National

കിഷ്ത്വാറില്‍ രണ്ടാം ദിനവും ഭീകരര്‍ക്കായി തിരച്ചില്‍ തുടര്‍ന്ന് സുരക്ഷാസേന

ജമ്മു(Jammu): കിഷ്ത്വാര്‍ ജില്ലയിലെ സിംഹ്‌പോര ഛത്രു മേഖലയില്‍ ഭീകരര്‍ക്കായുള്ള ‘ഓപ്പറേഷന്‍ ത്രാഷി’ തിരച്ചില്‍ ദൗത്യം സുരക്ഷാസേന രണ്ടാംദിനവും തുടര്‍ന്നു. മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ സ്വദേശിയായ സൈനികന്‍ ഗായ്കര്‍ സന്ദീപ് പാണ്ഡുരംഗ് (32) വ്യാഴാഴ്ച ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഒളിച്ചിരിക്കുന്ന 4 ഭീകരര്‍ക്കായി തിരച്ചില്‍ തുടങ്ങിയത്. ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സെയ്ഫുല്ല ഉള്‍പ്പെട്ട ഭീകരസംഘമാണ് ഇവിടെയുള്ളതെന്നാണു വിവരമെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. സുരക്ഷാസേനകള്‍ക്കെതിരായ ആക്രമണങ്ങളില്‍ പിടികിട്ടാപ്പുള്ളിയാണ് സെയ്ഫുല്ല. കരസേന, സിആര്‍പിഎഫ്, പൊലീസ് എന്നിവ സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. വ്യാഴാഴ്ചത്തെ ഏറ്റുമുട്ടലില്‍ 2 ഭീകരരെ വധിച്ചിരുന്നു. പരുക്കേറ്റ 2 സൈനികര്‍ ആശുപത്രിയിലാണ്.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയിലുണ്ടായ കാട്ടുതീയില്‍ പലയിടത്തും കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. കൃഷ്ണ ഘാട്ടി മേഖലയിലെ മലനിരകളില്‍ കാട്ടുതീ പടര്‍ന്നെങ്കിലും ആളപായമില്ല. അതിനിടെ, ലഹരിഭീകരതയ്ക്കു സാമ്പത്തികസഹായം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ പൂഞ്ചിലെ സെയ്ലനില്‍ സംസ്ഥാന അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. സമീര്‍ ഷെയ്ഖ് എന്നയാളുടെ വീട്ടിലായിരുന്നു റെയ്ഡ്.

Highlights: Security forces continue search for terrorists in Kishtwar for second day

error: