അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്…
സതീഷ് കുമാർ വിശാഖപട്ടണം
“ഒരു കപ്പൽ കൂടെ
തകർത്തൂ ദൂരെ
തിരമാല പൊട്ടിച്ചിരിച്ചൂ
തകർന്ന കപ്പലിൻ ജഡത്തിന്നരികിൽ
ചിറകടിച്ചെത്തുന്നു
കഴുകൻ …”
1970-ൽ പുറത്തുവന്ന “ദത്തുപുത്രൻ” എന്ന സിനിമയ്ക്ക് വേണ്ടി വയലാർ രാമവർമ എഴുതി ദേവരാജൻ സംഗീതം
പകർന്ന് യേശുദാസ് പാടിയ
“ആഴീ അലയാഴീ
അപാരതേ നിൻ
വിജനമാം കരയിൽ
അലയുന്നു ഞാനാം
പഥികൻ… “
എന്ന ഗാനത്തിന്റെ അനുപല്ലവിയായ വരികൾ ഇപ്പോൾ ഓർമയിൽ വരാൻ കാരണം അറബിക്കടലിന്റെ തീരത്ത് വീണ്ടും നടന്ന ഒരു കപ്പലപകടത്തിൻ്റെ വാർത്തയാണ്.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ രണ്ടാഴ്ചകൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ മെയ് 24 -ന് ഒരു ചരക്കുകപ്പൽ മുങ്ങിയ വാർത്ത കേരളത്തെ ആകെ ആശങ്കയിലാക്കിയിരുന്നു.
ദിവസങ്ങൾക്കുശേഷം ബേപ്പൂർ തുറമുഖത്തിൻ്റെ പടിഞ്ഞാറു ഭാഗത്തായി 78 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു അപകടം കൂടി നടന്നിരിക്കുന്നു.
അടുപ്പിച്ചുണ്ടായ ഈ രണ്ട് കപ്പലപകടങ്ങൾ കേരള ജനതയ്ക്ക് ഏറെ ആശങ്ക പരത്തിയിരിക്കുകയാണ്. മാധ്യമങ്ങൾ പറയുന്നത് ശരിയാണെങ്കിൽ കേരളത്തിലെ മത്സ്യസമ്പത്തിന് ഹാനികരമാകുന്ന വിധത്തിൽ ഒട്ടേറെ വിഷ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ അറബിക്കടലിൽ
ഇപ്പോഴും ഒഴുകി നടക്കുകയാണത്രേ.
പ്ലാസ്റ്റിക് അടക്കമുള്ള പല വസ്തുക്കളും തീരത്തടിഞ്ഞതിനാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഈ കപ്പലപകടങ്ങൾ വഴിയൊരുക്കിയിട്ടുണ്ട്. സിംഗപ്പൂരിൻ്റെ ഉടമസ്ഥതയിലുള്ള വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് കഴിഞ്ഞദിവസം തീപ്പിടിച്ചത്. 20 കണ്ടെയ്നറുകൾ കടലിലേക്ക് വീണതായാണ് റിപ്പോർട്ട്.
ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോഴും കപ്പലിലെ തീ അണക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഏറെ ഭയപ്പെടുത്തുന്ന വസ്തുത തന്നെയാണ്.
ഇങ്ങനെ ആവർത്തിച്ചുണ്ടാകുന്ന കപ്പലപകടങ്ങൾ മത്സ്യത്തൊഴിലാളികൾക്കും മത്സ്യം ഇഷ്ടവിഭവമായ കേരളീയർക്കും ഒട്ടേറെ ആശങ്കകളാണ് ഉയർത്തുന്നത്.
കപ്പലിലെ ഇന്ധനം കടലിൽ പരക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏകദേശം 650 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന സമൃദ്ധമായ കടൽത്തീരമുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ മത്സ്യ വിഭവങ്ങൾ കേരളീയരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണവിഭവങ്ങളിൽ ഒന്നാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ?
കേരളീയരിൽ ഏകദേശം 80 ശതമാനം പേരും മത്സ്യം കഴിക്കുന്നവരാണെന്നാണ് പറയപ്പെടുന്നത്. കേരളത്തിന് ദേശീയ പ്രശസ്തി നേടിക്കൊടുത്ത തകഴിയുടെ “ചെമ്മീൻ” എന്ന നോവലും ദക്ഷിണേന്ത്യയ്ക്ക് ആദ്യമായി സുവർണകമലം സമ്മാനിച്ച ഈ സാഹിത്യകൃതിയുടെ ചലച്ചിത്രാവിഷ്ക്കാരവും അരച്ചാൺ വയറിനു വേണ്ടി കാറ്റും കോളും നിറഞ്ഞ കടലാഴങ്ങളിലേക്ക് മീൻ പിടിക്കാൻ പോകുന്ന മുക്കുവത്തൊഴിലാളികളുടെ ജീവിത പരിസരങ്ങളിൽ നിന്നായിരുന്നു ഉടലെടുത്തത്.
വയലാർ രാമവർമ എഴുതി സലീൽ ചൗധരി സംഗീതം പകർന്ന് യേശുദാസും സംഘവും പാടിയ കടലിൽ പോകുന്ന മുക്കുവൻ്റേയും കടപ്പുറത്തിൻ്റെ നേർക്കാഴ്ചകളുടേയും വർണ ചിത്രങ്ങൾ വരച്ചുവയ്ക്കുന്ന ഒരു മനോഹരഗാനം ഈ അവസരത്തിൽ ഓർമ വരികയാണ്…
‘പുത്തൻ വലക്കാരേ പുന്നപ്പറക്കാറേ
പുറക്കാട്ട് കടപ്പുറത്ത്
ചാകര ചാകര ചാകരാ…..
