Nirakkoottu

കര്‍ണികാരത്തണലില്‍ അമ്മയും മകളും

‘ഓര്‍മകള്‍ കണിക്കൊന്നയിലെ തങ്കവര്‍ണമായി ഒരു വിഷുക്കാലം കൂടി വന്നെത്തി…
സ്വര്‍ണനിറമാര്‍ന്ന കൊന്നപ്പൂവും പഴങ്ങളും പച്ചക്കറികളും കൃഷ്ണവിഗ്രഹവും നിലവിളക്കും കേരളീയരുടെ കണിത്താലത്തില്‍ നിറയുന്നു. രാവിനെ പകലാക്കുന്ന ലാത്തിരി, പൂത്തിരി, വര്‍ണ വിസ്മയത്തിന് കുട്ടിക്കാലവുമായി പ്രത്യേകമായൊരടുപ്പമുണ്ട്. കുട്ടിക്കാലത്തെ വര്‍ണാഭമായ വിഷു ഓര്‍മകളാണ് ഇപ്പോഴും മനസില്‍ നിറഞ്ഞു നില്‍ക്കുന്നത്. വിഷു ഓര്‍മകളില്‍ മനസ് തുറക്കുകയാണ് നടിയായ രമാദേവിയും മകള്‍ കൃപയും വിഷു ഓര്‍മകളുമായി തനിനിറത്തിനൊപ്പം.

ജ്യോതിരാജ് തെക്കൂട്ട്

‘വിത്തും കൈക്കോട്ടും…
വിത്തും കൈക്കോട്ടും…’
എന്നു പാടുന്ന പക്ഷിയെ കുട്ടികളായ ഞങ്ങളെല്ലാം അനുകരിക്കുമായിരുന്നു. വിഷുപക്ഷിയാണെന്ന് അന്നൊന്നും അറിയുമായിരുന്നില്ല. കൊയ്ത്തു കഴിഞ്ഞ് പാടങ്ങളില്‍ പച്ചക്കറികള്‍ വിളയെടുക്കുന്ന നാളുകള്‍…പ്രകൃതിയുമായി അടുത്തിടപഴകിയ സൗഹൃദത്തിന്റെ വിഷുക്കാലം…സ്‌കൂള്‍ പൂട്ടിയതിനു ശേഷമുള്ള അവധി നാളുകള്‍ ഞങ്ങള്‍ ശരിക്കും ആഘോഷിക്കും, ആര്‍മാദിക്കും.
ഇന്നത്തെ പോലെ ആര്‍ഭാടമായ കണിയൊരുക്കലൊന്നും ഞാന്‍ കണ്ടിട്ടില്ല. കുറച്ച് കൊന്നപ്പൂവും വെള്ളരിക്കയും കൃഷ്ണന്റെ ഫോട്ടോയും വിളക്കും വെച്ച് കണിയൊരുക്കി മുത്തശി ഞങ്ങളുടെയെല്ലാം കണ്ണടപ്പിച്ചു കണിയുടെ മുന്‍പിലിരുത്തും ഞങ്ങള്‍ കണ്ണുകള്‍ തുറന്ന് ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യത്തെ സ്വീകരിക്കും…കണിയെക്കാള്‍ ഇഷ്ടം കൈനീട്ടമാണ്. ഒരണയുടെയും രണ്ടണയുടെയുമെല്ലാം വെള്ളി കിലുക്കം ഞങ്ങള്‍ക്ക് ആഹ്ലാദമാണ്.

