Nirakkoottu

പൂരം കണ്ടറിയണം

ജയരാജ് വാര്യര്‍

തൃശൂര്‍ പൂരം ലോകത്തിന് നല്‍കുന്ന ഒരു സന്ദേശമാണ്, ‘ഞാനും നിങ്ങളും ഇല്ല, പൂരത്തിന് നമ്മള്‍ എന്നേയുള്ളൂ. ‘നമ്മള്‍ ഒത്തൊരുമിച്ച് ആഘോഷിക്കേണ്ട ഒന്നാണ് പൂരം. വലിയ മനുഷ്യരും ചെറിയ മനുഷ്യരും എന്നൊന്നില്ല. എല്ലാ മനുഷ്യരുടെയും ഹൃദയ താളമാണ് പൂരത്തിന്റെ താളം. എല്ലാം മനുഷ്യരുടെയും കണ്ണിലുള്ള ആഹ്ലാദമാണ് പൂരത്തിന്റെ ആഹ്ലാദം.

എല്ലാ മനുഷ്യരുടെയും സൗന്ദര്യ സങ്കല്പ പൂര്‍ണതയാണ് തൃശൂര്‍ പൂരം. ഇതിന് പകരം ‘വയ്ക്കാന്‍ മറ്റൊന്നുമില്ല അതുകൊണ്ടാണ് ‘യുനെസ്‌കോ’ പറഞ്ഞത് ‘ഈ ഭൂമിയിലെ നയനഹാരിയായ കാഴ്ചയാണ് തൃശൂര്‍ പൂരം’ കണ്ണിന് ആനന്ദം ഹൃദയത്തിന്റെ താളം ക്രമീകരിക്കുന്നു. പൂരം കൊട്ടിക്കൊട്ടി കേറുമ്പോള്‍ ആ ലഹരിയില്‍ ആറാടുന്ന ജനസാഗരത്തിന് കൊടുംചൂട് ബാധകമല്ല.

കടുകിട്ട ബലൂണ്‍

കണിമംഗലം പനമുക്കെന്ന എന്റെ ഗ്രാമത്തില്‍ നിന്ന് നഗരത്തില്‍ നടക്കുന്ന വലിയ പൂരം കാണാന്‍ അച്ഛന്റെ കയ്യും മുറുക്കി പിടിച്ച് ഞാനും പോകും. അച്ഛന് ജില്ലാസഹകരണ ബാങ്കിലാണ് ജോലി. ആ ബാങ്കിന്റെ മുകളില്‍ ഞങ്ങള്‍ കുടുംബത്തോടൊപ്പം പൂരവും വെടിക്കെട്ടും കാണാന്‍ നില്‍ക്കും. അങ്ങനെ ഒരു ദിവസം പകല്‍ പൂരം കാണാന്‍ പോയപ്പോള്‍ കുറുപ്പം റോഡില്‍ പന്തലിന്റെ സമീപം വെച്ച് എന്നെ കാണാതായി. ഞാന്‍ കരഞ്ഞു വിളിച്ചു. അവിടുന്ന് നാട്ടുകാരാണ് എന്നെ കണ്ട് അച്ഛന്റെ സമീപത്തെത്തിച്ചത്. അന്ന് ഇന്നത്തെ പോലെയല്ല.

ഇന്നിപ്പോള്‍ തൊട്ടടുത്ത വീട്ടിലെ കുട്ടിയെ പോലും തിരിച്ചറിയുന്നില്ല. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നുമില്ല. ഗ്രാമത്തില്‍ നിന്നുള്ള ആളുകള്‍ ആയതുകൊണ്ട് എന്നെ തിരിച്ചറിയുകയും അച്ഛന്റെ ഓഫീസില്‍ കൊണ്ടാക്കുകയും ചെയ്തു. അച്ഛന് പല സ്ഥലത്തും ഉത്സവങ്ങളുമായി നല്ല ബന്ധമുണ്ടായിരുന്നു. വലിയ പഞ്ചവാദ്യ കലാകാരന്മാരായ അന്നമനട അച്യുതമാരാര്‍, പുറത്തുവീട്ടില്‍ നാണു മാരാര്‍ തുടങ്ങിയവരുടെ പഞ്ചവാദ്യം വളരെ അടുത്തുനിന്ന് കേട്ടിട്ടുണ്ട്. താളത്തില്‍ അലിഞ്ഞ്, കണ്ണുകളില്‍ അത്ഭുതം നിറച്ച് മനസില്‍ ആഹ്‌ളാദത്തിന്റെ പൂത്തിരി കത്തിച്ച് ഇപ്പോഴും ഒളിമങ്ങാതെ കിടപ്പുണ്ട് ഒരു ബാല്യം.

