നിലമ്പൂരിൽ കാലാവസ്ഥ ചതിച്ചാൽ ഏറെ ബാധിക്കുക യു.ഡി.എഫിനെ, ആശങ്കയിൽ നേതൃത്വം
നിലമ്പൂർ(Nilambur): ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തിന് അതി നിർണ്ണായകമാകും. അനായാസ വിജയം പ്രതീക്ഷിക്കുന്ന യു.ഡി.എഫിനും കാര്യങ്ങൾ എളുപ്പമല്ല. പലതരം വെല്ലുവിളികൾ പുതുതായി അവർക്കും നേരിടേണ്ടതായി വരും. അൻവറില്ലാതെ ജയിച്ചാൽ അത് ഇടതുപക്ഷത്തിനും, ഇടതുപക്ഷത്തെ തോൽപ്പിച്ചാൽ അത് അൻവറിനും മധുരമായ പ്രതികാരമായി മാറും.
നിലമ്പൂരില്‍ അനായാസ വിജയം ലക്ഷ്യമിടുന്ന യു.ഡി.എഫിന് കാര്യങ്ങള്‍ അത്ര എളുപ്പമാകുകയില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തന്നെയാണ് ആദ്യ വെല്ലുവിളി. ആര് സ്ഥാനാര്‍ത്ഥിയായാലും മറുവിഭാഗം പാലം വലിക്കുമെന്നത് നിലമ്പൂരിലെ കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത രീതിയാണ്. ഇത്തരം ഒരു പാലംവലി ഇല്ലായിരുന്നു എങ്കില്‍, വി.വി പ്രകാശ് നിലമ്പൂരില്‍ പരാജയപ്പെടില്ലായിരുന്നു. അതുകൊണ്ടു തന്നെ, നിലമ്പൂരിലെ അടിയൊഴുക്കുകളെ യു.ഡി.എഫും കോണ്‍ഗ്രസ്സും ഭയക്കുക തന്നെ വേണം. രണ്ടാമത്തെ വെല്ലുവിളി കാലാവസ്ഥയാണ്, കാലം തെറ്റി വന്ന കാലവര്‍ഷം ഇതിനകം തന്നെ, കേരളത്തില്‍ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ജൂണ്‍ 19 ന്, കാലാവസ്ഥ മോശമായി തുടര്‍ന്നാല്‍, അത് പോളിങ്ങിനെ സാരമായി തന്നെ ബാധിക്കും. അങ്ങനെ സംഭവിച്ചാല്‍, അത് ഏറ്റവും അധികം ഗുണം ചെയ്യാന്‍ പോകുന്നത് ഇടതുപക്ഷത്തിനും സി.പി.എമ്മിനും ആയിരിക്കും.
കാരണം, ഏത് കാലാവസ്ഥയിലും ഇടതുപക്ഷ വോട്ടുകള്‍ പോള്‍ ചെയ്യിക്കാന്‍, കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിന് കഴിയും. പോളിങ് ശതമാനം കുറഞ്ഞാല്‍, അതുകൊണ്ടു തന്നെ ഇടതുപക്ഷത്തിനാണ് നേട്ടമാകുക. കാലാവസ്ഥ ചതിക്കുമോ എന്ന ആശങ്ക പൊതുവെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എല്ലാം ഉണ്ടെങ്കിലും, അത്തരം ഒരു സാഹചര്യത്തെ നേരിടാന്‍ തയ്യാറായി തന്നെയാണ് അവര്‍ പ്രചരണ രംഗത്തേക്ക് ഇറങ്ങാന്‍ പോകുന്നത്. മൂന്നാമതായി യു.ഡി.എഫ് നേരിടാന്‍ പോകുന്ന വെല്ലുവിളി, ക്രൈസ്തവ വോട്ടുകളിലെ ചോര്‍ച്ച സംബന്ധിച്ചായിരിക്കും. ബി.ജെ.പിയുടെ പെട്ടിയില്‍ യു.ഡി.എഫിന്റെ പരമ്പരാഗത ക്രൈസ്തവ വോട്ടുകള്‍ വീണാല്‍, അതും അവരുടെ സാധ്യതകള്‍ക്ക് മേല്‍ കരിനിഴല്‍ പടര്‍ത്തും. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍, ക്രൈസ്തവ വിഭാഗം മറിച്ച് ചിന്തിച്ചാല്‍, അത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കാണ് ഫലത്തില്‍ ഗുണം ചെയ്യുക.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും, നിലമ്പൂര്‍ എം.എല്‍.എ ആയിരുന്ന പി.വി അന്‍വര്‍ രാജിവെച്ച സാഹചര്യവുമാണ് പ്രധാനമായും നിലമ്പൂര്‍ മണ്ഡലം ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. അന്‍വറിനെതിരായ സി.പി.എം അനുഭാവികളുടെ വികാരം, പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകരുമെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്. അതുകൊണ്ടു തന്നെ സി.പി.എം പ്രധാനമായും ടാര്‍ഗറ്റ് ചെയ്യാന്‍ പോകുന്നതും അന്‍വറിനെയാണ്. അധികാരം ലഭിക്കും മുന്‍പ് തന്നെ, കോണ്‍ഗ്രസ്സില്‍ അധികാര തര്‍ക്കം രൂക്ഷമായതും, കെ സുധാകരനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതുമെല്ലാം, കോണ്‍ഗ്രസ്സിന്റെ വോട്ട് ബാങ്കിനെ ബാധിക്കുമെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്.