ആഘോഷവും വിഷുസദ്യയും…
പടക്കവും കമ്പിത്തിരിയുമൊക്കെ ഇന്നത്തെ പോലെ സുലഭമല്ലെങ്കിലും കുറച്ചൊക്കെ കിട്ടുമായിരുന്നു. നിലചക്രം അന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. തീപ്പൊരി പാറിച്ചുകൊï് അതങ്ങനെ കത്തി തീരുമ്പോള്‍ വല്ലാത്തൊരു സങ്കടഭാവം ഞങ്ങളിലുണ്ടാവും. വിഷുക്കാലം ചക്കയുടെയും മാങ്ങയുടെയും കാലമാണ്. വിഷു ദിവസം ചക്കപ്പുഴുക്ക് നിര്‍ബന്ധമാണ്. ഞങ്ങളുടെ നാട് ചേര്‍പ്പുളശേരി ചാറല്‍മണ്ണയില്‍ നാളികേരം ചിരകിയതും മറ്റു ചില ഔഷധ കൂട്ടുകളുമൊക്കെയിട്ട് വിഷുക്കഞ്ഞി തയാറാക്കും. കൂടെ ചക്കപ്പുഴുക്കും ചക്കവറുത്തതും അതിനൊപ്പമുïാകും. വിവാഹം കഴിഞ്ഞ് തൃശൂരിലെത്തിയപ്പോള്‍ വിഷുക്കഞ്ഞിക്ക് പകരം അത് വിഷുക്കട്ടയായി.

വിഷു കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ പാടത്ത് കന്നുകളെ നുകം വെച്ച് പൂട്ടിച്ച് വിത്തിടല്‍ ചടങ്ങ് നടത്താറുണ്ട്. ഇതെല്ലാം ബാല്യകാലത്തെ അത്ഭുതങ്ങളായിരുന്നു.
വിഷുവരുമ്പോള്‍ അമ്മയുടെ മുഖമാണ് മനസില്‍ തെളിയുക. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത്. അമ്മയില്ലാത്ത ആഘോഷങ്ങളില്‍ പൂര്‍ണതയില്ലെന്ന് അന്നേ എന്റെ മനസ് പിടച്ചിരുന്നു. കുറെ നാള്‍ എവിടെയും പോകാനോ വിഷു ആഘോഷിക്കാനോ കഴിഞ്ഞില്ല, തോന്നിയിട്ടില്ല. അതാണ് സത്യം.

സിനിമയിലെ വിഷുക്കാലം…
അഭിനയ ജീവിതത്തിലേക്ക് കടന്നപ്പോഴാണ് വീണ്ടും വിഷു ആഘോഷിക്കാന്‍ തുടങ്ങിയത്.
ഞാന്‍ കുട്ടിക്കാലത്തു തന്നെ നാടകരംഗത്ത് സജീവമായിരുന്നു. ആറാം വയസിലാണ് ‘വി.ടി മെമ്മറി ട്രസ്റ്റിനുവേണ്ടി നവകേരള കലാസമിതി കാറല്‍മണ്ണ ‘ അവതരിപ്പിച്ച ‘തീക്കൊï് കളിക്കരുത്’ എന്ന നാടകത്തില്‍ ‘ലീല’ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത്. ഈ നാടകത്തിലെ അഭിനയത്തിന് ഏറ്റവും നല്ല ബാലനടിക്കുള്ള സമ്മാനവും കിട്ടി. അന്ന് അമേച്ചര്‍ നാടകങ്ങളുടെ ഒരു കാലം കൂടിയായിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നായിക കഥാപാത്രമായി അഭിനയിക്കാന്‍ തുടങ്ങി.

പി.എം. താജിന്റെ ‘അഗ്രഹാരം, കോഴിക്കോട് കെ.ടി മുഹമ്മദിന്റെ ‘സാക്ഷാത്കാരം’,’അമ്പലകാള’, കുന്നംകുളം ഗീതഞ്ജലി തിയറ്റേഴ്സിന്റെ നാടകങ്ങള്‍ തൃശൂര്‍ കലാകേന്ദ്രയുടെ നാടകങ്ങള്‍, പ്രേംജിടെ കൂടെ, മകന്‍ പ്രേംചന്ദ്രന്റെ കൂടെയൊക്കെ അഭിനയിക്കാനുള്ള അവസരങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. പ്രശസ്തനായ അരവിന്ദാക്ഷന്‍ മേനോന്റെ കൂടെ റേഡിയോ നാടകങ്ങളില്‍ 81 മുതല്‍ റേഡിയോ ആര്‍ട്ടിസ്റ്റായിരുന്നു ഇപ്പോള്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്.

