ഇന്ന് ഇ.എം.എസ് ജന്മദിനം, ഇ.എം.എസ്. സംവാദങ്ങളുടെ പ്രഭവകേന്ദ്രം
ശിവരാമൻ കെ. എം
സംവാദങ്ങളുടെ ജാഗ്രത പുലർത്തുന്ന സമൂഹമായി കേരളം രൂപപ്പെടുന്നതിൽ ഇ.എം.എസ്. ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ക്രാന്തദർശിയുടെ ജീവിതം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും അലസമായി സമരസപ്പെടുന്ന ആൾക്കൂട്ടങ്ങളിൽ നിന്നും ഇ.എം.എസ്. വ്യത്യസ്തനാകുന്നു. ഇ.എം.എസ്. ഇല്ലാത്ത കാലത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന പ്രതിയോഗികളുണ്ട്. സൈദ്ധാന്തിക നിലപാടുകളും സാമൂഹ്യ വിശകലന പ്രാഗത്ഭ്യവും കൈമോശം വന്ന ജനതയായി കമ്യൂണിസ്റ്റ് പാർട്ടി ദുർബ്ബലപ്പെട്ടിരിക്കുന്നുവെന്ന ആപത്ശങ്ക മുന്നോട്ട് വെക്കുന്ന വാദമാണിത്.
ഇ.എം.എസ് ന്റെ അഭാവം പ്രസ്ഥാനത്തെ അവ്യക്തതയുടെ ഇരുട്ടിലാക്കിയെന്ന യുക്തിശൂന്യമായ നിലപാടാണിത് എന്ന് കാണാം.
കാലത്തിന്റെ വിളികേട്ട് കലാലയം വിട്ടിറങ്ങി ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിര നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അദ്ദേഹത്തിന് ചുറ്റും പ്രതിയോഗികളുണ്ടായിരുന്നു. മാനവീകതയുടെ ശത്രുക്കളായി മാറിയ ജാതിഘടന, ജന്മിത്വ ചൂഷണം എന്നിവക്ക് സംരക്ഷണം നൽകുന്ന നാടുവാഴിത്ത ബന്ധങ്ങൾക്കെതിരായ സമരഭൂമിയിൽ ശത്രുപക്ഷം ദുർബ്ബലമായിരുന്നില്ല. ദുരാചാരങ്ങളിൽ അഭിരമിക്കുന്ന ആൺ കോയ്മക്കെതിരെ രംഗത്തിറങ്ങിയതോടെ മതതിട്ടൂരങ്ങൾ ശത്രുപക്ഷത്തെത്തി. നൂറ്റാണ്ടുകളായി ബന്ധിച്ച ജാത്യാചാരങ്ങളുടെ കെട്ടഴിക്കാനുള്ള ശ്രമങ്ങൾ കടുത്ത എതിർപ്പുകൾ വിളിച്ചു വരുത്തി. സമത്വമെന്ന ആശയം മുൻനിർത്തി സാമൂഹിക ജീർണ്ണതകൾക്കെതിരെ പൊരുതാനുറച്ച കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ ഭാഗമായതോടെ പാർലമെന്ററി പ്രവർത്തനത്തിന്റെ സാധ്യതകളും ഇ.എം.എസ്. പരീക്ഷിക്കുകയായിരുന്നു.
പരശുരാമന്റെ മഴു പഴങ്കഥയാകുന്ന സാമൂഹ്യ സത്യങ്ങളാണ് കേരള ചരിത്രത്തിൽ പിന്നീട് തെളിഞ്ഞു വരുന്നത്. അനീതികൾക്കെതിരെ പൊരുതാനും മർദ്ദനങ്ങളെ ചെറുക്കാനും പിറവിയെടുത്ത ജനങ്ങളുടെ സമരോത്സുകത കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയായി. അന്നവും അഭിമാനവും സംരക്ഷിക്കാനുള്ള സമരങ്ങളിൽ രക്തസാക്ഷികളായവർ നിരവധിയാണ്.
48 ആം വയസിൽ അദ്ദേഹം ഐക്യകേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ ബൂർഷ്വാ വ്യവസ്ഥിതിയുടെ പരിമിതികൾ ജനങ്ങളോട് ഏറ്റുപറഞ്ഞു. വാക്കും പ്രവൃത്തിയും സത്യസന്ധമായി സമന്വയിപ്പിച്ച ജനകീയ ഭരണം യാഥാസ്ഥിതിക കേന്ദ്രങ്ങളിൽ എതിർപ്പുകൾ ഉയർത്തി. കുടിയൊഴിപ്പിക്കൽ നിരോധനം, ഭൂപരിഷ്കരണം, വിദ്യഭ്യാസ നിയമം എന്നിവ സാധാരണ ജനങ്ങളിൽ പ്രതീക്ഷ ഉയർത്തിയപ്പോൾ സ്ഥാപിത താൽപര്യക്കാർ സർക്കാർ വിരുദ്ധ സമരകൊടുങ്കാറ്റായി അതിനെ വളർത്തി.
സാമൂഹിക അസമത്വങ്ങളും കാർഷിക രംഗത്തെ ചൂഷണങ്ങളും നീക്കുന്നതിന് സഹായകരമായ ഭരണ നടപടികളെ പ്രതിപക്ഷം നിയമസഭയിൽ നഖശിഖാന്തം എതിർത്തു. കുപ്രസിദ്ധമായ വിമോചന സമരത്തിന്റെ അക്ഷൗഹിണിപ്പടയിൽ മത സാമുദായിക പ്രമാണികൾ അണിനിരന്നു. അവസാനം ജനാധിപത്യ കുരുതിയുടെ കറപുരണ്ട അധാർമ്മിക തീരുമാനമായി കേന്ദ്ര സർക്കാർ ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ടു.
ഭ്രഷ്ടമുഖ്യൻ എന്ന വിശേഷണത്തോടെ ഏറെക്കാലം ഒരുപ്രമുഖ ദിനപത്രം മുൻമുഖ്യ മന്ത്രിയെ പരിഹസിച്ചു.
പൊതു പ്രവർത്തനത്തിന് ജീവിതം അർപ്പിച്ചുവെന്ന കാരണത്താൽ തലക്ക് വില പ്രഖ്യാപിക്കപ്പെട്ട നേതാവായിരുന്നു ഇ.എം.എസ്. സമ്പൂർണ്ണ സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയ മഹാസംരംഭങ്ങൾ ഏറ്റെടുക്കാൻ കേരളത്തിന് പിൻബലമായതും ഇ.എം.എസിന്റെ ധിഷണാസാന്നിദ്ധ്യമാണ്. വർത്തമാന കേരളം ദുരന്തങ്ങളേയും ശത്രുതാപരമായ അവഗണനകളേയും അതിജീവിക്കാനുള്ള കരുത്ത് നേടുന്നത് അദ്ദേഹം കൊളുത്തിയ പ്രത്യയശാസ്ത്ര ശോഭയിൽ നിന്നാണ്.
Highlights: Today is EMS’ birthday, the epicenter of EMS debates