‘ഇടവപ്പാതിക്കോളു കഴിഞ്ഞ് കടലിന്നക്കരെ മാനം തെളിഞ്ഞ്
കൊതിച്ച് കൊതിച്ച് കൊതിച്ചിരുന്ന
ചാകര ചാകര ചാകരാ’
കാണാപ്പൂ മീനിനു പോകണ തോണിക്കാരാ…
മാനത്തെ പൊൻവല വീശണ തോണിക്കാരാ…
തീരത്തെ തിരയിലുറങ്ങണ മീനും പോരാ…
താനാനം താളം തുള്ളണ മീനും പോരാ…
പാലാഴീന്നിക്കരെയെത്തിയ പൂമീൻ തായോ…
പൂവാലൻ ചെമ്മീൻ തായോ ചെമ്മീൻ തായോ….
ചാകര കടപ്പുറത്തിനി ഉത്സവമായ് ഹേ…
ചാകര തെരപ്പുറത്തിനി മത്സരമായ് …
താമര തക്കിളിനൂൽക്കടി പഞ്ചമിയേ
ഓമന പൊൻവല കോർക്കെടീ പൈങ്കിളിയേ
ഓണമായ് ഓണമായ് പൊന്നോണമായ് പൊന്നോണമായ്….
ഇന്നല്ലോ നമ്മടെ കടലിനു പൂത്തിരുനാള്
ഇന്നല്ലോ ചോതിനാള് പൂത്തിരുനാള്
നാടോടിപ്പാട്ടുകൾ പാടണ വാനമ്പാടീ
നീയേഴാംകടലിന്നക്കരെ നൃത്തം കണ്ടോ
ആടമ്മേ വഞ്ചികളങ്ങനെ ആടമ്മാനം
ആടമ്മേ അത്തിലുമിത്തിലുമാടമ്മാനം
ചാകര ചാകര
വല നിറയണ് പൊന്നയിലാ ഹേ ചാകര
മടി കിലുങ്ങണ് പൊന്നളിയാ പോയി വാ
പടിക്കെ നിക്കണ മാളോരേ പോയി വാ
കടം തരാനിനി മീനില്ലാ ഏലയ്യ ഏലയ്യ ഏല എലയ്യ ഏല ഏലയ്യാ …’
കേരള ജനത നെഞ്ചിലേറ്റിയ ഈ മനോഹരഗാനം ഉപജീവനത്തിനായി കടലിൽ മീൻ പിടിക്കൽ പോകുന്ന മുക്കുവ തൊഴിലാളികളുടെ ജീവിത പശ്ചാത്തലത്തിൽ നിന്നായിരുന്നു ഉയിർ കൊണ്ടത്. അവരുടെ സ്വപ്നങ്ങളെ, ജീവിതോപാധിയെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമാണ് കേരളതീരത്ത് അടുപ്പിച്ചുണ്ടായ ഈ രണ്ട് കപ്പൽ അപകടങ്ങൾ.
സ്ഥിരമായി മത്സ്യം കഴിച്ചിരുന്ന പലരും ഇപ്പോൾ മീൻ വാങ്ങാൻ മടിച്ചു നിൽക്കുകയാണ്. മത്സ്യ വിൽപനയിൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ 50 ശതമാനം ഇടിവുണ്ടെന്ന് മത്സ്യവിൽപനക്കാർ പറയുന്നു.
ഇത്തരം സന്ദർഭങ്ങളിൽ നേരിട്ട് അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത സർക്കാർ മറന്നുപോകുന്നു.
കേരളീയരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യ വിഭവങ്ങളിൽ ഒന്നാണ് മത്സ്യം.
ആ ഇഷ്ടമാണ് ശാസ്താ ഫിലിംസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ “വേനലിൽ ഒരു മഴ” എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതി എം. എസ് വിശ്വനാഥൻ സംഗീതം നൽകി എൽ. ആർ ഈശ്വരി പാടിയ ഒരു പ്രശസ്ത ഗാനത്തിലൂടെ നമ്മൾ കേട്ട് ആസ്വദിച്ചത്.
“അയല പൊരിച്ചതുണ്ട് കരിമീൻ വറുത്തതുണ്ട്
കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്
തുമ്പപ്പൂ നിറമുള്ള ചെറുമണിച്ചോറുണ്ട്
ഉപ്പിലിട്ട മാങ്ങയുണ്ട്
ഉണ്ണാൻ വാ മച്ചുനനേ …”
ഈ പാട്ടിൽ നിന്നുതന്നെ
മലയാളിയുടെ മീൻപ്രേമം വ്യക്തമാകുന്നുണ്ടല്ലോ?
എന്തായാലും കേരളസർക്കാരിൻ്റെ മൺസൂൺ ട്രോളിംഗ് നിരോധനം ഇന്നലെ മുതൽ ആരംഭിച്ചിരിക്കുകയാണ്. ഒരു ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും അയല പൊരിച്ചതും കുടംപുളി ഇട്ടുവച്ച ചെമ്മീൻ കറിയുമെല്ലാം നമ്മുടെ തീൻമേശകളിൽ വന്നുനിറയുന്ന ദിവസങ്ങൾക്കായി കാത്തിരിക്കാം…
Highlights: There is fried mackerel, there is fried carp…