ഷിക്കാനായില്ല.