നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധന ജീവനക്കാരുടെ ചുമതല, പരിശോധനകളുമായി ജനം സഹകരിക്കണമെന്ന് ജില്ലാ കളക്ടർ
മലപ്പുറം(Malappuram): നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടെന്നും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികൾ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ്.
മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂർ മണ്ഡലത്തിൽ 10 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ, 9 ഫ്ലൈയിംഗ് സ്ക്വാഡുകൾ, 3 ആന്റി-ഡിഫേസ്മെന്റ് സ്ക്വാഡുകൾ, 2 വീഡിയോ സർവൈലൻസ് ടീമുകൾ എന്നിവയും മറ്റ് സംവിധാനങ്ങളും പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടപ്രകാരവും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള നിർബന്ധിത നടപടികളാണിവ.
ജൂൺ 11 ന് നിലമ്പൂർ റസ്റ്റ് ഹൗസിൽ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും റിട്ടേണിംഗ് ഓഫീസറും മറ്റ് പ്രധാന ഉദ്യോഗസ്ഥരും നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിരുന്നു.
മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ താൽക്കാലിക ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ഈ ടീമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
ഓരോ സ്റ്റാറ്റിക് സർവൈലൻസ് ടീമിലും ഒരു ഗസറ്റഡ് ഓഫീസറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഒരു സിവിൽ പോലീസ് ഓഫീസറുമാനുള്ളത്. സ്റ്റാറ്റിക് സർവൈലൻസ് ടീമുകളുടെ ജീവനക്കാർക്ക് നൽകിയ ചുമതലകളിൽ വാഹനങ്ങളുടെ സമഗ്ര പരിശോധന ഉൾപ്പെടുന്നു. പരിശോധനാ പ്രക്രിയ പൂർണ്ണമായും വീഡിയോയിൽ പകർത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഈ നിർബന്ധിത പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായും കളക്ടർ അറിയിച്ചു.
Highlights: Nilambur By-election: Vehicle inspection entrusted to officials; people should cooperate with the inspections, says District Collector.