ദേശീയ പാതയിലെ വിള്ളല്‍ പ്രചരണായുധമാക്കാനുള്ള യു.ഡി.എഫ് നീക്കത്തെ, കേന്ദ്ര സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍, കരാറുകാര്‍ക്ക് എതിരെ സ്വീകരിച്ച നടപടികളും, തങ്ങളുടെ വാദത്തെ സാധൂകരിക്കാന്‍ സി.പി.എം പ്രയോഗിക്കുമെന്ന കാര്യവും ഉറപ്പാണ്. സംസ്ഥാന മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവര്‍, വരും ദിവസങ്ങളില്‍ നിലമ്പൂരില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുളള നിര്‍ദ്ദേശവും, ഇതിനകം തന്നെ സി.പി.എം നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രചരണത്തിന് സോഷ്യല്‍ മീഡിയയെയും പരമാവധി ഉപയോഗപ്പെടുത്താനാണ് തീരുമാനം.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന ഉപതിരഞ്ഞെടുപ്പായതിനാല്‍, സിറ്റിങ് സീറ്റില്‍ വിജയിക്കേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ച് അനിവാര്യമാണ്. അതുകൊണ്ടു തന്നെ ജാഗ്രതയോട് കൂടിയുള്ള പ്രവര്‍ത്തനമാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുക. പി.വി അന്‍വറില്ലാതെ നിലമ്പൂരില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍, അതില്‍പ്പരം ഒരു രാഷ്ട്രീയ നേട്ടം അവര്‍ക്ക് ഉണ്ടാകാനുമില്ല. അതുപോലെ തന്നെ, യു.ഡി.എഫിനെ സംബന്ധിച്ചും പി. വി അന്‍വറെ സംബന്ധിച്ചും, ഇത് നിലനില്‍പ്പിന്റെ പോരാട്ടമാണ്. പി.വി അന്‍വര്‍ കൂടെ ഉണ്ടായിട്ടു പോലും, പരമ്പരാഗത കോണ്‍ഗ്രസ്സ് മണ്ഡലമായി അറിയപ്പെടുന്ന നിലമ്പൂരില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍, 2026-ല്‍ തിരിച്ചു വരാമെന്ന സകല പ്രതീക്ഷയും യു.ഡി.എഫിന് അസ്തമിക്കും. മുസ്ലീം ലീഗിനും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. അതു കൊണ്ടു തന്നെ അവരും, അരയും തലയും മുറുക്കി രംഗത്തിറങ്ങും.
കെ.പി.സി.സി അദ്ധ്യക്ഷനായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്ത ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാല്‍, നിലമ്പൂരില്‍ തോറ്റാല്‍, സണ്ണിയെ നിയോഗിച്ച എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാലിനും വന്‍ പ്രഹരമാകും. മലപ്പുറത്തെ അസംതൃപ്തരായ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പുകള്‍ നിലമ്പൂരില്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അവരുടെ വിജയ സാധ്യതയെന്ന കാര്യത്തില്‍, രാഷ്ട്രീയ നിരീക്ഷകര്‍ക്ക് പോലും മറിച്ചൊരു അഭിപ്രായമില്ല. ആത്മാര്‍ത്ഥമായി ഇടതുപക്ഷത്തെ നിലമ്പൂരില്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുക പി.വി അന്‍വറും, അദ്ദേഹത്തിന്റെ ഒപ്പമുള്ളവരും മാത്രമായിരിക്കുമെന്നതാണ്, രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
Highlights: UDF will be badly affected if the weather turns bad in Nilambur, leadership is worried