മുത്തശ്ശി വിറക് കീറുന്നതിനിടെ അരികിലെത്തി; വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് ഒന്നരവയസ്സുകാരൻ മരിച്ചു
കണ്ണൂർ(Kannur): മുത്തശ്ശി വിറകുകീറുന്നതിനിടെ പെട്ടെന്ന് അരികിലെത്തിയ ഒന്നരവയസ്സുകാരൻ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് മരിച്ചു. ആലക്കോട് കോളിനഗറിലാണ് സംഭവം. പൂവഞ്ചാലിലെ മച്ചിനി വിഷ്ണു കൃഷ്ണൻ-പ്രിയ ദമ്പതികളുടെ മകൻ ദയാൽ ആണ് ദാരുണമായി മരിച്ചത്. മുത്തശ്ശി നാരായണി (80) വിറകുകീറുമ്പോള്‍ അബദ്ധത്തിൽ ദയാലിന് വെട്ടേൽക്കുകയായിരുന്നു.
കുഞ്ഞ് പുറകിൽ വന്ന് നിന്നത് മുത്തശ്ശി അറിഞ്ഞിരുന്നില്ല. വാക്കത്തി ആഞ്ഞു വീശിയപ്പോൾ അബദ്ധത്തിൽ പിന്നിൽ നിന്ന കുഞ്ഞിന്റെ തലയിൽ കൊള്ളുകയായിരുന്നു. നാരായണിയുടെ ഒരു കണ്ണിന് പൂർണമായും കാഴ്ചയില്ല. പ്രിയയുടെ വീട്ടിലായിരുന്നു സംഭവം നടന്നത്. ഉടൻ കുഞ്ഞിനെ ആലക്കോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാലുവയസ്സുകാരി ദീക്ഷിത സഹോദരിയാണ്. മൊഴിയെടുത്തശേഷം ബോധപൂർവമല്ലാത്ത നരഹത്യക്ക് നാരായണിയുടെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ സംസ്‌കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
Highlights: child dies accidently by grandmother in kannur