Tourism

കവ്വായിയിലെ കഥ പറയുംപച്ചത്തുരുത്തുകള്‍

പയ്യന്നൂര്‍ വിനീത് കുമാര്‍

വേനല്‍ച്ചൂടിന്റെ കഠിനനാളുകളല്ലേ? അകവും പുറവും കുളിരാന്‍ ഒരു യാത്ര പോയാലോ…
കേരളത്തിലെ ഏറ്റവും നീളമുള്ള മൂന്നാമത്തെ വലിയ കായലായ കവ്വായിലേക്ക് തന്നെയാകട്ടെ യാത്ര. പ്രകൃതിയുടെ തൊങ്ങലുകള്‍ ചാര്‍ത്തപ്പെട്ട, ഉണ്ടക്കണ്ടലുകള്‍ നിറയെ കാണാവുന്ന വലിയ ജലസംഭരണികളിലൊന്നാണ് ഇത്.


അറബിക്കടലിനോട് ചേര്‍ന്നുകിടക്കുന്ന കവ്വായിക്കായലില്‍ എണ്ണമറ്റ പച്ചത്തുരുത്തുകള്‍ കാണാം. ഇതില്‍ ഏറ്റവും വിസ്തീര്‍ണമുള്ളത് വലിയപറമ്പിനാണ്. ഏഴിമലയില്‍ നിന്നു തുടങ്ങി കണ്ണൂരിലെയും കാസര്‍കോട്ടേയും അഞ്ചാറു പുഴകളുടെ കൈവഴികള്‍ കവ്വായി കായലില്‍ സംഗമിക്കുന്നു. അസ്തമയസൂര്യന്‍ ഭൂമിയെത്തൊടുന്ന സായാഹ്നങ്ങളില്‍ സഞ്ചാരികള്‍ പലഭാഗങ്ങളില്‍നിന്നായി ഒഴുകുന്ന, ശബ്ദമുഖരിതമാകുന്ന കാഴ്ച മനംകവരാതിരിക്കില്ല. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്ററകലെയാണ് ഇവിടേക്കുള്ള പ്രവേശനകവാടം. കരളത്തിലെ പ്രധാന ജലസംഭരണികളിലൊന്നാണിത്. കടലോരത്തിന് സമാന്തരമായി ഇരുപത്തിയൊന്ന് കിലോമീറ്ററുകളിലായി പരന്നുകിടക്കുന്ന കവ്വായിക്കായലില്‍ അത്യപൂര്‍വ്വങ്ങളായ ധാരാളം ജലജീവജാലങ്ങളെ സമീപകാലത്തായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ കേന്ദ്രത്തിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.
ചെറുദ്വീപുകള്‍ കവ്വായി കായലിന്റെ പ്രത്യേകതയാണ്.


വടക്ക് നീലേശ്വരം മുതല്‍ തെക്ക് ചെമ്പലിക്കുണ്ട് വരെ നാല്‍പത് കിലോമീറ്റര്‍ നീളത്തിലുള്ള കായലിന്റെ ഭാഗമാണ് കവ്വായി എന്ന പേരിലറിയപ്പെടുന്നത്. ഹൗസ്‌ബോട്ട് സര്‍വ്വീസുകള്‍ ഇവിടെ ലഭ്യമാണ്. ഇവിടേക്കെത്താന്‍ പയ്യന്നൂരില്‍ നിന്ന് ടാക്‌സി സര്‍വ്വീസിനെ ആശ്രയിക്കാം.രാജ്യസുരക്ഷയുടെ ചുമതലയേറ്റെടുത്ത്, അനേകം കേഡറ്റുകളുടെ പരിശീലനക്കളരി കൂടിയായ ഏഴിമല നാവിക അക്കാദമി,പവിത്രമായ ഏഴിമല ആഞ്ജനേയഗിരിയിലെ ഹനുമാന്‍ പ്രതിമ, മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായ ഉളിയത്തുകടവ്, അസ്പര്‍ശതയുടെ മുളനുള്ളിയെറിഞ്ഞ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന സ്വാമി ആനന്ദതീര്‍ത്ഥര്‍ സ്ഥാപിച്ച മൂരിക്കൊവ്വലിലെ ശ്രീനാരായണ വിദ്യാലയം, ചരിത്രം പെരുമ്പറ മുഴക്കുന്ന പയ്യന്നൂര്‍ പോലീസ് മ്യൂസിയം, പയ്യന്നൂരിന്റെ കവാടമായ പെരുമ്പ നദീതീരത്തുള്ള തണല്‍ ഇക്കോ പാര്‍ക്ക് തുടങ്ങി ധാരാളം ഇടങ്ങള്‍ ചുറ്റുവട്ടങ്ങളിലായി സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ കളിയാട്ടക്കാലത്ത് യാത്ര തെരഞ്ഞെടുത്താല്‍ തെയ്യക്കോലങ്ങള്‍ ഉറഞ്ഞാടുന്ന കാവുകളില്‍ ദര്‍ശനം തേടുകയുമാവാം.

Highlights: The story of the Kawai will be told by the green trees.

error: