കുതിപ്പുതന്നെ: 70,000 കടന്ന് സ്വർണവില
പിടിച്ചാൽ കിട്ടാതെ സ്വർണ വില. സംസ്ഥാനത്ത് ശനിയാഴ്ച പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വർധന 4,360 രൂപ. ഒരു ഗ്രാം സ്വർണം ലഭിക്കാൻ 8,770 രൂപയാണ് നിലവിൽ നൽകേണ്ടത്. പണിക്കൂലിയും ജിഎസ്ടിയും വേറെ.
രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് ഇതാദ്യമായി 3,235 ഡോളറിലെത്തി. അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നിൽ. വിവിധ രാജ്യങ്ങൾക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതിൽ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നിൽ. ട്രംപിന്റെ താരിഫ് യുഎസിലെ കടപ്പത്ര വിപണിയെ ബാധിച്ചതും സുരക്ഷിത നിക്ഷേപത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.
ലോകത്തിലെ രണ്ട് വൻകിട സാമ്പത്തിക ശക്തികൾ തമ്മിലുള്ള വ്യാപാര സംഘർഷമാണ് സ്വർണം നേട്ടമാക്കിയത്. ചൈനയ്ക്കുമേലുള്ള താരിഫ് 125 ശതമാനമായാണ് ട്രംപ് ഉയർത്തിയത്.
Highlights: GOLD RATE TODAY