പ്രതീക്ഷകളുടെ വസന്തകാലത്തിലേക്ക്…
പ്രകാശ് നാരായണൻ. പി
“കോരിച്ചൊരിയുന്ന മാരിയാണെങ്കിലും
നേരത്തെകാലത്തെണീറ്റു വന്ന് “
എന്ന് വൈലോപ്പിള്ളി പാടിയ പോലെ കോരിച്ചൊരിയുന്ന മഴയുടെ അകമ്പടിയോടെ പുത്തനുടുപ്പും പുതുപുസ്തകവും പുത്തൻ കുടകളുമായി കുട്ടികൾ സ്കൂളിലേക്ക് പോകുന്ന കാഴ്ച മനോരമ്യം തന്നെ. സ്കൂൾ തുടങ്ങുന്നതോടെ ഇടവപ്പാതി കാലവർഷവും തുടങ്ങും.
പണ്ടൊക്കെ ആദ്യമായി ഒന്നാം ക്ലാസ്സിലേക്ക് പോകുന്ന കുട്ടികളുടെ കണ്ണീർ മഴയും കൂട്ടിനുണ്ടാകും. ഇന്ന് കാലം മാറി. കുട്ടികൾ അംഗനവാടിയിലും പ്രീ പ്രൈമറിയിലും പോയിട്ടുള്ളവരാണ്. അവർ ചിരിയും കളിയുമായിട്ടാണ് വിദ്യാലയങ്ങളിലെത്തുന്നത്. അവരെ സ്വീകരിക്കുന്നത് പ്രവേശനോത്സവത്തോടെയാണ്. പല വിദ്യാലയങ്ങളും വളരെ ആർഭാടമായി തന്നെ പ്രവേശനോത്സവം നടത്തുന്നു. ബലൂണുകൾ നൽകിയും, കുരുത്തോലയും വർണ്ണക്കടലാസുകൊണ്ടലങ്കരിച്ചും, കൊട്ടും കുരവയുമായിട്ടുമാണ് വിദ്യാർത്ഥികളെ വരവേൽക്കുന്നത്. ചില വിദ്യാലയങ്ങളിൽ പഞ്ചവാദ്യവും മറ്റുമായിട്ടാണ് സ്വീകരണം.
മുൻകാലങ്ങളിൽ ചിലരൊക്കെ പുത്തനുടുപ്പുകളുമായി എത്തുമ്പോൾ പലരും പൊട്ടിയ സ്ലേറ്റും കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി മഴ നനഞ്ഞാണ് സ്കൂളിലെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ യൂണിഫോം സർക്കാർ നൽകുന്നു. പുസ്തകങ്ങൾ നൽകുന്നു. പണ്ടൊക്കെ കുട്ടികൾ ഉപ്പുമാവിനു വേണ്ടിയാണ് വിദ്യാലയങ്ങളിലെത്തിയിരുന്നതെങ്കിൽ ഇന്ന് അതിദാരിദ്ര്യം തുടച്ചു നീക്കപ്പെട്ട സമൂഹമാണ് നമ്മുടേത്. ഉച്ചഭക്ഷണം എല്ലാ സ്കൂളിലും ഉണ്ട്. ചിലയിടത്ത് പ്രഭാതഭക്ഷണവും. വീടിനു പുറത്ത് ഇറങ്ങി നിന്നാൽ മതി സ്കൂൾ ബസ്സിൽ കയറി പോകാം. അങ്ങനെ ഒരു കാലത്താണ് ബാല്യം.
ചോർന്നൊലിക്കുന്ന കെട്ടിടം, കാലില്ലാത്ത ബെഞ്ച്, നിലം പൊത്താറായ മേൽക്കൂര, പൊട്ടിപ്പൊളിഞ്ഞ തറ ഒരുകാലത്ത് കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അവസ്ഥ പരമദയനീയമായിരുന്നു. ഇന്നാകട്ടെ വിദ്യാലയങ്ങൾ പ്രത്യേകിച്ച് സർക്കാർ സ്കൂളുകൾ പഞ്ചനക്ഷത്രഹോട്ടലുകളെ വെല്ലുന്ന ബഹുനില കെട്ടിടങ്ങളോടെ തലയുയർത്തി നിൽക്കുന്നു. ടൈൽ വിരിച്ച നിലവും വർണ്ണ വൈവിധ്യമാർന്ന ചുമരുകളും കൂറ്റൻ മതിലുകളും ഡിജിറ്റൽ ക്ലാസ്സ് മുറികളും വിദ്യാലയങ്ങളെ ആകർഷകമാക്കുന്നു. ഒരുകാലത്ത് ഓണപരീക്ഷയായാലും പാഠപുസ്തകങ്ങളെത്താറില്ലായിരുന്നു. ഹൈസ്കൂളുകളിൽ എല്ലാവർഷവും ഒരു ദിവസമെങ്കിലും സമരം പുസ്തകത്തിനു വേണ്ടിയായിരുന്നു. ഇന്നാകട്ടെ മധ്യവേനലവധിക്കു മുമ്പെ തന്നെ പാഠപുസ്തകങ്ങളെത്തിക്കഴിഞ്ഞു. ചൂരലും ചോക്കുമായെത്തുന്ന മാഷിനു പകരം ലാപ്ടോപ്പും, കളിപ്പാട്ടങ്ങളുമായിട്ടാണ് അധ്യാപകരെത്തുന്നത്. ‘ക്ലാസ്സിലെ സർവ്വാധികാരിയിൽ നിന്ന് നല്ല സുഹൃത്തിന്റെ തലത്തിലേക്ക് അവർ മാറിക്കൊണ്ടിരിക്കുന്നു. ബെഞ്ചിൽ അടങ്ങിയൊതുങ്ങി അനങ്ങാതിരിക്കുന്ന കുട്ടികളല്ല, അവർ ക്ലാസ് മുറിയിൽ വിവിധ പ്രവർത്തനങ്ങളിലേർപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഭൗതിക സാഹചര്യങ്ങളിലുണ്ടായ മികവ് പഠനനിലവാരത്തിലും കാണാം. കുട്ടികൾ സ്വന്തമായി കഥകളും കവിതകളുമെഴുതുന്നു. അവർ നൂതന സാങ്കേതിക വിദ്യകളുപയോഗിക്കുന്നു. നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ചിത്രങ്ങൾ വരയ്ക്കുന്നു. ചില വിദ്യാലയങ്ങളിൽ റോബോട്ടുകൾ തന്നെ ക്ലാസ്സെടുത്തു തുടങ്ങി.
ഒരുപാട് നല്ല മാറ്റങ്ങൾ നമ്മുടെ വിദ്യാലയങ്ങളിൽ വന്നിട്ടുണ്ടെങ്കിലും അതോടൊപ്പം രാസലഹരിയുടെ ഉപയോഗം വർധിച്ചിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യയുടെ വളർച്ച അതിനുള്ള സാഹചര്യമൊരുക്കുന്നു. ഈ വർഷം കുട്ടികളിലെ ഊർജ്ജം ക്രിയാത്മകമായി ഉപയോഗിച്ച് അവരെ രാസലഹരികളിൽ നിന്ന് മോചിപ്പിക്കാനായി സുംബാ നൃത്തം ഉൾപ്പെടുത്തിയിരിക്കുന്നു. അവധിക്കാല അധ്യാപക പരിശീലനത്തിൽ സുംബാ നൃത്തത്തിലും അധ്യാപകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അങ്ങനെ പുതിയൊരധ്യയനവർഷം പ്രവേശനോത്സവത്തോടെ ആരംഭിക്കുമ്പോൾ പ്രതീക്ഷകളുടെ വസന്തകാലത്തിലേക്കാണ് പുതുതലമുറ കാലെടുത്തുവയ്ക്കുന്നത്.
Highlights: To the spring of hope…