സിനിമയില്‍ ആദ്യകാല നായക നടന്‍ രാഘവേട്ടന്റെ നായികയായിട്ടാണ് അഭിനയിച്ചത്. ആ ചിത്രം പുറത്തു വന്നില്ല. ഗുരുവായൂര്‍ ദേവസ്വം നിര്‍മാണം ചെയ്ത ആ ചിത്രത്തിന്റെ സംവിധാനം പി. ഭാസ്‌ക്കരന്‍ മാഷായിരുന്നു. നാടകത്തില്‍ നിന്ന് ഗുരുവായൂര്‍ മാഹാത്മ്യം എന്ന സിനിമയിലേക്ക് പരിചയപ്പെടുത്തിയത് ഇപ്പോഴത്തെ സാംസ്‌കാരിക സംഘടനയുടെ സ്ഥാപക രക്ഷാധികാരികളില്‍ ഒരാളായ ഭാര്‍ഗവന്‍ പള്ളിക്കരയാണ്. പഠനവും വിവാഹവുമൊക്കെ കഴിഞ്ഞാണ് വീണ്ടും ഈ മേഖലയില്‍ സജീവമാകുന്നത്. ഇക്കാലം കൊണ്ട് സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ കിട്ടിയ കഥാപാത്രങ്ങളെ നന്നായി ചെയ്തിട്ടുണ്ട്.

കൃപയുടെ ന്യൂജെന്‍ വിഷു…

വിഷു ആഘോഷങ്ങളില്‍ ഏറ്റവും ഇഷ്ടം കണി കാണുകയാണെന്ന് കൃപ പറയുന്നു. രഹസ്യ ഭാവത്തോടെയാണ് അമ്മ എല്ലായ്പ്പോഴും കണിയൊരുക്കുന്നത്. വിഷുനാള്‍ കണി കാണുമ്പോഴായിരിക്കും എന്തൊക്കെയാണ് താലത്തിലുള്ളത് എന്നറിയുക. സ്വന്തം വീട് വടക്കാഞ്ചേരിയിലാണെങ്കിലും ജനിച്ചത് ഒറ്റപ്പാലത്താണ്. അമ്മ വള്ളുവനാട്ടുകാരിയും അച്ഛന്‍ വടക്കാഞ്ചേരികാരനുമാണ്. പക്ഷേ താമസം തൃശൂര്‍ ടൗണിലാണ്.ഒരവസരത്തില്‍ ഫ്ലാറ്റിലും ആയിരുന്നു. അതുകൊണ്ടുതന്നെ നാട്ടിന്‍പുറത്തെ വിഷു ഓര്‍മകളോ വിഷുക്കാലമോ ഉണ്ടായിട്ടില്ല. പടക്കവും കമ്പിത്തിരിയും മേശപ്പൂവുമൊക്കെ കത്തിക്കാനായിരുന്നു തിടുക്കം കൂട്ടുക. ഒറ്റമകളായതുകൊണ്ട് കുസൃതിയും കുറുമ്പും കൂടുതലായിരുന്നു.

അച്ഛന്‍ ബിസിനസുമായി മിക്കപ്പോഴും നോര്‍ത്ത് ഇന്ത്യയിലും മറ്റുമായിരിക്കും. അമ്മയും ഞാനും തനിച്ചുള്ള വിഷുനാളുകള്‍ ആണ് മിക്കവാറും.. അച്ഛനുണ്ടെങ്കില്‍ ഉത്സാഹമാണ്.വിഷുനാളുകളില്‍ സെറ്റുകളിലാണെങ്കിലും വിഷു ആഘോഷിച്ചിട്ടുണ്ട്. സുകുമാരിയമ്മ, സുരേഷ്ഗോപി ചേട്ടന്‍, ജയറാം ചേട്ടന്‍, മഞ്ജു ചേച്ചി, കലാഭവന്‍ മണി ചേട്ടന്‍, സിബി സാര്‍, രഞ്ജിത്ത് ചേട്ടന്‍ എല്ലാവരില്‍ നിന്നും കൈനീട്ടം കിട്ടിയിട്ടുണ്ട്. ചിലപ്പോഴൊക്കെ അവധിക്കാലം മുഴുവന്‍ സെറ്റിലായിരിക്കും. കൈനീട്ടം എടുത്തു വയ്ക്കുക എന്ന് പറയുന്നതൊക്കെ വലിയൊരു കാര്യമാണ.് കേരളവര്‍മ കോളേജിനടുത്ത് താമസിച്ചിരുന്ന സമയത്ത് ഒരു കുട്ടിപ്പട്ടാളം ഉണ്ടായിരുന്നു. ഞാനാടക്കം എല്ലായിടത്തും പോയി കൈനീട്ടം വാങ്ങും. ഇതൊക്കൊണ് ബാല്യകാല വിഷു ഓര്‍മകള്‍. ഇപ്പോഴത്തെ വിഷു കുറച്ചു കൂടി കളര്‍ഫുള്‍ ആണെന്ന് തോന്നുന്നു.

