Top StoriesKerala

ഷഹബാസിന്റെ കൊലപാതകം; ആക്രമിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധം

കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകത്തില്‍ കുറ്റാരോപിതരെ പരീക്ഷ എഴുതിക്കുന്നതില്‍ കെഎസ്‌യു, എംഎസ്എഫ് പ്രതിഷേധം.
കൊലപാതകത്തില്‍ ആരോപണ വിധേയരായ കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനല്‍ ഹോമിലാണ് പരീക്ഷ എഴുതിക്കുന്നത്. പ്രതിപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് പരീക്ഷ കേന്ദ്രം മാറ്റിയത്. ജുവൈനല്‍ ഹോമിന്റെ അടുത്തുള്ള സ്‌കൂളുകളില്‍ എഴുതിക്കാനായിരുന്നു ആലോചന. എന്നാല്‍ പ്രതിഷേധം കനക്കുകയായിരുന്നു.

ജുവൈനല്‍ ഹോമിലേക്ക് എംഎസ്എഫ് നടത്തിയ പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജുവൈനല്‍ ഹോമിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ജുവനൈല്‍ ഹോമിന്റെ മതില്‍ ചാടിക്കടന്നായിരുന്നു ഇവരുടെ പ്രതിഷേധം. ഇവരെ പൊലീസ് തടഞ്ഞു.

അതേസമയം, ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരം പുറത്തുവന്നു. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്.


ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ വീട്ടില്‍ ഇന്ന് നടത്തിയ റെയ്ഡിലാണ് പ്രധാന പ്രതിയുടെ വീട്ടില്‍ നിന്ന് ഷഹബാസിനെ അടിക്കാന്‍ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടില്‍ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റല്‍ തെളിവുകളായ മൊബൈല്‍ ഫോണ്‍, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു. റിമാന്റിലായ അഞ്ച് വിദ്യാര്‍ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്.

error: