പൊലീസ് കസ്റ്റഡിയിൽ ആദിവാസി യുവാവിന്റെ മരണം: രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൽപ്പറ്റ(KALPETTA): കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജി.ഡി ചാർജ് പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവിൽ നിന്നുള്ള ശ്രീജിത്തിനെയുമാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ റേഞ്ച് ഡിഐജിയാണ് ഇരുവരെയും സസ്പെൻഡ് ചെയ്തുള്ള നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോർട്ട് നൽകിയിരുന്നു.
നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പൊലീസ് കംപെയിൻറ് അതോറിറ്റി ചെയർമാനും കൽപ്പറ്റ സ്റ്റേഷനിൽ സന്ദർശനം നടത്തി. ഫോറൻസിക് സർജൻമാരുടെ സംഘവും കൽപ്പറ്റ സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.
Highlights: Death of tribal youth in police custody: Two police officers suspended