വീട്ടിലെ വിഷു…
ഞാനൊരു അമ്മയായതിനുശേഷമാണ് വിഷുക്കണിയൊരുക്കാനൊക്കെ താല്‍പര്യം തോന്നുന്നത്. ഞങ്ങളുടേത് കൂട്ടുകുടുംബമാണ്. ചേട്ടന്മാരും ഏട്ടത്തിമാരും അച്ഛാച്ചനും അമ്മാമ്മയും എല്ലാവരും ഒരേ കോമ്പൗണ്ടിലാണ് വീട് വെച്ച് താമസിക്കുന്നത്. ഒരുമിച്ചാണ് സദ്യ ഉണ്ണുകയും മറ്റും ചെയ്യാറ്. കമ്പിത്തിരിയും മത്താപ്പുമെല്ലാം കത്തിക്കാന്‍ എട്ടന്റെ മക്കളും എല്ലാവരും ഒരു ദിവസം മുന്‍പ് തന്നെ എത്താറുണ്ട്. ഞങ്ങളിപ്പോള്‍ താമസിക്കുന്ന അവണിശേരിയില്‍ ചക്ക മാങ്ങ എല്ലാം കിട്ടും. അതൊക്കെ ഒരു പാട് ഇഷ്ടമാണ്. മോള്‍ടെ ഒപ്പം കണിയൊരുക്കാറുണ്ട്. കുട്ടികള്‍ക്കൊപ്പം വിഷു ആഘോഷിക്കുമ്പോള്‍ അച്ഛന്‍ മരിച്ചതിനുശേഷം അമ്മയുടെ വിഷു ഞങ്ങള്‍ക്കൊപ്പമാണ്.

സിനിമയിലും മാറ്റങ്ങള്‍ വരണം…
മലയാള സിനിമ മേഖല എല്ലാ മേഖലകളിലും ആണാധിപത്യ പ്രവണത ഉണ്ട്. ഇപ്പോള്‍ കുറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മറ്റിടങ്ങളെ പോലെ, സിനിമാ മേഖലയും പ്രശ്നങ്ങള്‍ നിയമ നടപടികള്‍ നേരിടുന്നുണ്ടല്ലോ അത് അതിന്റെ വഴിക്ക് നടക്കട്ടെ. ഞാനിപ്പോള്‍ സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുന്ന ഒരാളെന്ന നിലക്ക് അതിനൊരു പ്രാധാന്യമുണ്ടെന്നു തോന്നുന്നില്ല. എങ്കിലും പറയാതിരിക്കാന്‍ കഴിയില്ല.
ചൂഷണങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അതുകൊണ്ട് അങ്ങനെ ആരെങ്കിലും വ്യക്തിഹത്യ ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ആ റിപ്പോര്‍ട്ട്സും കാര്യങ്ങളുമൊക്കെ പുറത്തു വരേണ്ടതാണ്. പണ്ട് കുറെ മോശം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു കരുതി ഇനിയും അത് തുടര്‍ന്നു പോകേണ്ട കാര്യമില്ലല്ലോ. നമ്മളിങ്ങനെ മാറിക്കൊണ്ടേയിരിക്കണം വ്യക്തിയെന്ന നിലയിലും സമൂഹം എന്ന നിലയിലും. മാറ്റം എപ്പോഴും നല്ലതിനു വേണ്ടിയാകണം.

Highlights: Under the shade of the Kanikonna, mother and daughter

error: