Special Features

മഴയെത്തുമ്പോഴൊരു കനൽചൂടിൻ പൊള്ളുമൊരോർമ്മ

കെ.ആർ. അജിത

വേനലവധി ആഘോഷിച്ചു കളിച്ചുല്ലസിച്ച് പൊടുന്നനേ അപകടങ്ങളിൽ പെട്ട് ജീവിതത്തിൽ നിന്നും വിടപറയുന്ന കുഞ്ഞുങ്ങൾ, സ്കൂൾ പ്രവേശന സമയത്ത് അവരെ കാത്തിരിക്കുന്ന കൂട്ടുകാരുടെ നൊമ്പരം, കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തി പ്രിയപ്പെട്ടവരുടെ കൺമുന്നിൽ സംഭവിക്കുന്ന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങൾ, അത്തരം സംഭവങ്ങൾ നിർനിമേഷമായി നോക്കി നിൽക്കേണ്ടി വരുന്ന ദുരവസ്ഥ, കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ഇത്തരം ദുരന്തങ്ങളെല്ലാം മറവിയിലാണ്ടുപോകാറില്ല എന്നതാണ് പലരുടെയും അവസ്ഥ. ദിവസങ്ങൾക്ക് മുമ്പ് തൃശൂരിൽ രണ്ടു സഹോദരന്മാർ ബാല്യത്തിന്റെ കൗതുകത്തിൽ മീൻ പിടിക്കുന്നതിൽ രസംകാണുകയും പത്ത് വയസുകാരനായ സരുൺ കുളത്തിൽ വീഴുകയും ഏഴ് വയസുകാരനായ അനുജൻ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും ആ കുഞ്ഞനുജന്റെ കൈകളിൽ നിന്നും ചേട്ടന്റെ ജീവൻ ഒരു പിടച്ചിലോടെ ഊർന്നുപോവുകയും ചെയ്തത് വരുൺ എന്ന ആ കുഞ്ഞനുജന്റെ ജീവിതത്തിലുടനീളം വേട്ടയാടും. അങ്ങനെ ജീവിതത്തിലുടനീളം നൊമ്പരമായി മാറിയ ഒരനുഭവം പങ്കുവെക്കുകയാണിവിടെ… മഴയ്ക്ക് പല ഭാവങ്ങളാണ്. പ്രണയവും, ശോകവും ആർദ്രതയും നിറയുന്ന പല പല ഭാവങ്ങളിൽ മഴയെ വർണ്ണിക്കാം.

മഴ കൊണ്ടുവരുന്ന ഭീതി നിറഞ്ഞ ഓർമ്മകളാണിന്ന് പലരുടെയും ജീവിതത്തിൽ. അങ്ങനെ വർഷങ്ങൾക്കു മുമ്പ് സ്കൂൾ തുറപ്പിന്റെ ആരവവും ആഘോഷങ്ങളും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നടന്ന ഒരു സംഭവം. ഇന്നും തീരാ വേദനയായി നോവായി മനസ്സിൽ കിടന്നു വിങ്ങുന്നു. അക്ഷരമുറ്റത്തേക്ക് ഞങ്ങൾ കാലെടുത്തുവെച്ച് അധിക ദിവസമായിരുന്നില്ല. ഞാനും എന്റെ പ്രിയ കൂട്ടുകാരൻ വിശ്വനാഥനും. എന്നും കൈകോർത്ത് പിടിച്ചാണ് ഞങ്ങളുടെ സ്കൂളായ ഗുരുവിജയം എൽ.പി.സ്കൂളിലെത്തുന്നത്. ഒന്നാം ക്ലാസിലെ സരസ്വതി ടീച്ചറിന്റെ വാത്സല്യ വിളികളും കൊഞ്ചിക്കലും ഒരു അനുഭവമായിരുന്നു. ഞങ്ങളെല്ലാവരും ടീച്ചറിന്റെ മക്കളാണെന്ന് ടീച്ചർ എപ്പോഴും പറയും. എന്റെ അച്ഛൻ പെങ്ങളുടെ കൂട്ടുകാരി കൂടി ആയിരുന്നു ടീച്ചർ, അതുകൊണ്ടുതന്നെ എന്നോടും വിശ്വനാഥനോടും ഒരിഷ്ടക്കൂടുതലും ടീച്ചർക്കുണ്ട്.

ഞങ്ങളുടെ കൊച്ചു ഗ്രാമമായ വടൂക്കരയിൽ ഇന്ന് കാണുന്ന പോലുള്ള കടകളൊന്നും അന്നില്ല. ഞങ്ങളുടെ സ്കൂളിനടുത്തുള്ള പൊറിഞ്ചു അപ്പൂപ്പന്റെ പെട്ടിക്കട മാത്രം. പിന്നെ ഒരു സൈക്കിൾ കടയും. അതോടെ തീർന്നു ഞങ്ങളുടെ ഗ്രാമത്തിന്റെ ആർഭാടം. അന്നൊരു മഴദിവസമായിരുന്നു. സ്കൂളിൽ പോകാൻ പൊതുവേ മടിയുള്ള ഞാൻ എന്തോ അന്ന് വേഗം അമ്മയോട് ഉടുപ്പ് വാങ്ങിച്ചിട്ട് എന്റെ വല്യച്ഛന്റെ വീടിനു മുന്നിലൂടെ മഴയത്ത് വിശ്വനാഥന്റെ വീട്ടിൽ എത്തി. എന്നും അവനെ കൂട്ടിയാണ് ഞാൻ സ്കൂളിൽ പോവുന്നത്. എന്റെ ചേച്ചിമാർ വല്യ ക്ലാസിൽ ആയതോണ്ട് അവർ വേഗം സ്കൂളിൽ പോവും. ‍ഞങ്ങൾ ഒന്നാംക്ലാസിൽ ആയതിനാൽ മഴയൊക്കെ കൊണ്ട് നിറമുള്ള കുപ്പിവളപ്പൊട്ടൊക്കെ പെറുക്കിയാണ് സ്കൂളിൽ എത്തുക. ഞങ്ങളുടെ വീട്ടിൽ നിന്നും ഏകദേശം ഒരു നൂറ് മീറ്റർ ദൂരമേയുള്ളു സ്കൂളിലേക്ക്. അവന് കുടയില്ല, എന്റെ സ്ലേറ്റും പെൻസിലും വെയ്ക്കുന്ന പെട്ടിയിൽ അവന്റെ സ്ലേറ്റ് വെച്ച് എന്റെ കുഞ്ഞു കുടക്കുള്ളിൽ ഞാനും അവനും സ്കൂളിലേക്ക് പോയി.


എപ്പോഴും ബസ്സും മറ്റു വാഹനങ്ങളും ചീറിപായുന്ന പാതയിൽ രണ്ടു സൈഡിലും നോക്കി വണ്ടി വരാത്തപ്പോൾ അപ്പുറത്തേക്ക് കടക്കണം എന്ന് അമ്മ പറഞ്ഞതോർത്ത് ഞാൻ വിശ്വത്തിന്റെ കൈ മുറുകെ പിടിച്ചു. വണ്ടികൾ തലങ്ങും വിലങ്ങും പോയിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് പൊറി‍ഞ്ചു അപ്പൂപ്പന്റെ മിഠായിക്കടയുടെ അടുത്തു നിന്നും വിശ്വത്തിന്റെ സഹോദരി ബിന്ദു കൈകാട്ടി ഞങ്ങളെ വിളിച്ചതും ഒപ്പം ഒരു ലോറി പാഞ്ഞുവന്നതും വിശ്വം എന്റെ കൈ കുടഞ്ഞെറിഞ്ഞ് ഓടിയതും. ഞാൻ നോക്കിയപ്പോ ആളുകൾ ഓടിക്കൂടുന്നു. വിശ്വത്തെ കാണുന്നില്ല. ലോറിയുടെ അടിയിൽ നിന്നും ചോര ഒഴുകി പരക്കുന്നു.

എനിക്ക് ഒന്നും മനസ്സിലായില്ല. ആരോ എന്നെ വാരിയെടുത്ത് സ്കൂളിൽ കൊണ്ടാക്കി. ഞങ്ങളുടെ സരസ്വതി ടീച്ചർ വാവിട്ട് കരയുന്നു. അതു കണ്ട് ഞങ്ങൾ എല്ലാവരും കരഞ്ഞു. ഞാൻ വിശ്വനാഥനെ ചോദിച്ച് കുറെ കരഞ്ഞു നിലവിളിച്ചു എന്ന് ഞാൻ വലുതായപ്പോഴാണ് എനിക്ക് അമ്മ പറഞ്ഞു തന്നത്.
മരണം എന്താണെന്നോ അപകടം എന്താണെന്നോ അറിയാത്ത ആ പ്രായത്തിൽ പകച്ചു നിന്നു പോയി. പിറ്റേന്ന് അച്ഛൻ എന്നെ തോളിലെടുത്ത് വിശ്വനാഥനെ കാണിക്കാൻ കൊണ്ടുപോയി. എന്റെ അമ്മ തടഞ്ഞു. അച്ഛൻ അപ്പോൾ അമ്മയോടു പറഞ്ഞത് നാളെ മുതൽ സ്കൂളിലേക്ക് അവനില്ലെന്ന് മോള് അറിയണം. കാണണം. അങ്ങനെ അവളുടെ മനസ്സിന് സ്വയം ബോധ്യപ്പെടണം, എന്നൊക്കെ…അച്ഛൻ പറഞ്ഞതായി വലുതായപ്പോൾ ഞാനറിഞ്ഞു. വിശ്വത്തിന്റെ കുഞ്ഞു വീട്ടിൽ ഒരു കുഞ്ഞു പെട്ടിയിൽ കണ്ണടച്ചുറങ്ങുന്ന അവനെ അച്ഛന്റെ തോളിൽ കിടന്നു ഞാനൊന്നേ നോക്കിയുള്ളു…


മാതാപിതാക്കൾ ജീവിച്ചിരിക്കെ കുഞ്ഞുമക്കൾ നഷ്ടപ്പെടുന്നത് തീരാദുഃഖമാണ്. വേണ്ടത്ര അറിവുകൾ പകർന്നു നൽകിയും സുരക്ഷ ഒരുക്കിയും വേണം അവരൊന്ന് വളർന്ന് വരും വരെ കാക്കേണ്ടത്. സോഷ്യൽ മീഡിയകളും, പത്രങ്ങളും, ചാനലുകളും നിത്യേന എന്നപോലെ പ്രഭാതം മുതൽ സായാഹനം വരെ സങ്കടകരമായ വാർത്തകളാണ് നൽകികൊണ്ടിരിക്കുന്നത്. അവധിക്കാല ആഘോഷങ്ങളിൽ സങ്കടക്കടൽ നൽകിയ നിരവധി കാഴ്ചകളും വാർത്തകളുമാണ് കഴിഞ്ഞ കുറെ നാളുകളായി കടന്നുപോയത്. സ്കൂൾ തുറന്നു, പാടങ്ങളും, തോടുകളും, കുളങ്ങളും, പുഴകളും, ചാലുകളും നിറഞ്ഞുകവിഞ്ഞ് ഭീതിതമാണ്.

എന്നാൽ കുഞ്ഞുങ്ങൾക്കോ അതൊരു കൗതുകവും. നിരത്തുകൾ വാഹനങ്ങൾ കയ്യടക്കിക്കഴിഞ്ഞു. സൈക്കിൾ-ബൈക്ക് യാത്രകൾ ഹരംകൊള്ളുന്ന ബാല്യകൗമാര കാലഘട്ടങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമല്ല. സമൂഹവും സർക്കാരും ഓരോരുത്തരും തന്നെ ഇക്കാലത്ത് ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കേണ്ട സുരക്ഷ തന്നെയാണിത്. എവിടെയും പ്രകാശം പരക്കട്ടെ… നാളെയുടെ ഭാവി വാഗ്ദാനങ്ങളെ ഉത്തരവാദിത്വത്തോടെയും സുരക്ഷയോടെയും സമൂഹത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധയോടെ നമുക്കും ഒരുമിക്കാം.

Highlights: When it rains, it feels like a hot coal

error: