ഗുരുവായൂർ ക്ഷേത്ര നടയിലെ തുളസിത്തറയെ അവഹേളിച്ചെന്ന കേസ്; ഹോട്ടൽ ഉടമക്കെതിരെ കേസെടുക്കാത്തതിൽ ഹൈക്കോടതി വിമർശനം
കൊച്ചി: ഗുരുവായൂർ ക്ഷേത്ര നടയിലെ തുളസിത്തറയെ അവഹേളിച്ചെന്ന കേസിൽ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുക്കാത്തതിൽ പൊലീസിന് ഹൈക്കോടതിയുടെ വിമർശനം. ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഹോട്ടൽ ഉടമ അബ്ദുൽ ഹക്കിമിനെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. തുളസിത്തറയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നൽകിയാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി.
അബ്ദുൾ ഹക്കീം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന പൊലീസ് വാദം ഹൈക്കോടതി അംഗീകരിച്ചില്ല. മാനസിക വെല്ലുവിളി നേരിടുന്ന ആൾക്ക് എങ്ങനെ ഹോട്ടൽ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നൽകാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. അബ്ദുൾ ഹക്കിമിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെന്ന് ഹർജിക്കാരനായ ശ്രീരാജ് കൈമൾ ഹൈക്കോടതിയെ അറിയിച്ചു.
മാനസിക പ്രശ്നമുള്ളയാൾക്ക് എങ്ങനെ ലൈസൻസ് കൈവശം വയ്ക്കാനാവുമെന്നും വാഹനം ഓടിക്കാൻ അനുമതിയുണ്ട് എന്ന കാര്യം പൊലീസ് അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അബ്ദുൾ ഹക്കിമിന്റെ പ്രവർത്തി ഹൈന്ദവ വിശ്വാസത്തെ വൃണപ്പെടുത്തുന്നതാണെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.