Sports

ഗില്ലിനെ മറികടന്നു, ശ്രേയസ് രോഹിത്തിന്റെ പിൻ​ഗാമിയോ?

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ അടുത്ത ക്യാപ്റ്റനായി ശ്രേയസ് അയ്യരിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശ്രേയസ് എത്താനുള്ള സാധ്യത കൂടുതലാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റനാകാനുള്ള റേസില്‍ ശ്രേയസ് അയ്യറും സ്ഥാനം ഉറപ്പിച്ചു എന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ടി20, ഏകദിന മത്സരങ്ങളില്‍ ശ്രേയസിനെ ഇനി ഉള്‍പ്പെടുത്താതിരിക്കാന്‍ സാധിക്കില്ല എന്നും ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐപിഎല്ലില്‍ നിലവില്‍ പഞ്ചാബ് ക്യാപ്റ്റനായ ശ്രേയസിന്റെ നേതൃത്വ മികവ് ബിസിസിഐയ്ക്ക് മതിപ്പുളവാക്കിയെന്നാണ് സൂചന. ക്യാപ്റ്റനെന്ന നിലയില്‍ പഞ്ചാബ് ടീമിനെ മുന്നില്‍ നിന്ന് നയിച്ച ശ്രേയസ് അയ്യര്‍ക്ക് ഫൈനലില്‍ അടിതെറ്റിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനാവാനുള്ള മത്സരത്തില്‍ മുന്‍നിരയിലെത്താന്‍ ഐപിഎല്ലിലെ പ്രകടനം തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ടി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇന്ത്യയുടെ ഏകദിന ടീമിനെ രോഹിത് ശര്‍മ തന്നെയാണ് ഇപ്പോഴും നയിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പ് കളിക്കുക എന്നതാണ് രോഹിത്തിന്റെ സ്വപ്നമെങ്കിലും അത് സാധ്യമാകുമോ എന്ന് വരും നാളുകളിലെ വ്യക്തമാവൂ. ഇതിനിടെ രോഹിത്തിന്റെ പിന്‍ഗാമിയായി ഏകദിനത്തിലും ശുഭ്മാന്‍ ഗില്‍ നായകനാകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനിടെയാണ് ശ്രേയസ് അയ്യരുടെ പേര് കൂടി ബിസിസിഐയുടെ മുമ്പിലേക്ക് ഉയര്‍ന്നുവരുന്നത്. നിലവില്‍ ഏകദിന ടീമില്‍ മാത്രമാണ് ശ്രേയസ് കളിക്കുന്നതെങ്കിലും വൈകാതെ ടി20, ടെസ്റ്റ് ടീമിലും ശ്രേയസിനെ പരിഗണിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2020 ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ചരിത്രത്തില്‍ ആദ്യമായി റണ്ണറപ്പാക്കിയതോടെയാണ് ശ്രേയസിന്റെ നേതൃമികവ് ലോകം അംഗീകരിച്ചു തുടങ്ങിയത്. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാംപ്യന്മാരാക്കിയതോടെ ശ്രേയസ് ശരിക്കും ഹീറോയായി മാറി. ഇപ്പോഴിതാ 11 വര്‍ഷത്തിനു ശേഷം പഞ്ചാബിനെയും ഫൈനലിലേക്ക് നയിച്ച് തന്റെ ക്യാപ്റ്റന്‍സി മികവ് ലോകത്തിന് മുന്നില്‍ തെളിയിച്ചിരിക്കുകയാണ് ശ്രേയസ്.

Highlights: Shreyas Iyer Joins Race To Become India’s Next White-Ball Captain: Report

error: