അന്ന് മുഖ്യമന്ത്രിക്ക് എതിരെയായിരുന്നു, ഇന്ന് മനോജ് എബ്രഹാമിന് എതിരെ, ഹർജി തള്ളി ഹൈക്കോടതി
കൊച്ചി(Kochi): സംസ്ഥാന പൊലീസ് മേധാവിയാകാന്‍ പരിഗണിക്കപ്പെടുന്ന പട്ടികയില്‍ ഉള്‍പ്പെട്ട മനോജ് എബ്രഹാമിനെതിരെ നല്കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഡിജിപി ചുമതലയിലേക്ക് മനോജ് എബ്രഹാമിനെ പരിഗണിക്കരുത് എന്നായിരുന്നു ഹര്‍ജി നൽകിയ മാധ്യമ പ്രവർത്തകൻ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സര്‍വ്വീസ് നിയമം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാല്പര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇപ്പോൾ ഹര്‍ജി തള്ളിയിരിക്കുന്നത്. ഹര്ജിയിന്മേല് ഹൈക്കോടതി രജിസ്ട്രിയുടെ എതിര്‍പ്പും സിംഗിള്‍ ബെഞ്ച് ശരിവെച്ചു. ഇതോടെ മനോജ് എബ്രഹാമിന് എതിരായ ആരോപണങ്ങളുടെ മുനയാണ് ഒടിഞ്ഞിരിക്കുന്നത്.
സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്ന അതേ പരാതിക്കാരൻ തന്നെയാണ് മനോജ് എബ്രഹാമിന് എതിരെയും ഹൈക്കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.
ഡിജിപി സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ കേരളം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിട്ടുള്ള ആറ് പേരുടെ പട്ടികയില്‍ മനോജ് എബ്രഹാമും ഉള്‍പ്പെട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ കാലാവധി 2025 ജൂണ്‍ 31 അവസാനിക്കാനിരിക്കെയാണ് ആറുപേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി സംസ്ഥാനം യുപിഎസ്സിക്ക് കൈമാറിയത്. റോഡ് സുരക്ഷാ കമ്മീഷണറായ നിതിന്‍ അഗര്‍വാളാണ് പട്ടികയിലെ ഒന്നാമന്. ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ രവത ചന്ദ്രശേഖറാണ് രണ്ടാമന്. സംസ്ഥാന ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയാണ് മൂന്നാമന്. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പട്ടികയില്‍ നാലാമതാണ്. സുരേഷ് രാജ് പുരോഹിതന് ആണ് അഞ്ചാമന്. എഡിജിപി എം ആര് അജിത് കുമാര്‍ ആണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. ഇതില്‍ മൂന്ന് പേരുകള്‍ കേന്ദ്രം തിരിച്ചയയ്ക്കുന്നതില്‍ നിന്നാകും സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവിയെ നിശ്ചയിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ നിതിൻ അഗർവാൾ, രവത ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവർ പട്ടികയിൽ ഉൾപ്പെടാനാണ് സാധ്യത എന്നിരിക്കെ മനോജ് എബ്രഹാമിന് എതിരെ ഉണ്ടായ നീക്കം പൊലീസ് സേനയെയും അമ്പരപ്പിച്ചിരുന്നു. യു.പി.എസ്.സി അയക്കുന്ന ലിസ്റ്റിൽ മനോജ് എബ്രഹാം ഉൾപ്പെടുമെന്ന് ചില കേന്ദ്രങ്ങൾക്കുള്ള ഭയമാണ് ഹർജിക്ക് പിന്നിലെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംശയിക്കുന്നത്. പൊതുവെ കർക്കശക്കാരനായ ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന മനോജ് എബ്രഹാം കേരളത്തിലെ പൊലീസ് സേനയിൽ പൊതുവെ സ്വീകാര്യനായ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്സ് മേധാവിയായായിരുന്നു സ്ഥാനക്കയറ്റം. ഇതിന് തൊട്ടുപിന്നാലെ മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിക്കുകയായിരുന്നു. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. കണ്ണൂർ എസ്.പി ആയിരിക്കെ രാഷ്ട്രീയ കലാപം അടിച്ചമർത്തി ശ്രദ്ധേയനായി. കൊച്ചി കമ്മീഷണറായിരിക്കെ ഗുണ്ടകൾക്ക് എതിരെ സ്വീകരിച്ച നടപടികളും ശ്രദ്ധേയമാണ്. സൗത്ത് സോൺ ഐ.ജി, സൈബർ ഡോം മേധാവി,
ഇന്റലിജന്‍സ് എഡിജിപി, ക്രമസമാധാന വിഭാഗം എഡിജിപി തുടങ്ങിയ പദവികളും മനോജ് എബ്രഹാം വഹിച്ചിട്ടുണ്ട്.
Highlights: The petition was against the Chief Minister then, and is now against Manoj Abraham. The High Court dismissed the petition.