Sports

ഇന്ത്യ എയ്‌ക്കെതിരെ ഇംഗ്ലണ്ട് ലയണ്‍സിന് കൂറ്റന്‍ വിജയലക്ഷ്യം; മറുപടി ബാറ്റിംഗില്‍ ആദ്യ വിക്കറ്റ് നഷ്ടം

നോര്‍താംപ്ടണ്‍(Northampton): ഇന്ത്യ എയ്‌ക്കെതിരെ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇംഗ്ലണ്ട് ലയണ്‍സിന് ജയിക്കാന്‍ വേണ്ടത് 439 റണ്‍സ്. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഏഴിന് 417 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തനുഷ് കൊട്ടിയന്‍ (90), അഭിമന്യൂ ഈശ്വരന്‍ (80), കെ എല്‍ രാഹുല്‍ (51), അന്‍ഷൂല്‍ കാംബോജ് (51) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 എന്ന നിലയിലാണ്. ടോം ഹെയ്‌നസ് (7) പുറത്തായി. തുഷാര്‍ ദേശ്പാണ്ഡെ്ക്കാണ് വിക്കറ്റ്. ബെന്‍ മക്കിന്നി (7), എമിലിയോ ഗെ (4) എന്നിവരാണ് ക്രീസില്‍.

നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 21 റണ്‍സ് ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 348നെതിരെ ഇംഗ്ലണ്ട് 327ന് എല്ലാവരും പുറത്താവുകയായിരുന്നു. 71 റണ്‍സ് നേടിയ എമിലിയോ ഗെയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ടോം ഹെയ്നസ് (54), ജോര്‍ദാന്‍ കോക്സ് (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഖലീല്‍ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തി. അന്‍ഷു കാംബോജ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് (116) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ധ്രുവ് ജുറല്‍ (52), കരുണ്‍ നായര്‍ (40) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. തനുഷ് കൊട്ടിയാന്റെ (15) വിക്കറ്റാണ് ഇന്നലെ ആദ്യം ഇന്ത്യക്ക് നഷ്മായത്. വ്യക്തിഗത സ്‌കോറിനോട് 10 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത കൊട്ടിയാന്‍ ജോഷ് ടംഗിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ അന്‍ഷൂല്‍ കാംബോജ് (2) ജോഷിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. തുഷാര്‍ ദേശ്പാണ്ഡെ (11), ഖലീല്‍ അഹമ്മദ് (7) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ സ്‌കോര്‍ 350ന് അടുത്തെത്താന്‍ സഹായിച്ചു. തുഷാര്‍ റണ്ണൗട്ട് ആയതോടെ ഇന്നിംഗ്‌സ് അവസാനിച്ചു. വോക്‌സിന് പുറമെ ജോഷ്, ജോര്‍ജ് ഹില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Highlights: England Lions set a huge target against India A; lose first wicket in reply

error: