ഹിറ്റായി ഹിറ്റാച്ചിക്കുന്ന്; പാൽതു ജാൻവറിന്‍റെ ഓർമകളുമായി ഏലപ്പീടികയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
കണ്ണൂര്‍(Kannur) : ബേസില്‍ ജോസഫും ഇന്ദ്രന്‍സും ജോണി ആന്‍റണിയും ദിലീഷ് പോത്തനും ഷമ്മി തിലകനുമൊക്കെ തകര്‍ത്തഭിനയിച്ച പാൽതു ജാന്‍വര്‍ മലയാളികളുടെ മനസ്സില്‍ നിന്ന് അത്രയെളുപ്പം മായാത്ത സൂപ്പര്‍ താരങ്ങളില്ലാത്ത ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. കുടിയാന്മല ഗ്രാമവും നാട്ടുകാരും കാടും കുന്നും ഭൂപ്രകൃതിയുമൊക്കെ സിനിമയിലെ ഒരിക്കലും ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്. കണ്ണൂരുകാരന്‍ തന്നെയായ സംവിധായകന്‍ സംഗീത് പി രാജന്‍ പാല്‍തു ജാന്‍വർ ചിത്രീകരിക്കാനായി കണ്ടെത്തിയത് ഏലപ്പീടികയെന്ന ഗ്രാമമായിരുന്നു.
ഗ്രാമ നന്മയുടേയും ഗ്രാമീണ സംസ്കാരത്തിന്‍റേയും കാഴ്ച്ചകളായിരുന്നു പാല്‍തു ജാന്‍വര്‍ എന്ന സിനിമയിലുടനീളം. ഗ്രാമസഭയും അയല്‍ക്കൂട്ടവും പള്ളിവികാരിയും വാര്‍ഡ് മെമ്പറും ഗ്രാമീണരുമൊക്കെ സിനിമയില്‍ നിറയുമ്പോള്‍ മറ്റേതൊരു കേരള ഗ്രാമത്തിന്‍റേയും തനിപ്പകര്‍പ്പാകുന്നതായിരുന്നു ചിത്രത്തിലെ കുടിയാന്മല ഗ്രാമം. അതുകൊണ്ടു തന്നെ ചിത്രം എളുപ്പത്തില്‍ പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ചു. ചിത്രത്തില്‍ പേര് കുടിയാന്മല എന്നാണെങ്കിലും യഥാര്‍ഥത്തില്‍ ചിത്രം സംഭവിച്ചത് ഏലപ്പീടികയെന്ന ഗ്രാമത്തിലാണ്. ഒരു പശുവാണ് പ്രധാനകഥാപാത്രമായി വരുന്നതെങ്കിലും ഓരോ കഥാപാത്രവും ലൊക്കേഷനിലെ ഓരോ ചെറു വസ്തുവും വരെ ഈ സിനിമയില്‍ പ്രധാനമായിരുന്നു.
പാൽതു ജാന്‍വര്‍ റിലീസ് ചെയ്ത് രണ്ടര വര്‍ഷം പിന്നിട്ടു. എന്നാല്‍ മനസില്‍ തങ്ങിനില്‍ക്കുന്ന ഈ ചിത്രത്തിന്‍റെ ലൊക്കേഷന്‍ തേടി സഞ്ചാരികള്‍ കണ്ണൂര്‍ വയനാട് ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഏലപ്പീടിക ഗ്രാമത്തിലേക്ക് ഇന്നും എത്തിക്കൊണ്ടിരിക്കുന്നു. ചിത്രത്തിലെ സീനുകളില്‍ കാണുന്ന പ്രദേശങ്ങളൊക്കെ ഏലപ്പീടികയിലുണ്ട്.
ഈ നാട്ടിലെത്തിയ ആദ്യത്തെ സിനിമാ ചിത്രീകരണത്തിന്‍റെ സാക്ഷിയായി സിനിമയിലുപയോഗിച്ച ജെസിബി ഇന്നും കുന്നിന്‍മുകളിലുണ്ട്. മറ്റൊന്ന് ചിത്രത്തില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായി എത്തുന്ന ബേസില്‍ ജോസഫ് താമസിച്ച കെട്ടിടമാണ്. ദൃശ്യമനോഹരമായ ഈ സ്ഥലത്തെത്തുന്ന സഞ്ചാരികളെ പാൽതു ജാൻവർ എന്ന ചിത്രത്തിന്‍റെ ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് ഇവ രണ്ടും.
വയനാട് ജില്ലയോട് അതിരിടുന്ന ഈ ഗ്രാമത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ ഏറെ കൗതുകത്തോടെയാണ് ഹിറ്റാച്ചിക്കുന്നിലെ ജെസിബിയും ചിത്രത്തിലെ നായകനായ ബേസില്‍ ജോസഫ് താമസിച്ച കെട്ടിടവുമൊക്കെ നോക്കിക്കാണുന്നത്. ലൈഫ് സ്‌റ്റോക്ക് ഇന്‍സ്‌പെക്‌ടറായി ബേസില്‍ ജോസഫ് ജോലി ചെയ്യുന്ന മൃഗാശുപത്രിയും താമസിക്കുന്ന ഇടവുമൊക്കെ ഇപ്പോള്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഈ കെട്ടിടത്തിലായിരുന്നു. ഈ ഗ്രാമത്തിലെ ജനങ്ങളുടേയും അവരുടെ വളര്‍ത്തുമൃഗങ്ങളുടേയും ഏക ആശ്രയമായ മൃഗാശുപത്രിയായി ചിത്രീകരിച്ചത് ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ്. അതും സിനിമയുടെ ഓര്‍മ്മയായി ഇവിടെ നില കൊള്ളുന്നു.
Highlights: Hit after hit; Tourists flock to Cardamom with memories of Paltu Janwar from