പൂരപ്പറമ്പില്‍ കാണുന്ന കടുകിട്ട ബലൂണ്‍. പിന്നെ, ഊതി കഴിഞ്ഞാല്‍ വലിയ ശബ്ദത്തില്‍ അതിന്റെ എയര്‍ പോകുന്ന ബലൂണ്‍ ഈ രണ്ട് ബലൂണുകളും വാങ്ങാന്‍… പിന്നെ സംഭാരം കുടിക്കാന്‍… ഇതൊക്കെയാണ് എന്റെ അന്നത്തെ ഹരം. പണ്ടൊക്കെ ഞങ്ങളുടെയവിടുന്ന് വരുമ്പോള്‍ വെളിയന്നൂര്‍ മുതല്‍ റൗണ്ട് വരെ സൗജന്യമായി ‘സംഭാരം’ കൊടുക്കുന്നുണ്ടാകും, ഇന്നത്തെ പോലെ പാക്കറ്റ് പാലുകൊണ്ടുള്ള മോരല്ല, വീട്ടില്‍ നിന്നുണ്ടാക്കുന്ന നല്ല മോര്. ഇതെല്ലാം മറക്കാനാകാത്ത പൂരസ്മരണകളാണ്.

മത്സരം ഉത്സവമാക്കി മാറ്റുന്നതിന്റെ മഹാമാതൃക!

പൂരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തൃശൂര്‍ പൂരം ഉത്സവമാണ് മത്സരമല്ല. രണ്ട് വിഭാഗങ്ങള്‍ നടത്തുന്ന കൊടിയ മത്സരത്തെ മഹോത്സവമാക്കുന്ന ഏറ്റവും വലിയ ഒന്നാണ് തൃശൂര്‍ പൂരം. വാശിയേറിയ മത്സരം. ഇപ്പോള്‍ ലോകം മൊത്തം മത്സരങ്ങളാണ്. മനുഷ്യന്മാര്‍ തമ്മില്‍ മത്സരം, സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരം എല്ലാം അങ്ങോട്ടുമിങ്ങോട്ടും മത്സരം. പക്ഷേ, അതൊരു ഉത്സവമാക്കി മാറ്റുന്നതിന്റെ മഹാമാതൃകയാണ് തൃശൂര്‍ പൂരം.

മുഖാമുഖ കാഴ്ചയുടെ വൈകാരിക നിമിഷങ്ങള്‍

തെക്കോട്ടുള്ള ഇറക്കം. ഇലഞ്ഞിത്തറമേളം ഇതിനേക്കാള്‍ വലിയൊരു കൂടിക്കാഴ്ചയില്ല. രണ്ടു പ്രബല ശക്തികള്‍ തമ്മില്‍ കണ്ടുമുട്ടുക, ഇതിലും വലിയൊരു മനോഹര നിമിഷങ്ങളില്ല അതുമൊരു പുരുഷാരത്തിന്റെ അകമ്പടിയോടുകൂടി കാണാന്‍ എവിടെ സാധിക്കും? സൂചി കുത്താന്‍ ഇടമില്ലാത്ത, ഒരു പൂഴിമണ്ണ് വിതറിയാല്‍ അതിലൊരു തരി പോലും താഴെ വീഴാത്ത സ്ഥലത്ത് ലക്ഷക്കണക്കിന് വരുന്ന പൂരപ്രേമികളുടെ സാന്നിധ്യത്തിലാണ് ഈ മുഖാമുഖക്കാഴ്ച നടക്കുന്നത്. അത് ലോകത്തിലെ ഏറ്റവും വലിയ കാഴ്ചയാണ് അവിടെയാണ് തൃശൂര്‍ പൂരം ലോകത്തിനു നെറുകയില്‍ എത്തുന്നത്. രാഷ്ട്രങ്ങള്‍ തമ്മില്‍ ഇതുപോലെ ഒരു കൂടിക്കാഴ്ച വേണം എന്നാണ് എന്റെ അഭിപ്രായം.

ആനയില്ലാത്ത പൂരം, പൂരം അല്ല …

‘കരിയും വേണ്ട, കരിമരുന്നും വേണ്ട’ എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്കിനെ പിന്തുടര്‍ന്നുകൊണ്ടാണ് ചിലര്‍ വാദിക്കുന്നത്. കരിയും കരിമരുന്നും ഇല്ലാതെ എന്ത് പൂരം? എല്ലാത്തരം കറിയും വേണം, പക്ഷേ ഒന്നിലും ഉപ്പിടരുതെന്ന് പറഞ്ഞാല്‍ കഴിഞ്ഞില്ലേ കാര്യം. വെള്ളവും ഉപ്പും ചേര്‍ക്കാന്‍ പാടില്ലെന്ന് പറയുന്നതുപോലെയാണത്. ആനയും വെടിക്കെട്ടുമില്ലാത്ത ഒരു പൂരത്തേക്കുറിച്ച് സങ്കല്‍പ്പിക്കാനെ സാധ്യമല്ല.

നക്ഷത്രമഴ പെയ്യിക്കുന്ന അമിട്ട്

ആകാശത്ത് വര്‍ണ മഴ പെയ്യിക്കുമ്പോള്‍ പൂരനഗരിയിലെ ആബാലവൃദ്ധം ജനങ്ങളുടെ മനസിലും ആഹ്‌ളാദത്തിരകളായിരിക്കും അലയടിക്കുന്നത്. അതൊരു വല്ലാത്ത അനുഭൂതിയാണ്. വെടിക്കെട്ട് നയന മനോഹരമാകണം. പുതിയ പുതിയ പരീക്ഷണങ്ങള്‍ അതിലുണ്ടാകണം. അങ്ങനെ പൂരം നമ്മളെ അതിശയിപ്പിക്കണം, അത്ഭുതപ്പെടുത്തണം. പൂരത്തിനോട് ആര്‍ക്കും ഒരു വിരോധവും ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ട് നയന മനോഹരമാകണം എന്നതാണ് പ്രകമ്പനം അല്ല, നയനഹാരിയാകണം, തൃശൂര്‍ക്കാരന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം.

അമിട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം. സ്വരാജ് റൗണ്ടില്‍ പൂരം കാണാന്‍ നില്‍ക്കുമ്പോള്‍ അമിട്ട്
പൊട്ടി വിരിയുന്നതിന്റെ പ്രകാശം മുഖത്താകെ പ്രതിഫലിക്കും. പ്രകാശദായകമായ എല്ലാവരുടെയും മുഖം ആ സമയത്ത് സൗന്ദര്യത്താല്‍ ജ്വലിക്കും. എക്‌സിബിഷന്‍ സ്റ്റാളുകള്‍ ഒരു കലാകായിക ശാസ്ത്ര വിപണന മേളയാണ്. അതും തൃശൂര്‍ പൂരത്തിന്റെ ഒരു ഭാഗം തന്നെയാണ്. അവിടെ ഉദ്ഘാടനത്തിന് ഒക്കെ പോവുകയാണ് എന്റെ പരിപാടി. വലിയ വലിയ ബിസിനസുകള്‍ നടക്കുന്നതിനൊപ്പം വിവിധ കലാപരിപാടികള്‍ പൂരപ്രേമികള്‍ക്ക് വലിയൊരു കാഴ്ച ഒരുക്കുന്ന ഒന്നാണ് തൃശൂര്‍ പൂരം എക്‌സിബിഷന്‍.

രഹസ്യങ്ങളുടെ കലവറ തുറക്കുമ്പോള്‍

ആദ്യകാലങ്ങളില്‍ രഹസ്യങ്ങള്‍ ചോര്‍ന്നു പോകാതിരിക്കുന്നതിനുവേണ്ടി തിരുവമ്പാടി വിഭാഗവും, പാറമേക്കാവ് വിഭാഗവും തൃശൂര്‍ പൂരത്തിന് മാസങ്ങള്‍ക്കു മുമ്പ് തന്നെ അങ്ങോട്ടും ഇങ്ങോട്ടും പോക്കുവരവുകള്‍ നിര്‍ത്തിവെയ്ക്കും.

കാലം പുരോഗമിച്ചതോടെ അംഗങ്ങള്‍ തമ്മില്‍ സൗഹൃദത്തിലായെങ്കില്‍ പോലും ആനച്ചമയങ്ങള്‍, വെടിക്കെട്ട്, കുടമാറ്റം എന്നിവയൊക്കെ രഹസ്യമായി തന്നെ വെയ്ക്കും. അതേ മനസ് തന്നെയായിരിക്കും കാഴ്ചക്കാര്‍ക്കും. എങ്ങനെയാണ് രഹസ്യങ്ങള്‍ ഒളിപ്പിച്ചു വെച്ചത്, അത് കാണാനുള്ള ജിജ്ഞാസ ആളുകള്‍ക്കും ഓരോ വര്‍ഷം ചെല്ലുന്തോറും കൂടി വരും.

ഞാന്‍ പൂരത്തിന്റെ ആളാണ് ഭാര്യ ഉഷയും വലിയ പൂരപ്രേമിയാണ്, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായ മകള്‍ ഇന്ദുലേഖ വാരിയര്‍, മരുമകന്‍ ആനന്ദ് എന്നിവരാണ് വീട്ടിലെ മറ്റ് അംഗങ്ങള്‍. ഇപ്പോള്‍ ഞാനെന്റെ മകളുടെ മകന്‍ സാരംഗിന്റെ കയ്യും പിടിച്ചാണ് പൂരം കാണാന്‍ പോകാറുള്ളത്.

Highlights: Must see Thrissur Pooram

error: